തിരുവനന്തപുരം: വനം മന്ത്രിക്ക് വന നിയമങ്ങള്‍ ബാധകമല്ലെന്ന് മന്ത്രി ഗണേഷ് കുമാര്‍. മന്ത്രിയെന്നത് ഒരു എക്സിക്യൂട്ടീവാണെന്നും ഏത് സമയത്തും എവിടെയും കടന്നുചെല്ലാന്‍ അധികാരമുണ്ടെന്നും ഗണേഷ് പറഞ്ഞു. ഇത്തരം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് നാണക്കേടാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
തേക്കടി തടാകത്തില്‍ നിയന്ത്രണങ്ങള്‍ പൊതുജനങ്ങള്‍ക്ക് മാത്രമാണെന്നും മന്ത്രി പറഞ്ഞു. ആറ് മണിക്ക് ശേഷം പൊതുജനങ്ങളെ കൊണ്ടുപോകരുതെന്നേ നിയമം ഉള്ളൂവെന്നും മന്ത്രിക്ക് പോകാമെന്നും ഗണേഷ് പ്രതികരിച്ചു. ആറ് മണിക്ക് ശേഷം വനത്തിനുള്ളിലെ തടാകത്തില്‍ ബോട്ട് സവാരി പാടില്ലെന്ന നിയമം നിലവിലുളളപ്പോഴായിരുന്നു എട്ടുമണിയോടെ തേക്കടിയില്‍ മന്ത്രിയുടെ യാത്ര.
വന്യജീവി വാരാചരണത്തിന്റെ ഭാഗമായി ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിലും കുമളിയിലും മന്ത്രിക്ക് ഔദ്യോഗിക പരിപാടികള്‍ ഉണ്ടായിരുന്നു. ഇതിനുശേഷമാണ് എട്ടുമണിയോടെ വന്യജീവി സങ്കേതത്തിനുള്ളിലുളള ലേക് പാലസിലേക്ക് മന്ത്രി ബോട്ടില്‍ പോയത്. പിറ്റേന്നും വിവിധ പരിപാടികള്‍ ഉള്ളതിനാല്‍ അവിടെ തങ്ങുകയായിരുന്നു മന്ത്രിയുടെ ലക്ഷ്യം.
ഗണേഷ്കുമാര് ലേക് പാലസിലേക്ക് പോയതിന് ഒന്നര മണിക്കൂറിന് ശേഷം ഔദ്യോഗിക പരിപാടികള്‍ക്കെത്തിയ ടൂറിസം മന്ത്രി എ.പി അനില്‍കുമാറും ലേക് പാലസിലേക്ക് ബോട്ടില്‍ പോയി. അനില്‍കുമാറിന്റെ ബോട്ട് ഇടയ്ക്ക് അപകടത്തില്‍ പെടുന്ന സാഹചര്യം പോലുമുണ്ടായി. വനം വകുപ്പ് ഉദ്യോഗസ്ഥരും ഇരുവര്‍ക്കുമൊപ്പം ഉണ്ടായിരുന്നു. ഇരുമന്ത്രിമാരും യാത്രയില്‍ ബോട്ട് ഓടിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ പശ്ചാത്തലത്തിലാണ് സംഭവം വിവാദമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: