ലക്നൗ: യുപിഎ സര്‍ക്കാരിനുള്ള പിന്തുണ സംബന്ധിച്ച് ബഹുജന്‍ സമാജ്വാദി പാര്‍ട്ടി (ബിഎസ്പി) പിന്നീട് തീരുമാനമെടുക്കും. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ പാര്‍ട്ടി അധ്യക്ഷ മായാവതിയെ ചുമതലപ്പെടുത്തി. ലക്നൗവില്‍ ചേര്‍ന്ന ദേശീയ എക്സിക്യൂട്ടീവ് യോഗത്തിനുശേഷമാണ് തീരുമാനമെടുത്തത്. യു പി എ സര്‍ക്കാരിനുള്ള പിന്തുണ സംബന്ധിച്ച് ഉടന്‍ തീരുമാനം കൈക്കൊള്ളുമെന്നും മായാവതി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ചില്ലറവില്‍പ്പന മേഖലയിലെ വിദേശനിക്ഷേപം അനുവദിച്ചതുള്‍പ്പെടെയുള്ള സാമ്പത്തിക പരിഷ്കാരങ്ങള്‍ നടപ്പാക്കിയതുകൊണ്ടാണ് യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പുന:പരിശോധിക്കുന്നതെന്നും മായാവതി പറഞ്ഞു. സര്‍ക്കാരില്‍ അഴിമതി വര്‍ധിച്ചു. സര്‍ക്കാരിനുള്ള പിന്തുണയെക്കുറിച്ച് തനിക്ക് യാതൊരു ഉറപ്പുമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ പാവപ്പെട്ടവരെ ബാധിക്കുന്ന പരിഷ്കരണങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ഒരു കൂട്ടം പ്രശ്നങ്ങളുടെ നടുവിലാണ് യു പി എ. അതുകൊണ്ടുതന്നെ രാജ്യത്തെ പാവപ്പെട്ടവരെ ശ്രദ്ധിക്കാനോ അവരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്താനോ സര്‍ക്കാരിന് സാധിക്കുന്നില്ലെന്നും മായാവതി പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് സര്‍ക്കാരില്‍ നിന്ന് യാതൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കാന്‍ അണികളോട് ആഹ്വാനം ചെയ്തിട്ടുണ്ടെന്നും അവര്‍ അറിയിച്ചു. യുദ്ധകാല അടിസ്ഥാ മായാവതി നിര്‍ദ്ദേശവും നല്കി. സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭം ആരംഭിക്കുമെന്നും മായാവതി അറിയിച്ചു. ഇടക്കാല തെരഞ്ഞെടുപ്പിനെ നേരിടാന്‍ പാര്‍ട്ടി സജ്ജരാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടിയുടേയും ജനങ്ങളുടേയും ആഗ്രഹപ്രകാരം പിന്തുണ സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് മായാവതി അറിയിച്ചു. കേന്ദ്ര സര്‍ക്കാരിനെതിരെ ഇന്നലേയും രൂക്ഷ വിമര്‍ശനമാണ് മായാവതി ഉന്നയിച്ചത്. കേന്ദ്ര സര്‍ക്കാര്‍ തുടരുന്ന പല നയങ്ങളും നിരാശാജനകമാണ്. തെറ്റായ നയമാണ് സര്‍ക്കാരിനുള്ളത്. ഡീസല്‍ വില വര്‍ധിപ്പിച്ചതും പാചകവാതക നിയന്ത്രണവും സര്‍ക്കാരിന്റെ തെറ്റായ നയമായിപ്പോയെന്നും മായാവതി കുറ്റപ്പെടുത്തി.
പാര്‍ട്ടിയുടെ താല്‍പ്പര്യം സംരക്ഷിക്കുമെന്നു പറഞ്ഞ മായാവതി ദളിതരും ന്യൂനപക്ഷവും ഉള്‍പ്പെടെയുള്ള സമൂഹത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനം തുടരുമെന്നും മായാവതി പറഞ്ഞു. യു പി എ സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്കാരങ്ങളെതുടര്‍ന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പിന്തുണ പിന്‍വലിച്ചിരുന്നു. 21 അംഗങ്ങളുള്ള മായാവതി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചാല്‍ അത് സര്‍ക്കാരിനെ പരുങ്ങലിലാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: