‘സിറ്റിസണ്‍ കീയിന്‍’ എന്ന ചലച്ചിത്രം ഒരു മാധ്യമപ്രഭുവിന്റെ കഥ പറയുന്ന, ഒമ്പത് അക്കാദമി അവാര്‍ഡുകള്‍ നേടിയ 40-കളിലെ ഒരു അമേരിക്കന്‍ ‘ക്ലാസിക്കാ’ണ്. ആ സിനിമാ ശീര്‍ഷകത്തിന്റെ ചുവട് പിടിച്ച് ‘സിറ്റിസണ്‍ ജെയിന്’ എന്ന തലക്കെട്ടോടെ കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ ‘ന്യൂയോര്‍ക്കര്‍’ മാസികയില്‍ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. അതും ഒരു മാധ്യമ പ്രഭുവിനെക്കുറിച്ചാണ്; ഒരു മാധ്യമ പ്രഭു കുടുംബത്തെ കുറിച്ചെന്ന് പറയുന്നതാവും കൂടുതല്‍ ശരി. കെന്‍ ഒലിറ്റയാണ് ആ ലേഖനത്തിന്റെ കര്‍ത്താവ്. ഇന്ത്യയിലെ മാധ്യമവ്യവസായത്തെപ്പറ്റി പഠിക്കാനായി ഇവിടെയെത്തി, പല മാധ്യമമഹാരഥന്മാരുമായി ചര്‍ച്ച ചെയ്ത ശേഷമാണ് അതെഴുതിയിരിക്കുന്നത്. ഇന്ത്യന്‍ മാധ്യമ വ്യവസായത്തെക്കുറിച്ചായിട്ടും അതുകൊണ്ട് തന്നെ ഇന്ത്യയിലേറെ പ്രസക്തി ഉണ്ടായിട്ടും എന്തുകൊണ്ടോ ഇന്ത്യയിലെ മാധ്യമങ്ങള്‍ ഇനിയും ആ ലേഖനം ചര്‍ച്ച ചെയ്തു കണ്ടില്ല. ആ ലേഖനത്തിലെ രസകരമായ ചില ഭാഗങ്ങള്‍ വായനക്കാരുമായി പങ്ക് വയ്ക്കാനാണ് ഈ പംക്തി ഇന്ന് വിനിയോഗിക്കുന്നത്. വായനക്കാരെക്കാളേറെ മാധ്യമ പ്രവര്‍ത്തകര്‍ വായിച്ചിരിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതുമായ അനേകം വസ്തുതകള്‍ വിളിച്ചു പറയുന്നതാണ് ‘ന്യൂയോര്‍ക്കറി’ലെ ‘സിറ്റിസണ്‍ ജെയിന്’ എന്ന ലേഖനം.
ഇത്തരത്തിലൊരു അന്വേഷണ യാത്ര ഇന്ത്യയിലേക്ക് നടത്താന്‍ കെന്‍ ഒലിറ്റയെ പ്രേരിപ്പിച്ചത് ഇന്ത്യയിലെ അച്ചടി മാധ്യമങ്ങളുടെ വളര്‍ച്ചയാണ്. ഇടയ്ക്കിടെ വരുന്ന ആധികാരിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ഇന്ത്യയിലെ പത്രങ്ങളുടെ പ്രചാരം അനുദിനം വര്‍ധിക്കുന്നു എന്നാണ്. അക്കാരണത്താല്‍ തന്നെ പത്രസ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക വളര്‍ച്ചയും ഉണ്ടാവുന്നു എന്നതാണ് വസ്തുത. ഇതുതന്നെയാണ് ഒലിറ്റയെ അതിശയിപ്പിച്ചത്. അമേരിക്കയില്‍ പ്രത്യേകിച്ചും, പാശ്ചാത്യലോകത്ത് പൊതുവേയും പത്രങ്ങള്‍ തളരുമ്പോള്‍ എന്തുകൊണ്ട്, എങ്ങനെ ഇന്ത്യയെ പോലെയൊരു മൂന്നാം ലോക രാഷ്ട്രത്തില്‍ പത്രങ്ങളുടെ പ്രചാരവും വരുമാനവും പൊതുവേ വളരുന്നുവെന്ന വിരോധാഭാസമാണ് ഒലിറ്റയെ അതിശയിപ്പിച്ചത്. അതിനെപ്പറ്റി പഠിക്കണമെന്നും അതിന്റെ കാരണം കണ്ടെത്തണമെന്നും ആ വിജയരഹസ്യം അമേരിക്കയിലെ പത്രപ്രവര്‍ത്തകരേയും പത്രവായനക്കാരേയും അറിയിക്കണമെന്നും ഉള്ള ആഗ്രഹത്തോടെയാണ് ഒലിറ്റ ഇന്ത്യയിലെത്തി ഇന്ത്യന്‍ പത്രവ്യവസായികളുമായി ചര്‍ച്ചകള്‍ നടത്തിയതും ആ അന്വേഷണ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചതും.
ഒലിറ്റയുടെ ആകാംക്ഷ അസ്ഥാനത്തല്ല. ദൃശ്യമാധ്യമത്തിന്റെ ആവിര്‍ഭാവത്തോടെ അച്ചടിമാധ്യമത്തിന്റെ മരണമണി മുഴങ്ങുമെന്നാണ് പരക്കെ വിശ്വസിച്ചിരുന്നത്. പാശ്ചാത്യ രാഷ്ട്രങ്ങളില്‍ അത് കുറെയൊക്കെ സംഭവിക്കുകയും ചെയ്തു എന്നതാണ് അനുഭവം. നല്ല നിലയില്‍ പ്രവര്‍ത്തിച്ചു വന്ന നൂറ് കണക്കിന് പത്രങ്ങള്‍ ഒന്നൊന്നായി അടച്ചുപൂട്ടുന്നതായും പത്രപ്രവര്‍ത്തകര്‍ തൊഴില്‍രഹിതരായി തീരുന്നതായുമാണ് വാര്‍ത്ത. പാശ്ചാത്യ മാധ്യമരംഗത്തില്നിന്ന് തികച്ചും വ്യത്യസ്തമാണ് ഇന്ത്യയിലെ അനുഭവമെന്ന് സൂചിപ്പിക്കുന്നതാണ് ഇടയ്ക്കിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ബന്ധപ്പെട്ട ആധികാരിക ഏജന്‍സികളുടെ സര്‍വേഫലങ്ങളും അവയുടെ കണ്ടെത്തലിന്റെ കണക്കുകളും. ദൃശ്യമാധ്യമ വിസ്ഫോടനം, പാശ്ചാത്യരാജ്യങ്ങളെ അപേക്ഷിച്ച് അല്‍പ്പം വൈകിയാണെങ്കിലും ഇന്ത്യയിലും സംഭവിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ തലമുറയ്ക്കിടയില്‍ പത്രവായനാശീലം ഇന്ത്യയിലും കുറഞ്ഞുവരികയും ചെയ്യുന്നുണ്ട്. എന്നിട്ടും എന്തുകൊണ്ട് ഇന്ത്യന്‍ പത്രങ്ങള്‍ വളരുന്നുവെന്നാണ് ഒലിറ്റ അന്വേഷിച്ചത്.
പഠനത്തിനായി തെരഞ്ഞെടുത്തത് ഇന്ത്യന്‍ മാധ്യമരംഗത്തെ ‘ലീഡര്‍’ എന്ന് സ്വയം അവകാശപ്പെടുന്ന, ആ അവകാശവാദത്തെപ്പറ്റി ആരും തര്‍ക്കിക്കാന്‍ നാളിതുവരെ ഇടവരുത്താത്ത, ബെന്നെറ്റ് കോള്മാന് ആന്റ് കമ്പനി ലിമിറ്റഡി(ബിസിസിഎല്‍)നെ തന്നെയാണ്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, ജെയിന് സഹോദരന്മാര് നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ബിസിസിഎല്‍ തന്നെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ മാധ്യമശൃംഖലയുടെ ഉടമ. ഇന്ത്യന്‍ പത്രങ്ങള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ വരുമാനവും വളര്‍ച്ചയും ഉള്ള ‘ടൈംസ് ഓഫ് ഇന്ത്യ’യാണ് ബിസിസിഎല്ലിന്റെ ‘ഫ്ലാഗ്ഷിപ്പ്’ പത്രം. ഇന്ത്യയില്‍ മാത്രമല്ല ലോകത്തെ തന്നെ ഏറ്റവും വലിയ പത്രമെന്നാണ് ‘ടൈംസ് ഓഫ് ഇന്ത്യ’യെ ‘ന്യൂയോര്‍ക്കര്‍’ ലേഖനത്തില്‍ വിശേഷിപ്പിക്കുന്നത്. ‘വാള്‍സ്ട്രീറ്റ് ജേണല്‍’ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ വായനക്കാരുള്ള സാമ്പത്തിക പത്രമായ ‘ഇക്കണോമിക് ടൈംസ്’ ബസിസിഎല്ലിന്റേതാണ്. കൂടാതെ പതിനൊന്ന് വേറെ ദിനപത്രങ്ങള്‍, പതിനെട്ട് മാസികകള്‍, രണ്ട് ഉപഗ്രഹ വാര്‍ത്താ ചാനലുകള്‍, ഒരു ഇംഗ്ലീഷ് മൂവി ചാനല്‍, ലൈഫ് സ്റ്റെയില്‍ ചാനല്‍, ഒരു റേഡിയോ ശൃംഖല, ഇന്റര്‍നെറ്റ് സൈറ്റുകള്‍ എന്നിങ്ങനെ നിരവധി മാധ്യമങ്ങള്‍ ബിസിസിഎല്ലിന് സ്വന്തം.
പാശ്ചാത്യമാധ്യമ ലോകത്ത് ഒരു പത്രത്തിന്റെ ശരാശരി ലാഭം അഞ്ച് ശതമാനമാണെന്നിരിക്കെ ‘ടൈംസ് ഓഫ് ഇന്ത്യ’യുടെ ലാഭശതമാനം ഇരുപത്തഞ്ച് മുതല്‍ മുപ്പത് ശതമാനം വരെയാണെന്ന് ‘ന്യൂയോര്‍ക്കര്‍’ ചൂണ്ടിക്കാട്ടുന്നു. അതിന്റെ രഹസ്യമെന്തെന്ന് കെന്‍ ഒലിറ്റ ബിസിസിഎല്‍ വൈസ് പ്രസിഡന്റ് സമീര്‍ ജെയിനിനോടും മാനേജിംഗ് ഡയറക്ടര്‍ വിനീത് ജെയിനിനോടും ആരായുന്നു. ആ രഹസ്യം അവര്‍ പരസ്യമാക്കുന്നു – “ഞ്ഞങ്ങളുടേത് പത്രവ്യവസായമല്ല, പരസ്യവ്യവസായമാണ്.” യാതൊരു മറയും മടിയുമില്ലാതെ, സംശയത്തിന് തെല്ലും ഇടം നല്‍കാതെ, വ്യക്തമായും ശക്തമായുമാണ് ജെയിന് സഹോദരന്മാര് തങ്ങളുടെ വിജയരഹസ്യം വെളിപ്പെടുത്തിയത്. പത്രസ്വാതന്ത്ര്യത്തെപ്പറ്റിയോ പത്രധര്മ്മത്തെപ്പറ്റിയോ അവര്‍ വ്യാകുലപ്പെടുന്നതേയില്ലെന്നും വാര്‍ത്തയും പരസ്യവും തമ്മിലുള്ള വേര്‍തിരിവിനെപ്പറ്റിയും അവര്‍ ചിന്തിച്ച് സമയം പാഴാക്കുന്നില്ലെന്നും ‘ന്യൂയോര്‍ക്കര്‍’ ലേഖനം പറയുന്നു. പരസ്യവിഭാഗത്തിനെയും വാര്ത്താവിഭാഗത്തിനേയും വേര്‍പെടുത്തുന്ന പത്രസ്ഥാപനത്തിലെ മതില് പൊളിച്ചു കളയുക വഴി മാത്രമേ ഒരു പത്രത്തിന് വിജയിക്കാനാവൂ എന്നതാണത്രെ ജെയിന് സഹോദരന്മാരുടെ വാദവും വിശ്വാസവും. “നിങ്ങള്‍ക്ക് ഒരു പത്രാധിപരുടെ മനസ്സാണെങ്കില്‍, നിങ്ങളുടെ തീരുമാനങ്ങളൊക്കെ തെറ്റായിരിക്കും” വിനീത് ജെയിന് ഒലിറ്റയെ ഉപദേശിക്കുന്നു.
വായനക്കാര്‍ക്ക് എന്ത് വിളമ്പണമെന്ന്, എന്തൊക്കെ വാര്‍ത്തകളിലൂടെ വില്‍പ്പന വര്‍ധിപ്പിക്കാമെന്ന് ‘ടൈംസ് ഓഫ് ഇന്ത്യ’ കണ്ടെത്തുന്നതും തീരുമാനിക്കുന്നതും അതിനായി പ്രത്യേകം നിയോഗിക്കപ്പെട്ടിട്ടുള്ള ‘ഫോക്കസ് ഗ്രൂപ്പു’കളുടെ സഹായത്തോടെയാണെന്നും ജെയിന് സഹോദരന്മാര് വെളിപ്പെടുത്തുന്നു. അതായത് വായനക്കാരന് ഹിതകരമായ വാര്‍ത്തകളല്ല, മറിച്ച് പ്രിയങ്കരമായ വാര്‍ത്തകള്‍ നല്കുന്നതിലാണ് ശ്രദ്ധയെന്നര്ത്ഥം. വിവരവും വിജ്ഞാനവും അങ്ങനെ വിനോദത്തിന് വഴിമാറുന്നു. പച്ച മലയാളത്തില്‍ പറഞ്ഞാല്‍ പത്രത്തിന്റെ പൈങ്കിളിവല്ക്കരണത്തിലൂടെ മാത്രമേ വിറ്റഴിക്കാനും വരുമാനം വര്‍ധിപ്പിക്കാനും സാധിക്കൂ എന്നതാണ് ഇന്ത്യന്‍ മാധ്യമ ചക്രവര്‍ത്തിമാരായ ജെയിന് സഹോദരന്മാര് ഉപദേശിക്കുന്നതും അവര്‍ അനുദിനം പരിശീലിക്കുന്നതുമായ സാധനാമന്ത്രം.
‘യുവത്വം തുളുമ്പുന്ന പത്രം’ പുറത്തിറക്കാനാണ് ജെയിന് സഹോദരന്മാര് ശ്രദ്ധിക്കുന്നതെന്ന് ഒലിറ്റ പറയുന്നു. അതിനുള്ള പ്രധാന ചേരുവകള്‍ കൂടുതല്‍ സിനിമാ വാര്‍ത്തകളും കൂടുതല്‍ കായികവാര്ത്തകളുമാണ്. കൂടുതല്‍ നിറം പകരുന്നതിലാണ് കാര്യം. രാഷ്ട്രീയ വാര്‍ത്തകള്‍ പരമാവധി പരിമിതപ്പെടുത്തുകയും പുസ്തക നിരൂപണവും മറ്റും ഒഴിവാക്കുകയും ചെയ്യുകയാണത്രെ ‘യുവത്വം തുളുമ്പുന്ന പത്രം’ പുറത്തിറക്കുന്നതിനുള്ള എളുപ്പമാര്‍ഗം.
‘പെയ്ഡ് ന്യൂസി’നെപ്പറ്റിയും ‘പ്രൈവറ്റ് ട്രീറ്റി’യെപ്പറ്റിയും വിവാദം കൊടുമ്പിരിക്കൊള്ളുമ്പോള്‍, ജെയിന് സഹോദരന്മാര് വെട്ടിത്തുറന്ന് പറയുന്നത് തങ്ങള്‍ ഇവയൊക്കെ പ്രോത്സാഹിപ്പിക്കുന്നുവെന്നാണ്. പരസ്യം വാര്‍ത്തയുടെ രൂപത്തില്‍ പ്രസിദ്ധീകരിക്കുന്ന ‘അഡ്വെര്‍ട്ടോറിയല്‍’ ആദായകരമാണെന്ന് അവര്‍ സമ്മതിക്കുന്നു. ലോകത്ത് പല പത്രങ്ങളും ഇത്തരത്തില്‍ പ്രഛന്നപരസ്യങ്ങള് പ്രസിദ്ധീകരിക്കുന്ന പതിവുണ്ട്. എന്നാല്‍ ‘ടൈംസ് ഓഫ് ഇന്ത്യ’യില്‍ പ്രസിദ്ധീകരിക്കുന്നവ, മറ്റ് പത്രങ്ങളില്‍നിന്ന് വ്യത്യസ്തമായി പത്രത്തിന്റെ സ്വന്തം ലേഖകന്മാര് തന്നെ എഴുതി തയ്യാറാക്കുന്നവയാണ്. അക്കാരണത്താല്‍ അവ പരസ്യമാണെന്നും പണം വാങ്ങിയശേഷം പ്രസിദ്ധീകരിക്കുകയാണെന്നും ഭൂതക്കണ്ണാടിയിലൂടെ നോക്കിയാല്‍ പോലും തിരിച്ചറിയാനാവില്ലെന്നതും ‘ടൈംസി’ന്റെ മാത്രം സവിശേഷതയാണെന്ന് ഒലിറ്റ അഭിപ്രായപ്പെടുന്നു. ‘ടൈംസ് ഓഫ് ഇന്ത്യ’യില്‍ പ്രസിദ്ധീകരിക്കുന്ന ഇത്തരം പല വാര്‍ത്തകളും വ്യക്തികളും സ്ഥാപനങ്ങളുമായി വിലപേശി സമാഹരിക്കുന്നതിന് രണ്ടായിരത്തി മൂന്നില്‍ ‘മീഡിയാനെറ്റ്’ എന്ന പേരിലൊരു പ്രത്യേക സംരംഭം തന്നെ ബിസിസിഎല്‍ രൂപീകരിച്ചിട്ടുണ്ട്. വാര്‍ത്തയിലൂടെ ഒരു വ്യക്തിയേയോ ഒരു ഉല്‍പ്പന്നത്തെയോ വിറ്റഴിക്കാന്‍ സഹായിക്കുന്നു എന്നതിനാല്‍ അത്തരം വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതിന് പത്രസ്ഥാപനം പണം പറ്റുന്നതില്‍ തെറ്റില്ലെന്ന് വിനീത് ജെയിന് വാദിക്കുന്നു. പത്രസമ്മേളനത്തിനുശേഷം ലേഖകന്മാര്ക്ക് കവറിനുള്ളില്‍ കറന്സിനോട്ടുകള് നല്കുന്ന രീതിയെക്കാളും പാരിതോഷികങ്ങള്‍ നല്‍കുന്നതിനെക്കാളും എന്തുകൊണ്ടും മെച്ചമാണ് പത്രസ്ഥാപനം തന്നെ നേരിട്ട് പണം വാങ്ങുന്നതെന്ന് ജെയിന് സഹോദരന്മാര് വിശ്വസിക്കുന്നു. ‘അഡ്വെര്ട്ടോറിയലി’നും ‘പെയ്ഡ് ന്യൂസി’നും പുറമെ ‘പ്രൈവറ്റ് ട്രീറ്റി’യും ബിസിസിഎല്ലിന്റെ കണ്ടുപിടിത്തമാണെന്ന് ‘ന്യൂയോര്‍ക്കര്‍’ ലേഖനം ചൂണ്ടിക്കാട്ടുന്നു. ഒരു കമ്പനിയുടെ പരസ്യം തുടര്‍ച്ചയായി പത്രത്തില്‍ പ്രസിദ്ധീകരിക്കുന്നതിന്റെ വിലയായി ആ കമ്പനിയില്‍ പത്രം ഉടമകള്‍ക്ക് ഓഹരി പങ്കാളിത്തം ഉറപ്പിക്കുകയെന്നതാണ് ‘പ്രൈവറ്റ് ട്രീറ്റി’ എന്ന ഏര്‍പ്പാട്. മുന്നൂറ്റി അമ്പതിലേറെ കമ്പനികളില്‍ ഇത്തരത്തില്‍ ബിസിസിഎല്‍ ഉടമകള്‍ ഓഹരി പങ്കാളിത്തം നേടിയെടുത്തതായി ‘ന്യൂയോര്‍ക്കര്‍’ ലേഖനം സാക്ഷ്യപ്പെടുത്തുന്നു.
‘ടൈംസ് ഓഫ് ഇന്ത്യ’യുമായി മത്സരിക്കുന്ന മറ്റ് മാധ്യമ സ്ഥാപനങ്ങള്‍ ആദ്യമൊക്കെ ഇത്തരം പ്രവണതകളെ വിമര്‍ശിക്കുകുയും എതിര്‍ക്കുകയും അവസാനം അനുകരിക്കുകയും ചെയ്യുന്നുവെന്നതാണ് സത്യം. ചുരുക്കത്തില്‍ ഇന്ത്യന്‍ മാധ്യമ വ്യവസായ രംഗത്ത് നയപരിപാടികള്‍ നിര്‍ണയിക്കുന്നത് മാധ്യമങ്ങളുടെ നേതാവായ ‘ടൈംസ്’ തന്നെ. ശ്രദ്ധേയമായ ‘ന്യൂയോര്‍ക്കര്‍’ലേഖനം ഒലിറ്റ ഉപസംഹരിക്കുന്നതിങ്ങനെ- “ടൂത്ത് പേസ്റ്റ് ട്യൂബിന് പുറത്തായിക്കഴിഞ്ഞു. ഇനി അതിനെ തിരികെ കയറ്റാനാവില്ല.” മുതല്‍ വര്‍ധിപ്പിക്കാനുള്ള മത്സരപ്പാച്ചിലിനിടയില്‍ ഇന്ത്യന്‍ മാധ്യമരംഗത്ത് നിന്ന് ഒലിച്ച് പോവുന്ന മൂല്യങ്ങളെപ്പറ്റിയാണ് ഈ ഉപമ.
ഹരി എസ്. കര്‍ത്താ
പ്രതികരിക്കാൻ ഇവിടെ എഴുതുക: