ലക്നൗ: കേന്ദ്രസര്‍ക്കാരിനുള്ള പിന്തുണ തുടരുന്നത് സംബന്ധിച്ച് ഇന്ന് തീരുമാനമെടുക്കുമെന്ന് ബിഎസ്പി നേതാവ് മായാവതി അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കില്ലെന്നും ഇടക്കാല തെരഞ്ഞെടുപ്പിന് തയ്യാറാകാനും മായാവതി അണികളോട് ആഹ്വാനം ചെയ്തു.
ചില്ലറവില്‍പ്പന മേഖലയില്‍ വിദേശനിക്ഷേപം അനുവദിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ പിന്തുണക്കില്ലെന്നും മായാവതി അറിയിച്ചു. ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനുശേഷം ഏഴ് മാസങ്ങള്‍ക്കുശേഷം ലക്നൗവില്‍ നടത്തിയ ആദ്യറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മായാവതി. രണ്ട് ലക്ഷത്തോളം പ്രവര്‍ത്തകരാണ് റാലിയില്‍ പങ്കെടുത്തത്.
യുപിഎ സര്‍ക്കാരിനുള്ള പിന്തുണ തുടരുന്ന കാര്യം ഇന്ന് നടക്കുന്ന പാര്‍ട്ടി ദേശീയ എക്സിക്യൂട്ടീവ് യോഗത്തിനുശേഷം തീരുമാനിക്കും. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തികനയങ്ങള്‍ സാധാരണക്കാരനെ കൂടുതല്‍ ദുരിതത്തിലാക്കിയിരിക്കുകയാണെന്ന് പറഞ്ഞ മായാവതി കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. ചില്ലറ വില്‍പ്പന മേഖലയില്‍ വിദേശനിക്ഷേപം അനുവദിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ അനുകൂലിക്കില്ല. ഈ നയം കര്‍ഷകര്‍ക്ക് ഗുണകരമാണെന്നും ചെറുകിട വ്യാപാരികളെ ബാധിക്കില്ലെന്നും തെളിഞ്ഞാല്‍ അപ്പോള്‍ തീരുമാനം പുനഃപരിശോധിക്കുമെന്നും മായാവതി പറഞ്ഞു.
എല്‍പിജി സബ്സിഡി വെട്ടിക്കുറച്ചതിനെയും ഡീസല്‍ വില വര്‍ധിപ്പിച്ചതിനെയും മായാവതി വിമര്‍ശിച്ചു. ഈ നയങ്ങള്‍ സര്‍ക്കാര്‍ തുടരുകയാണെങ്കില്‍ ഇടക്കാല തെരഞ്ഞെടുപ്പിന് പാര്‍ട്ടി തയ്യാറെടുപ്പ് നടത്തണമെന്നും മായാവതി നിര്‍ദ്ദേശിച്ചു. സര്‍ക്കാരിനുള്ള പിന്തുണ പുനഃപരിശോധിക്കാന്‍ പാര്‍ട്ടി നിര്‍ബന്ധിതമായിരിക്കുകയാണെന്നും ദേശീയ നിര്‍വാഹകസമിതി ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും മായാവതി അറിയിച്ചു.
അഖിലേഷ് സര്‍ക്കാരിനെതിരെയും മായവതി ആഞ്ഞടിച്ചു. മുലായംസിംഗിനെക്കാള് വലിയ അഴിമതിക്കാരനും കഴിവുകെട്ടവനുമാണ് അഖിലേഷെന്ന് തെളിയിച്ചിരിക്കുകയാണെന്നും മായാവതി കുറ്റപ്പെടുത്തി. മുലായം പ്രഖ്യാപിച്ച കാര്യങ്ങള്‍ പോലും പ്രാവര്‍ത്തികമായിട്ടില്ല. സര്‍ക്കാരിന്റെ പണം അഖിലേഷ് കളഞ്ഞുകുളിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ പറഞ്ഞ കാര്യങ്ങളില്‍ പലതും മറന്ന അവസ്ഥയിലാണ്. തൊഴിലില്ലായ്മയും മുസ്ലീം ക്വാട്ടയും പരിഹരിക്കുമെന്ന് അഖിലേഷ് പറഞ്ഞിരുന്നെങ്കിലും ഇത് നടപ്പാക്കിയിട്ടില്ല.
അഖിലേഷ് സര്‍ക്കാര്‍ അധികാരത്തിലേറിയതു മുതല്‍ സംസ്ഥാനത്ത് അക്രമസംഭവങ്ങള്‍ വര്‍ധിച്ചു. ആറ് മാസത്തിനിടക്ക് യുപി ഒരു ‘ക്രൈം സ്റ്റേറ്റായി’ മാറിയെന്നും മായാവതി കുറ്റപ്പെടുത്തി. യുപി സര്‍ക്കാരില്‍ അഴിമതി കുത്തിനിറച്ചിരിക്കുകയാണ്. അഖിലേഷിന്റെ അമ്മാവനും പൊതുമരാമത്ത് മന്ത്രിയുമായ ശിവപാല്‍ യാദവ് നടത്തിയ വിവാദ പരാമര്‍ശവും മായാവതി മറന്നില്ല. ഭരണത്തില്‍ അല്‍പ്പസ്വല്‍പ്പം അഴിമതിയാകാമെന്നും എന്നാല്‍ ജനങ്ങളെ കൊള്ളയടിക്കരുതെന്നും ശിവപാല്‍ യാദവ് പറഞ്ഞിരുന്നു.
മന്ത്രിമാരും സഹപ്രവര്‍ത്തകരും സര്‍ക്കാരിനെ കൊള്ളയടിക്കുകയും അഴിമതി നടത്തുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് യാദവ് ഇത്തരത്തില്‍ പരാമര്‍ശം നടത്തിയതെന്നും മായാവതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: