തിരുവനന്തപുരം : പരിഭവവും പരാതിയുമായി ലീഗ് നേതാക്കള്‍ ഇന്നലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കണ്ടു. തുടര്‍ന്ന് മുസ്ലിം ലീഗ് മന്ത്രിയെ ന്യായീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായി. അടുത്ത കാലത്തായി മുസ്ലിം ലീഗ് മന്ത്രിമാരെ ഒറ്റ തിരിച്ച് അധിക്ഷേപിക്കുമ്പോള്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതൃത്വവും മൗനം പാലിക്കുന്നതിനെതിരെയാണ് ലീഗ് നേതാക്കള്‍ പരാതിപ്പെട്ടത്. വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി., കെ.പി.എ മജീദ് എന്നിവരാണ് മുഖ്യമന്ത്രിയെ കണ്ടത്.
മുസ്ലിം ലീഗിനെ വര്‍ഗ്ഗീയ പാര്‍ട്ടിയായി മുദ്രകുത്തുന്നതില്‍ കോണ്‍ഗ്രസ് നേതാക്കളുമുണ്ടെന്ന് അവര്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. അഞ്ചാം മന്ത്രിയില്‍ തുടങ്ങിയ വിവാദം ‘ലീഗാണ് കേരളം ഭരിക്കുന്ന’തെന്ന മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ പ്രസ്താവന വരെയുള്ള കാര്യങ്ങള്‍ വിവാദമാക്കിയതില്‍ കോണ്‍ഗ്രസുകാര്‍ക്കും പങ്കുണ്ട്. ഇതിന് പരിഹാരമുണ്ടായില്ലെങ്കില്‍ ചില കാര്യങ്ങള്‍ പറയാന്‍ നിര്‍ബന്ധിതമാകുമെന്ന ലീഗിന്റെ ഭീഷണിക്ക് ഫലം കണ്ടു. ഇന്നലെ മന്ത്രിസഭായോഗത്തിന് ശേഷം “ലീഗാണ് കേരളം ഭരിക്കുന്ന”തെന്ന ഇബ്രാഹിം കുഞ്ഞിന്റെ പ്രസ്താവനയെ മുഖ്യമന്ത്രി ശക്തമായി ന്യായീകരിക്കുകയായിരുന്നു.
അതിനിടയില്‍ ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ് യുഡിഎഫ് സംവിധാനത്തില്‍ പോരായ്മകളുണ്ടെന്ന് തുറന്നടിക്കുകയും ചെയ്തു. പല തീരുമാനങ്ങളും വേണ്ട രീതിയില്‍ താഴെ തട്ടില്‍ എത്തുന്നില്ലെന്നും ലീഗിന് പരാതിയുണ്ട്. ഇബ്രാഹിം കുഞ്ഞിന്റെ പ്രസ്താവന മാത്രമല്ല സ്കൂള്‍ യുവജനോത്സവം തിരൂരങ്ങാടിയില്‍ നടത്താനുള്ള തീരുമാനവും വിവാദമായതില്‍ കോണ്‍ഗ്രസ് സംഘടനകളാണ് മുഖ്യ പങ്കുവഹിച്ചതെന്നും ലീഗ് നേതാക്കള്‍ പറയുന്നു.
ലീഗിനെതിരെ ചില കോണ്‍ഗ്രസ് നേതാക്കള്‍ ഗൂഢാലോചന നടത്തുന്നുവെന്നും മജീദ് വിമര്‍ശിച്ചു. ലീഗിനെ ബോധപൂര്‍വം ആക്രമിക്കുന്നു. അവരെ തിരുത്താന്‍ യുഡിഎഫ് ശ്രമിക്കുന്നില്ല.ലീഗിനെ വിമര്‍ശിച്ച് പലതും സ്വന്തമാക്കാന്‍ സവര്‍ണലോബി ശ്രമിക്കുന്നുണ്ട്. അനര്‍ഹമായി ചിലതൊക്കെ ലീഗ് നേടിയെടുക്കാന്‍ ശ്രമിക്കുന്നതായി ഇവര്‍ വരുത്തിതീര്‍ക്കുകയാണെന്നും മജീദ് ആരോപിച്ചു.
കേരള കോണ്‍ഗ്രസ്(ബി) നേതാവ് ആര്. ബാലകൃഷ്ണപിള്ളയെ യുഡിഎഫ് അകറ്റി നിര്‍ത്തുന്നതു ശരിയല്ലെന്നും മജീദ് പറഞ്ഞു. യുഡിഎഫ് സംവിധാനം ഉണ്ടാക്കുന്നതില്‍ പ്രമുഖ പങ്കു വഹിച്ച ആളാണു പിള്ള. ബാലകൃഷ്ണപിള്ളയും മകനും തമ്മിലുള്ള പ്രശ്നങ്ങള്‍ യുഡിഎഫ് തീര്‍ക്കണം. പിള്ള ഉന്നയിക്കുന്ന കാര്യങ്ങള്‍ ശരിയാണെന്നും പിള്ളയെ കാര്യമായി പരിഗണിക്കണമെന്നും മജീദ് പറഞ്ഞു.
അതേസമയം, കോണ്‍ഗ്രസില്‍ ലീഗിനെതിരെ ഗൂഢാലോചനയില്ലെന്ന് വി.ഡി. സതീശന് എംഎല്‍എ പ്രതികരിച്ചു. ആദ്യം സ്വയം നിയന്ത്രിച്ച് മറ്റുള്ളവരെ നന്നാക്കാന്‍ ഇറങ്ങണം. ഒരു പാര്‍ട്ടിയെന്ന നിലയില്‍ എല്ലാസൗകര്യങ്ങളും മുസ്ലിം ലീഗിന് നല്‍കുന്നുണ്ട്. അതില്‍ കൂടുതല്‍ എന്തെങ്കിലും പ്രതീക്ഷിക്കുന്നുണ്ടോയെന്നറിയില്ല. കോണ്‍ഗ്രസില്‍ സവര്‍ണ, അവര്‍ണ നേതൃത്വങ്ങളില്ല. ഭരണം കോണ്‍ഗ്രസിന്റേത് മാത്രമല്ലെന്നും കോണ്‍ഗ്രസിനേക്കാള്‍ പങ്ക് ലീഗിന് കിട്ടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെ.പി.എ.മജീദിനെ പോലുള്ള നേതാക്കള്‍ സംയമനം പാലിക്കണമെന്നും സതീശന് ആവശ്യപ്പെട്ടിരിക്കുകയാണ്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: