തിരുവനന്തപുരം: മാലിന്യ സംസ്കരണ പ്ലാന്റ് നവീകരിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം കൊണ്ടുവന്ന മാലിന്യ സംസ്കരണയന്ത്രം നാട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് വിളപ്പില്‍ശാലയില്‍ എത്തിച്ചു. പുലര്‍ച്ചെ 2.30 നാണ് പോലീസ് സംരക്ഷണയില്‍ യന്ത്രം എത്തിച്ചത്. ഈ സമയത്ത് പ്രദേശത്തെ സമരപ്പന്തലില്‍ ആരും ഉണ്ടായിരുന്നില്ല.
അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് വിളപ്പില്‍ശാലയില്‍ നാട്ടുകാര്‍ ഇന്നലെ ഹര്‍ത്താല്‍ ആചരിച്ചു. വിളപ്പില്‍ശാല പഞ്ചായത്ത് പ്രസിഡന്റ് ശോഭനാകുമാരി നിരാഹാരസമരം ആരംഭിച്ചു. നാട്ടുകാര്‍ക്ക് നല്കിയ ഉറപ്പ് പാലിക്കാതെ സര്‍ക്കാരും നഗരസഭയും ഒത്തുകളിച്ചാണ് മാലിന്യ സംസ്കരണ സംവിധാനം പ്ലാന്റിലെത്തിച്ചതെന്ന് വിളപ്പില്‍ശാല സമരസമിതി സെക്രട്ടറി ടി.എസ്.അനില്‍ ആരോപിച്ചു. പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ മരണംവരെ നിരാഹാരം തുടരുമെന്ന് ശോഭനാകുമാരി പറഞ്ഞു.
രഹസ്യ നീക്കത്തിലൂടെയാണ് പ്ലാന്റ് വിളപ്പില്‍ശാലയില്‍ എത്തിച്ചത്. മൂന്ന് ഡി.വൈ.എസ്.പിമാരുടെയും പത്തോളം സി.ഐമാരുടെയും നേതൃത്വത്തില്‍ നൂറിലേറെ പോലീസുകാരുടെ സഹായത്തോടെ ആയിരുന്നു നടപടി. ഇതിന്റെ ഭാഗമായി വിളപ്പില്‍ശാല ഭാഗത്തേയ്ക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിച്ചുവെങ്കിലും പ്രതിഷേധത്തെത്തുടര്‍ന്ന് പുന:സ്ഥാപിച്ചു. ഒമ്പത് മാസം മുമ്പ് യന്ത്രം കൊണ്ടുവരാനുള്ള നഗരസഭയുടെ നീക്കം നാട്ടുകാര്‍ സംഘടിതമായി തടഞ്ഞിരുന്നു. പ്രദേശത്ത് ഇപ്പോള്‍ കനത്ത പോലീസ് സന്നാഹമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
വിളപ്പില്‍ശാലയില്‍ ഹൈക്കോടതി വിധി നടപ്പാക്കുക മാത്രമാണു ചെയ്തതെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.കോടതി വിധി നടപ്പാക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. വൈകിയാണെങ്കിലും കോടതി വിധി നടപ്പാക്കാന്‍ കഴിഞ്ഞു. സര്‍ക്കാരിന്റെ കടമ നിറവേറ്റുക മാത്രമാണു ചെയ്തത്. അത് സമരം ചെയ്യുന്നവര്‍ക്കും അറിയാം. കോടതി വിധി നടപ്പാക്കുന്നതു രക്തച്ചൊരിച്ചിലിലൂടെ ആകരുതെന്നു നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ടാണ് ഇത്രയും സമയമെടുത്തത് . സര്‍ക്കാര്‍ വിളപ്പില്‍ശാലയിലെ ജനത്തെ കബളിപ്പിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാലിന്യപ്രശ്നം പരിഹരിക്കാന്‍ വീണ്ടും സര്‍വകക്ഷിയോഗം വിളിക്കും. അതുവരെ പാറമടകളിലേക്ക് മാലിന്യംകൊണ്ടുപോകാനുള്ള പദ്ധതി താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. പരിസ്ഥിതി പ്രവര്‍ത്തകരെയും വിളിച്ചുചേര്‍ത്ത് ജനകീയ പരിഹാരത്തിനാണ് ശ്രമം.
തലസ്ഥാന നഗരത്തെ മാലിന്യക്കൂനയില്‍ നിന്ന് രക്ഷിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച ഒടുവിലത്തെ വഴിയും തടസ്സപ്പെട്ടതോടെയാണ് ജനകീയ പരിഹാരത്തിന് ശ്രമിക്കുന്നത്. തിരുവനന്തപുരം നഗരസഭ എല്ലാം സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെച്ച് നിഷ്ക്രിയമായിരിക്കുമ്പോള്‍ സര്‍ക്കാര്‍ തന്നെ നഗരം വൃത്തിയാക്കാന്‍ ഇറങ്ങേണ്ട സ്ഥിതിയാണ്. സര്‍വകക്ഷിയോഗം എന്നുചേരണമെന്നത് സംബന്ധിച്ച് കക്ഷനേതാക്കളുമായും പരിസ്ഥിതി സംഘടകളുമായും ആലോചിച്ച് തിങ്കളാഴ്ച തീരുമാനിക്കുമെന്ന് മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു.
ഗാന്ധിജയന്തി ദിനം മുതല്‍ വീടുകളില്‍ നിന്ന് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുമെന്ന് മേയര്‍ കെ. ചന്ദ്രിക പ്രഖ്യാപിച്ചെങ്കിലും പ്രാവര്‍ത്തികമായില്ല. സര്‍ക്കാര്‍ മുന്‍കൈയെടുത്ത് പാറമടകളില്‍ മാലിന്യം കൊണ്ടുപോകാന്‍ തുടങ്ങിയപ്പോള്‍ തന്നെ അതാത് പ്രദേശങ്ങളില്‍ വന്‍ എതിര്‍പ്പാണ് നേരിടേണ്ടിവന്നത്. ഈ പശ്ചാത്തലത്തിലാണ് സര്‍വകക്ഷിയോഗം വിളിക്കാന്‍ തീരുമാനിച്ചത്.
മാലിന്യസംസ്കരണത്തിനായി കോടിക്കണക്കിന് രൂപ മുടക്കി വാങ്ങിയ യന്ത്രസാമഗ്രികള്‍ തുരുമ്പെടുത്തു പോകാതെ അത് യഥാക്രമം ഉപയോഗപ്പെടുത്തേണ്ട ചുമതല സര്‍ക്കാരിനുണ്ടെന്നും അത് നടപ്പാക്കുകയാണ് വിളപ്പില്‍ശാലയില്‍ ചെയ്തിരിക്കുന്നതെന്നും നഗരസഭാ മേയര്‍ കെ. ചന്ദ്രിക അറിയിച്ചു. മാലിന്യ സംസ്കരണത്തിനുളള ഉപകരണങ്ങള്‍ അവിടെയെത്തിച്ച സര്‍ക്കാരിനു തന്നെ അത് പ്രവര്‍ത്തിപ്പിക്കാനുള്ള ഉത്തരവാദിത്തവുമുണ്ടെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: