കൊച്ചി: സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയില്‍ അടിസ്ഥാന സൗകര്യ വികസനം അനിവാര്യമാണെന്ന് കേന്ദ്ര കൃഷിവകുപ്പുസഹമന്ത്രി പ്രൊഫ. കെ.വി. തോമസ് അഭിപ്രായപ്പെട്ടു.
ലോക ടൂറിസം ആകര്‍ഷക കേന്ദ്രങ്ങളില്‍ കേരളം ഏറെ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. എന്നാല്‍ ഗതാഗതസൗകര്യം, കുടിവെള്ള ലഭ്യത തുടങ്ങിയവയില്‍ നാം ഇന്നും പിന്നിലാണെന്ന് കൊച്ചി തുറമുഖത്ത് വിദേശ വിനോദസഞ്ചാര കപ്പലുകള്‍ക്ക് സൗകര്യമൊരുക്കുന്ന അമിനിറ്റി സെന്റര്‍ ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.
മാലിന്യനിര്‍മാര്‍ജനം വലിയൊരു പ്രശ്നമായി മാറുകയാണ്. ഇതെല്ലാം പരിഹരിക്കപ്പെട്ടാല്‍ ടൂറിസം മേഖലയില്‍ കേരളം വന്കുതിപ്പാണുണ്ടാക്കുക.
സമയബന്ധിതമായി വികസനപദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതില്‍ കേരളം ഏറെ പിന്നിലാണ്. ഫണ്ടുകള്‍ ഏറെ ലഭ്യമായിട്ടും പദ്ധതികള്‍ ഇഴഞ്ഞുനീങ്ങുകയാണ്. ഏറെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന ടൂറിസം മേഖലയുടെ വളര്‍ച്ചയില്‍ കേരളം ഏറെ ശ്രദ്ധിക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. സംസ്ഥാന ടൂറിസംവകുപ്പുമന്ത്രി എ.പി. അനില്‍കുമാര്‍ അധ്യക്ഷതവഹിച്ചു. കാലാവസ്ഥയും പ്രകൃതിരമണീയതയും അനുഗ്രഹിച്ച കേരളത്തിലെ ടൂറിസം മേഖല വന്‍ വികസനക്കുതിപ്പിലാണെന്നും ആഭ്യന്തര-വിദേശ വിനോദസഞ്ചാരികളുടെ എണ്ണം ഒരുകോടി പിന്നിട്ട വര്‍ഷമാണ് കഴിഞ്ഞുപോയതെന്നും അനില്‍കുമാര്‍ പറഞ്ഞു.
കൊച്ചി മേയര്‍ ടോണി ചമ്മണി, ഹൈബി ഈഡന് എംഎല്‍എ, കൊച്ചിന് പോര്‍ട്ട് ചെയര്മാന് പോള്‍ ആന്റണി, കേന്ദ്ര ടൂറിസം സെക്രട്ടറി സുമന് പിള്ള, ഉണ്ണികൃഷ്ണന് നായര്‍, സിറിള്‍ ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: