ന്യൂദല്‍ഹി: ടുജി സ്പെക്ട്രം അഴിമതിയെക്കുറിച്ച് പരിശോധന നടത്തുന്ന സംയുക്തപാര്‍ലമെന്ററി സമിതി യോഗം ബിജെപി, ഇടത് അംഗങ്ങള്‍ ബഹിഷ്ക്കരിച്ചു. പ്രധാനമന്ത്രി ഡോ.മന്മോഹന് സിംഗില്‍ നിന്നും കേന്ദ്ര ധനമന്ത്രി പി.ചിദംബരത്തില്‍ നിന്നും സാക്ഷിമൊഴിയെടുക്കണമെന്ന നിര്‍ദ്ദേശം സമിതി അധ്യക്ഷന്‍ പി.സി.ചാക്കോ തള്ളിയതിനെത്തുടര്‍ന്നാണ് അംഗങ്ങള്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്നത്. ്നിര്ദ്ദേശം നടപ്പാക്കാനാകില്ലെന്ന് പി.സി.ചാക്കോ യോഗത്തില്‍ വ്യക്തമാക്കി. പ്രധാനമന്ത്രിയേയും കേന്ദ്രധനമന്ത്രിയേയും തെളിവെടുപ്പിന് വിളിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ലോക്സഭാ സ്പീക്കറാണെന്ന് അദ്ദേഹം പിന്നീട് പ്രതികരിച്ചു. കോര്‍പ്പറേറ്റ് ഇടനിലക്കാരിയായ നീര റാഡിയയുടെ ടേപ് പരിശോധിക്കണമെന്ന ആവശ്യപ്പെട്ടാല്‍ അത് അംഗീകരിക്കുമെന്നും പി.സി.ചാക്കോ പറഞ്ഞു.
പ്രധാനമന്ത്രിയില്‍ നിന്നും ധനമന്ത്രിയില്‍ നിന്നും മൊഴിയെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി അംഗങ്ങള്‍ മുമ്പും യോഗം ബഹിഷ്ക്കരിച്ചിരുന്നു. സമിതി അഗങ്ങളായ യശ്വന്ത് സിന്‍ഹ, ഗോപിനാഥ് മുണ്ഡെ, ഹരേന്‍ പഥക്, രവിശങ്കര്‍ പ്രസാദ് , ധര്‍മേന്ദ്ര പ്രഥാന് എന്നിവര്‍ ഇന്നലെ ദല്‍ഹിയില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തില്ല. യോഗത്തില്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ മാനിക്കാത്തതില്‍ ശക്തമായ പ്രതിഷേധം ചൂണ്ടിക്കാട്ടി യശ്വന്ത് സിന്‍ഹ സമിതി അധ്യക്ഷന്‍ പി.സി. ചാക്കോക്ക് കത്ത് നല്കി. ജനാധിപത്യവിരുദ്ധമായി ചാക്കോ സ്വയം കാര്യങ്ങള്‍ തീരുമാനിക്കുകയാണെന്നും ബിജെപി അംഗങ്ങള്‍ പറഞ്ഞു.
പ്രധാനമന്ത്രിയില്‍ നിന്നും ധനമന്ത്രിയില്‍ നിന്നും തെളിവെടുക്കണമെന്ന് തങ്ങള്‍ വിവിധ യോഗങ്ങളില്‍ ശക്തമായി ആവശ്യപ്പെട്ടിരുന്നതായി അംഗങ്ങള്‍ കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. സെപ്റ്റംബര്‍ 18ന് നടന്ന യോഗത്തില്‍ വീണ്ടും ഇക്കാര്യം സമിതിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ സമിതി അധ്യക്ഷനായ പി.സി.ചാക്കോ തികച്ചും ജനാധിപത്യവിരുദ്ധമായ രീതിയിലാണ് പ്രതികരിച്ചത്. തന്നെയും മറ്റ് അംഗങ്ങളെയും പ്രശ്നം ഉന്നയിക്കാന്‍ അനുവദിക്കാതെ തികച്ചും ഏകാധിപത്യപരമായാണ് അദ്ദേഹം പെരുമാറിയതെന്നും യശ്വന്ത് സിന്‍ഹ കത്തില്‍ പറയുന്നു. സമിതി അധ്യക്ഷന്റെ പെരുമാറ്റം തങ്ങളെ ഞെട്ടിച്ചു കളഞ്ഞെന്നും ഇതിനെത്തുടര്‍ന്നാണ് യോഗം ബഹിഷ്ക്കരിക്കാന്‍ തീരുമാനമെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
പ്രധാനമന്ത്രി മന്മോഹന് സിംഗിനെയും ധനമന്ത്രി പി. ചിദംബരത്തെയും സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് സിപിഐ നേതാവ് ഗുരുദാസ് ദാസ് ഗുപ്തയും ആവശ്യപ്പെട്ടു. ആവശ്യം നിരസിച്ചതില്‍ പ്രതിഷേധിച്ച് ഇടത് അംഗങ്ങള്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. കേന്ദ്രസര്‍ക്കാരിന് പുറത്ത് നിന്ന് പിന്തുണ നല്കുന്ന സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയും ബിജെപിയുടെ നിര്‍ദ്ദേശത്തോട് യോജിപ്പ് പ്രകടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: