ന്യൂദല്‍ഹി: തമിഴ്നാട്ടിലെ കൂടംകുളം ആണവ നിലയ പ്രശ്നത്തില്‍ പാര്‍ട്ടിയുടെ നിലപാട് മാറ്റണമെന്ന് ആവശ്യപ്പെട്ട് വി.എസ്. അച്യുതാനന്ദന് സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന് കത്തു നല്കി. കത്ത് കേന്ദ്ര കമ്മിറ്റിയില്‍ പോളിറ്റ്ബ്യൂറോ വിതരണം ചെയ്യുകയും ചെയ്തു.
പാര്‍ട്ടിയുടെ പൊതുവായ നിലപാടിനെ പരസ്യമായി വെല്ലുവിളിച്ച് വി.എസ് നടത്തിയ കൂടംകുളം യാത്രയ്ക്കെതിരേ കേന്ദ്രകമ്മറ്റിയില്‍ ചിലര്‍ വിമര്‍ശനമുയര്‍ത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് വി.എസ് സ്വന്തം നിലപാട് വിശദീകരിച്ച് കത്ത് നല്‍കിയത്. ജനങ്ങളുടെ സുരക്ഷയ്ക്കാണ് പാര്‍ട്ടി പ്രാധാന്യം നല്‍കേണ്ടതെന്ന് വി.എസ് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ജയ്താപൂരിലെ ആണവ നിലയത്തിന്റെ കാര്യത്തില്‍ പാര്‍ട്ടി സ്വീകരിച്ച നിലപാട് തന്നെ കൂടംകുളത്തിന്റെ കാര്യത്തിലും സ്വീകരിക്കണം. ആണവ നിലയങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണികള്‍ ആഗോളതലത്തിള് കാണാവുന്നതാണ്. ജപ്പാനിലെ ഫുക്കുഷിമയിലും മറ്റും സംഭവിച്ച കാര്യങ്ങള്‍ മറക്കാന്‍ പാടില്ല. വിദേശരാജ്യങ്ങള്‍ ആണവ നിലയങ്ങളുടെ പ്രവര്‍ത്തനം ഘട്ടംഘട്ടമായി നിര്‍ത്തുകയാണ്. ഇത് മനസിലാക്കിയെങ്കിലും കൂടംകുളത്ത് ജനങ്ങളുടെ സമരത്തിനൊപ്പം പാര്‍ട്ടി നില്‍ക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.
അതേസമയം പാര്‍ട്ടിയുടെ നിലപാട് മാറ്റേണ്ടതുണ്ടെങ്കില്‍ അതിന് കേന്ദ്ര കമ്മിറ്റിയുടെ അംഗീകാരം വേണമെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു. ആണവ നിലയത്തെ എതിര്‍ക്കേണ്ടെന്ന നിലപാടായിരുന്നു സിപിഎമ്മിന്റെ കോഴിക്കോട് ചേര്‍ന്ന ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ് സ്വീകരിച്ചിരുന്നത്. ഈ നിലപാട് മാറ്റാന്‍ കേന്ദ്ര കമ്മറ്റിക്ക് അധികാരമില്ലെന്നും പാര്‍ട്ടി കോണ്‍ഗ്രസിന് മാത്രമേ ഈ നിലപാട് തിരുത്താന്‍ അധികാരമുള്ളൂവെന്നുമാണ് സിപിഎം നേതൃത്വത്തിന്റെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: