ന്യൂദല്‍ഹി: ചെറുകിട മേഖലയില്‍ വിദേശ നിക്ഷേപം അനുവദിക്കുകയും ഇന്‍ഷ്വറന്‍സ് പെന്ഷന് മേഖലകളില്‍ പരിധി ഉയര്‍ത്തുകയും ചെയ്ത കേന്ദ്രസര്‍ക്കാര്‍ നടപടി രാജ്യത്ത് അഴിമതി വര്‍ധിപ്പിക്കാന്‍ മാത്രമേ ഉപകരിക്കൂ എന്ന് ബിഎംഎസ് ദേശീയ പ്രസിഡന്റ് സജി നാരായണന് കുറ്റപ്പെടുത്തി. പൊതുമേഖലയിലെ സ്വകാര്യപങ്കാളിത്തം സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ വരുത്തിയ ഭേദഗതി മേഖലയിലെ സര്‍ക്കാര്‍ നിയന്ത്രണം ഇല്ലാതാക്കുകയും സ്വകാര്യ കുത്തകകള്‍ക്ക് എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം നല്‍കുകയും ചെയ്യുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചെറുകിട-ഇന്‍ഷ്വറന്‍സ്-പെന്ഷന് മേഖലകളിലെ വിദേശ നിക്ഷേപത്തിനെതിരെ ബിഎംഎസ് സംഘടിപ്പിച്ച ദേശീയ കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യുപിഎ സര്‍ക്കാരിന്റെ ഈ നടപടി കോര്‍പ്പറേറ്റ് ഭീമന്മാരും സ്വകാര്യ കുത്തകകളും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന് കരുത്തു പകരും. കരിമ്പട്ടികയില്പ്പെട്ടിരിക്കുന്ന നിരവധി കുത്തക കമ്പനികള്‍ പൊതുമേഖലയില്‍ നുഴഞ്ഞു കയറാന്‍ കാത്തിരിക്കുകയാണ്. ദേശീയ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ഭീമമായ തെരഞ്ഞെടുപ്പു ഫണ്ട് ആവശ്യമാണ്. ഈ സാഹചര്യത്തെ മുതലെടുത്ത് കോര്‍പ്പറേറ്റ് ശക്തികള്‍ സര്‍ക്കാരിലും രാഷ്ട്രീയ പാര്‍ട്ടികളിലും ശക്തമായ സ്വാധീനം ചെലുത്തുമെന്നും സജിനാരായണന്‍ കൂട്ടിച്ചേര്‍ത്തു.
കേന്ദ്രസര്‍ക്കാര്‍ എഫ്ഡിഐക്ക് അനുമതി നല്‍കിയതിലൂടെ വിദേശനിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കുകയും വിപണിയെ തകര്‍ക്കുകയും ചെയ്തിരിക്കുകയാണ്. ഇത് ഭൂരിപക്ഷം പെന്ഷന് ഫണ്ടുകളിലേക്കും വിദേശ നിക്ഷേപകരെ പിന്‍വാതിലിലൂടെ കടത്തി വിടും. പൊതുമേഖലയിലേക്കുള്ള നിക്ഷേപം പിന്‍വലിക്കല്‍ നടപടി എത്രയും വേഗം സര്‍ക്കാര്‍ അവസാനിപ്പിക്കണം. പ്രത്യേകിച്ചും ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന നാല്‍കോ, റിനല്‍, എംഎംടിസി, ഐഒസി, എന്‍എംഡിസി തുടങ്ങിയ കമ്പനികളിലേക്കുള്ള നിക്ഷേപം ഒരു കാരണവശാലും അവസാനിപ്പിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ 21 വര്‍ഷങ്ങളായി രാജ്യത്ത് പൊതുമേഖലയില്‍ നടന്നുവരുന്ന നവീകരണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ഉടനടി ധവളപത്രം പുറത്തിറക്കണമെന്നും സജി നാരായണന് ആവശ്യപ്പെട്ടു. ജനസമ്പത്ത് ദുര്‍വിനിയോഗം ചെയ്യുന്ന സര്‍ക്കാര്‍-കോര്‍പ്പറേറ്റ്-സ്വകാര്യ കുത്തക അവിശുദ്ധ കൂട്ടുകെട്ടിനെതിരെ ശക്തമായ പ്രക്ഷോഭം ബിഎംഎസ് ആരംഭിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്കി.
ചെറുകിട-ഇന്‍ഷ്വറന്‍സ്-പെന്ഷന് മേഖലകളിലെ വിദേശനിക്ഷേപത്തിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കണ്‍വെന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തിയ ബിഎംഎസ് ദേശീയ ജനറല്‍ സെക്രട്ടറി ബി.എന്‍.റായ് പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ ഈ തലതിരിഞ്ഞ നയം കര്‍ഷകരെയും തൊഴിലാളികളെയും സാധാരണജനങ്ങളെയും ദേശീയ സമ്പദ്ഘടനയെയും എങ്ങനെ ദോഷകരമായി ബാധിക്കുമെന്ന് സ്വദേശി ജാഗരണ്‍ മഞ്ച് വക്താവ് ഡോ.അശ്വനി മഹാജന് വിവരിച്ചു.
നവംബര്‍ 23ന് പ്രതിഷേധദിനം സംഘടിപ്പിക്കുമെന്നും അതിനു മുമ്പ് രാജ്യം മുഴുവനും പോസ്റ്റര്‍ പ്രചാരണവും ലഘുലേഖാ വിതരണവും നടത്താന്‍ കണ്വെന്ഷന് തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: