കൊച്ചി: ഇന്ധന വിലവര്‍ധനയ്ക്കനുസരിച്ച് യാത്രാക്കൂലി വര്‍ധിപ്പിക്കണമെന്ന മോട്ടോര്‍ തൊഴിലാളികളുടെ ആവശ്യം നീട്ടിക്കൊണ്ടു പോയാല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് ബിഎംഎസ് നേതൃത്വം നല്കുന്ന കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് മോട്ടോര്‍ ആന്റ് എഞ്ചിനീയറിംഗ് വര്‍ക്കേഴ്സ് ഫെഡറേഷന് പ്രസ്താവിച്ചു. പെട്രോള്‍, ഡീസല്‍ വില വര്‍ധനയ്ക്കനുസരിച്ച് ബസ്സുള്‍പ്പെടെ ഓട്ടോ, ടാക്സി മുതലായ വാഹനങ്ങളുടെ കൂലി വര്‍ധിപ്പിക്കാമെന്ന് സര്‍ക്കാര്‍ തത്ത്വത്തില്‍ സമ്മതിച്ചതാണ്. വര്‍ധന എത്ര വേണമെന്നതിനെക്കുറിച്ച് പഠിച്ചു റിപ്പോര്‍ട്ടു നല്കാന് സമിതിയെയും നിയമിച്ചു. ഈ സമിതി പഠനം പൂര്‍ത്തിയാക്കി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായാണ് അറിവ്.
എന്നാല്‍ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടു പോകുകയാണ് സര്‍ക്കാര്‍. ഇത് നീതിയുക്തമല്ല. ബസ്സ് ഓപ്പറേറ്റര്‍മാരുമായി ചര്ച്ചയ്ക്കെങ്കിലും തയ്യാറായ സര്‍ക്കാര്‍ ഓട്ടോ-ടാക്സി വാഹനങ്ങളുടെ കാര്യത്തില്‍ തികഞ്ഞ മൗനം പാലിക്കുകയാണ്. ഇതിനെതിരെ തൊഴിലാളികളുടെ ശക്തമായ പ്രതിഷേധം പ്രകടിപ്പിക്കാന്‍ ജില്ലാ താലൂക്ക് കേന്ദ്രങ്ങളില്‍ ബിഎംഎസ് മോട്ടോര്‍ ഫെഡറേഷന് പ്രകടനങ്ങള്‍ നടത്തും. ഒരാഴ്ചയ്ക്കകം തീരുമാനമുണ്ടായില്ലെങ്കില്‍ ഒക്ടോബര്‍ അവസാനവാരം അനിശ്ചിതകാല പണിമുടക്കിന് സംയുക്ത ട്രേഡ് യൂണിയന് യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്നും ഫെഡറേഷന് പ്രസിഡന്റ് കെ.ഗംഗാധരനും ജനറല്‍ സെക്രട്ടറി എ.സി.കൃഷ്ണനും പ്രസ്താവിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: