ന്യൂദല്‍ഹി: തനിക്കെതിരെ അഴിമതി ആരോപണം നടത്തിയ അരവിന്ദ് കെജ്രിവാളിനും ആജ് തക് ചാനലിനുമെതിരേ കോടതിയില്‍ കേസ് നല്കുമെന്നു കേന്ദ്ര നിയമമന്ത്രി സല്മാന് ഖുര്‍ഷിദ്. സല്മാന് ഖുര്‍ഷിദ് അധ്യക്ഷനായുള്ള സക്കീര്‍ ഹുസൈന് മെമ്മോറിയല്‍ ട്രസ്റ്റ് സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്ത് സാമ്പത്തിക സഹായം നേടിയെന്ന് കെജ്രിവാള് ആരോപിച്ചിരുന്നു.
ഉത്തര്‍പ്രദേശില്‍ വികലാംഗര്‍ക്കായുള്ള സംഘടനയുടെ നടത്തിപ്പ് മന്ത്രിയുടെ ഭാര്യയ്ക്കാണ്. പതിനഞ്ചു വര്‍ഷമായി ഉത്തര്‍പ്രദേശിലെ ഫറൂഖാബാദില്‍ താന്‍ പ്രവര്‍ത്തിച്ചു വരികയാണ്. തന്റെ നേതൃത്വത്തില്‍ ജനങ്ങള്‍ക്കു നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. സ്വന്തം മണ്ഡലത്തിലെ ജനങ്ങളെ വഞ്ചിക്കാന്‍ ആരും തയാറാകില്ലെന്നും സല്മാന് ഖുര്‍ഷിദ് പറഞ്ഞു.
സാമ്പത്തിക ശ്രോതസിനെക്കുറിച്ചു വെളിപ്പെടുത്താന്‍ കെജ്രിവാള് ആദ്യം തയാറാകണമെന്നു ഖുര്‍ഷിദ് ആവശ്യപ്പെട്ടു. ഉത്തര്‍പ്രദേശിലെ 17 ജില്ലകളിലായി ശാരീരിക വൈകല്യമുള്ളവര്‍ക്ക് ട്രൈസിക്കിളുകളും കേള്‍വി ശക്തി കൂട്ടുന്നതിനുള്ള ഉപകരണങ്ങളും വിതരണം നടത്തുന്നതുമായി ബന്ധപ്പെട്ട് 71.50 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നതായാണ് കെജ്രിവാളിന്റെ ആരോപണം. കേന്ദ്രനിയമമന്ത്രിയുടെ ഭാര്യ ലൂയിസ് ഖുര്‍ഷിദാണ് ട്രസ്റ്റിന്റെ പ്രധാന പ്രോജക്ട് ഓഫീസര്‍.
ആജ് തക് ചാനല്‍ നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേട് പുറത്തായത്. എന്‍ജിഒ സംഘടനയായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള ട്രസ്റ്റിന് സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ നിന്ന് ധനസഹായം ലഭിക്കുന്നതായാണ് റിപ്പോര്‍ട്ട്. സല്മാന് ഖുര്‍ഷിദിന്റെ ദല്‍ഹിയിലെ വിലാസത്തിലാണ് ട്രസ്റ്റ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്ര സാമൂഹികക്ഷേമ വകുപ്പ് ട്രസ്റ്റിനോട് വിശദീകരണം ആവശ്യപ്പെടുകയും പുതിയതായി ധനസഹായം നല്‍കുന്നത് നിര്‍ത്തി വച്ചിരിക്കുകയുമാണ്.
ഖുര്‍ഷിദിനും ഭാര്യക്കും സംസ്ഥാനത്ത് ശക്തമായ സ്വാധീനമുണ്ടെന്നും തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുള്ളതിനാല്‍ ലൂയിസ് ഖുര്‍ഷിദിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും കേജ്രിവാള് ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: