ഡെറാഡൂണ്‍/ബ്രഹ്മപൂര്‍: ലോക്സഭാ ഉപതെരഞ്ഞെടപ്പു നടന്ന പശ്ചിമബംഗാളിലെ ജംഗിപ്പൂരില്‍ കോണ്‍ഗ്രസ് നേതാവും രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജിയുടെ മകനുമായ അഭിജിത് മുഖര്‍ജി നേരിയ ഭൂരിപക്ഷത്തിന് കടന്നു കയറിയപ്പോള്‍ ഉത്തരാഖണ്ഡിലെ ടെഹ്രി ലോക്സഭ സീറ്റ് ബിജെപി കോണ്‍ഗ്രസില്‍ നിന്നും പിടിച്ചു വാങ്ങി.
മുഖ്യമന്ത്രിയാകാന്‍ വേണ്ടി സ്ഥാനമൊഴിഞ്ഞ വിജയ് ബഗുഗുണയുടെ മകന് സാകേത് ബഹുഗുണയെ ബിജെപിയുടെ മാലാ രാജലക്ഷ്മിയാണ് പരാജയപ്പെടുത്തിയത്. ടെഹ്രിയിലെ രാജകുടുംബാംഗം മാനവേന്ദ്ര ഷായുടെ മരുമകളാണ് ഇവര്‍. മുമ്പ് മാനവേന്ദ്ര ഷാ ഈ സീറ്റില്‍ എട്ടു തവണ വിജയിച്ച് റെക്കോര്‍ഡ് സ്ഥാപിച്ചിരുന്നതാണ്.
ജംഗിപ്പൂരില്‍ വെറും 2,536 വോട്ടുകള്‍ക്കാണ് അഭിജിത് മുഖര്‍ജി സിപിഎമ്മിലെ മുസാഫിര്‍ ഹുസൈനെ പരാജയപ്പെടുത്തിയത്. ഇവിടെ ബിജെപി സ്ഥാനാര്‍ഥി സുധാംശു ബിശ്വാസ് നില മെച്ചപ്പെടുത്തി. അഭിജിത്തിന് 3,32,919 വോട്ടുകള്‍ ലഭിച്ചപ്പോള്‍ സിപിഎം സ്ഥാനാര്‍ഥി 3,30,383 വോട്ടുകള്‍ നേടി. 2009ല്‍ പ്രണബ് 1.28ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷമാണ് തൃണമൂലുമായി ചേര്‍ന്ന് മത്സരിച്ചപ്പോള്‍ നേടിയത്. 85,867 വോട്ടുകള്‍ നേടിയാണ് ബിജെപി മൂന്നാം സ്ഥാനത്തെത്തിയത്.
തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നതോടെ ആകെയുള്ള 545 ലോക്സഭാ സീറ്റുകളില്‍ കോണ്‍ഗ്രസിന്റെ 206 ആയി കുറഞ്ഞു. ബിജെപിയുടെതാകട്ടെ വര്‍ധിച്ച് 115 ആയി. ടെഹ്രിയില്‍ ബിജെപി പരമ്പരാഗത ടെഹ്രി രാജവംശത്തിന്റെ സ്വാധീനം ഉപയോഗപ്പെടുത്തുകയും അഴിമതി-വിലക്കയറ്റം എന്നീ ദേശീയ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടുകയും ചെയ്തിരുന്നു. എന്നാല്‍ കോണ്‍ഗ്രസാകട്ടെ കേന്ദ്ര-സംസ്ഥാന ഭരണത്തെ മുന്‍നിര്‍ത്തി ടെഹ്രിയില്‍ വലിയ നിക്ഷേപം നടത്തുമെന്നായിരുന്നു വാഗ്ദാനം നല്‍കിയത്. സംസ്ഥാന കോണ്‍ഗ്രസിലെ ഗ്രൂപ്പുരാഷ്ട്രീയത്തില്‍ സജീവമായിരുന്ന വിജയ്ബഹുഗുണ എംപിസ്ഥാനം രാജി വച്ച് സിതര്ഗഞ്ച് നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ചാണ് മുഖ്യമന്ത്രി പദത്തിലെത്തിയത്. ഇപ്പോഴത്തെ തോല്‍വി ചെറുതല്ലാത്ത പ്രതിസന്ധിയാണ് ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസിനുള്ളില്‍ സൃഷ്ടിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: