മലപ്പുറം: കോഴിക്കോട് സര്‍വകലാശാല ഫോക്ലോര് ഡിപ്പാര്‍ട്ട്മെന്റിന്റെ നേതൃത്വത്തില്‍ വിജയദശമിയോടനുബന്ധിച്ച് നടത്താന്‍ നിശ്ചയിച്ചിരുന്ന വിദ്യാരംഭചടങ്ങ് നിര്‍ത്തിവച്ച നടപടിയില്‍ പ്രതിഷേധം ശക്തമാകുന്നു. ഫോക്ലോര് വിഭാഗത്തിന്റെ കീഴില്‍ പഠന മേഖലയിലെ ആശയങ്ങളും അതിന്റെ പ്രായോഗിക രീതികളും പഠിപ്പിക്കുന്നതിന്റെ ഭാഗമായി ഇതിനുമുമ്പും നിരവധി പരിപാടികള്‍ നടത്തിയിരുന്നു. നാട്ടാചാരങ്ങളും അനുഷ്ഠാനങ്ങളും പാരമ്പര്യരീതികളും പാഠപുസ്തകങ്ങളില്‍ പഠിക്കുന്നതോടൊപ്പം അതിന്റെ പ്രായോഗികരീതികള്‍ കുട്ടികള്‍ നേരിട്ട് കണ്ടുപഠിക്കുന്നതിനാണ് ഇത്തരം പരിപാടികള്‍ സംഘടിപ്പിച്ചിരുന്നത്. ഇതിന്റെ ഭാഗമായി ആഗസ്റ്റ് 14 ന് അര്‍ധരാത്രി ഫോക്ഫുഡ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുകയും നോമ്പ് അത്താഴമൊരുക്കുകയും ചെയ്തിരുന്നു. 68 ഓളം നാടന്‍ വിഭവങ്ങളാണ് അന്ന് അധ്യാപകരും വിദ്യാര്‍ത്ഥികളും നോമ്പ് അത്താഴത്തിന് ഒരുക്കിയത്.
ഒക്ടോബര്‍ 1,2,3 തിയ്യതികളിലായി ഗാന്ധിജയന്തിയോടനുബന്ധിച്ച് ഗ്രാമീണ വസ്തുക്കളുടെ പ്രദര്‍ശനവും പഠനസെമിനാറുകളും നടന്നിരുന്നു.പാതാളഹോമമെന്ന മാന്ത്രികാനുഷ്ഠാനവും നാട്ടുവൈദ്യന്മാരുടെ സമ്മേളനവും തുടങ്ങി ഫോക്ലോറുമായി ബന്ധപ്പെട്ട് നിരവധി പരിപാടികള്‍ വകുപ്പിന്റെ കീഴില്‍ നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വിദ്യാരംഭം എന്ന ചടങ്ങ് നടത്താന്‍ തീരുമാനിച്ചത്. ഇതു സംബന്ധിച്ച യോഗങ്ങളില്‍ യാതൊരു എതിര്‍പ്പും പ്രകടിപ്പിക്കാത്തവരാണ് പിന്നീട് ശക്തമായ എതിര്‍പ്പുമായി രംഗത്തുവന്നത്. വി.സി.പരിപാടി നടത്തുന്നതിന് അനുകൂലമായി നിന്നെങ്കിലും സര്‍വ്വകലാശാല ഭരിക്കുന്ന ചില കേന്ദ്രങ്ങളില്‍ നിന്നുള്ള എതിര്‍പ്പാണ് വിദ്യാരംഭം പരിപാടി മറ്റീവ്ക്കാന്‍ കാരണമായത്.
വിവാദങ്ങളോടെ വിദ്യാരംഭം പരിപാടി നടത്തേണ്ടതില്ല എന്നതിനാലാണ് പരിപാടി ഒഴിവാക്കേണ്ടി വന്നതെന്ന് ഫോക് ലോര്‍ വിഭാഗം മേധാവി ഇ.കെ. ഗോവിന്ദവര്‍മ്മരാജ പറഞ്ഞു. പവിത്രമായ ഒരു ചടങ്ങ് വിവാദങ്ങളില്‍ പെടുത്തുന്നത് ശരിയല്ല. ചില എതിര്‍പ്പുകള്‍ ഉണ്ടായിട്ടുണ്ട്.അദ്ദേഹം പറഞ്ഞു. എന്നാല്‍ വിദ്യാരംഭം നടത്താന്‍ കുട്ടികള്‍ ഉണ്ടാവില്ലെന്ന കാരണത്തിലാണ് പരിപാടി മാറ്റിവെച്ചതെന്നാണ് സര്‍വ്വകലാശാല പി.ആര്.ഒ സക്കറിയ പറയുന്നത്. രജിസ്ട്രാര്‍ എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നോ എന്ന ചോദ്യത്തിന് അത് ശ്രദ്ധയില്‍ പെട്ടില്ല എന്ന് സക്കറിയ ജന്മഭൂമിയോട് പറഞ്ഞു.
കോഴിക്കോട് സര്‍വകലാശാല ഫോക്ലോര് ഡിപ്പാര്‍ട്ട് മെന്റിന്റെ നേതൃത്വത്തില്‍ വിജയദശമിയോടനുബന്ധിച്ച് നടത്താന്‍ നിശ്ചയിച്ചിരുന്ന വിദ്യാരംഭചടങ്ങ് നിര്‍ത്തിവച്ച നടപടിയില്‍ എന്‍ ടി യു സംസ്ഥാന പ്രസിഡന്റ് വി. ഉണ്ണികൃഷ്ണന് പ്രതിഷേധിച്ചു. നിലവിളക്ക്, ഗംഗ, വീണ, വിദ്യാരംഭം തുടങ്ങിയ ഭാരതീയ സാംസ്കാരിക പ്രതീകങ്ങളോടുളള വിദ്യാഭ്യാസ വകുപ്പിന്റെ അയിത്തത്തിന്റെ തുടര്‍ച്ചയാണിതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അക്ഷര വിരോധികളായ ചില ഗൂഢ ശക്തികള്‍ ഇതിന് പിന്നിലുണ്ട്. തങ്ങള്‍ പറയുന്നതുമാത്രമെ വിദ്യാഭ്യാസ വകുപ്പില്‍ നടക്കുവെന്ന് അഹങ്കരിക്കുന്ന വര്‍ഗ്ഗീയ ശക്തികളുടെ ഹിഡന്‍ അജണ്ടയുടെ ഭാഗമായിട്ടാണോ ഈ ചടങ്ങ് നിര്‍ത്തിവെച്ചതെന്ന് വ്യക്തമാക്കണം. നിര്‍ത്തിവെച്ച വദ്യാരംഭ ചടങ്ങ് നടത്താന്‍ ബന്ധപ്പെട്ടവര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് എന്‍.ടി.യു ആവശ്യപ്പെട്ടു. നിര്‍ത്തിവെച്ച വിദ്യാരംഭ ചടങ്ങ് നടത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും എന്‍ ടി യു യൂണിവേഴ്സിറ്റി അധികൃതരോടാവശ്യപ്പെട്ടു. ഈ വിഷയത്തില്‍ സാംസ്കാരിക നായകന്മാര് പ്രതികരിക്കണമെന്നും എന്‍ ടി യു ആവശ്യപ്പെട്ടു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: