ന്യൂദല്‍ഹി: കൂടംകുളം ആണവനിലയം അടച്ചുപൂട്ടണമെന്ന നിലപാട് സിപിഎമ്മിനില്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ദല്‍ഹിയില്‍ കേന്ദ്രകമ്മറ്റി യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതിയായ സുരക്ഷാ നടപടികള്‍ സ്വീകരിക്കാതെയും സുരക്ഷാകാര്യത്തില്‍ സ്വതന്ത്ര പരിശോധന നടത്താതെയും പ്ലാന്റ് തുറക്കരുതെന്നാണ് പാര്‍ട്ടിയുടെ അഭിപ്രായമെന്ന് കാരാട്ട് പറഞ്ഞു. കൂടംകുളത്തെ പോലീസ് നടപടിയും സമരക്കാര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ഉള്‍പ്പെടെയുള്ള കേസുകള്‍ ചുമത്തിയതിനെയും പാര്‍ട്ടി അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു. വി.എസ് ചൂണ്ടിക്കാട്ടിയിട്ടാണ് വിഷയം കേന്ദ്രകമ്മറ്റിയില്‍ ചര്‍ച്ചയ്ക്കെടുത്തതെന്ന് പറഞ്ഞ കാരാട്ട് ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ തയാറായില്ല.
വിഷയത്തില്‍ കേന്ദ്രകമ്മറ്റി പ്രമേയം പാസാക്കിയിട്ടുണ്ടെന്നും അതിന്റെ പകര്‍പ്പ് നല്‍കുമെന്നും പറഞ്ഞ് കൂടുതല്‍ ചോദ്യങ്ങളില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു. വിഷയത്തില്‍ കേരളത്തിലെയും തമിഴ്നാട്ടിലെയും പാര്‍ട്ടി ഘടകങ്ങളുടെയും കേന്ദ്രനേതൃത്വത്തിന്റെയും നിലപാടുകളില്‍ ഭിന്നതയില്ലെന്നും കാരാട്ട് പറഞ്ഞു.
ചില്ലറ വില്പനമേഖലയില് വിദേശനിക്ഷേപം അനുവദിക്കുകയും ഇന്ധനവില കൂട്ടുകയും സബ്സിഡി നിരക്കിലുള്ള ഗ്യാസ് കണക്ഷനുകള്‍ വെട്ടിക്കുറയ്ക്കുകയും യൂറിയയുടെ വില വര്‍ധിപ്പിക്കുകയും ചെയ്ത യു.പി.എ. സര്‍ക്കാരിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം ആരംഭിക്കുമെന്നും കാരാട്ട് പറഞ്ഞു. വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കു കൊള്ളലാഭം ഉണ്ടാക്കാന്‍ പരിശ്രമിക്കുന്ന മന്‍മോഹന്‍സിങ് സര്‍ക്കാര്‍ ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുകയാണ്. ഇതിനെതിരെ അടുത്ത മാസം മുതല്‍ സംസ്ഥാനതലത്തില്‍ പ്രക്ഷോഭം ആരംഭിക്കും.
വാള്‍മാര്‍ട്ടിനെ ഒരു കാരണവശാലും ഇന്ത്യയില്‍ വില്പനകേന്ദ്രങ്ങള് തുറക്കാന്‍ അനുവദിക്കില്ലെന്നും കാരാട്ട് പറഞ്ഞു. കേന്ദ്രം വിദേശമൂലധനത്തെ പ്രോത്സാഹിപ്പിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ തന്നെ രാഷ്ട്രീയമായി ഒറ്റപ്പെട്ടുകഴിഞ്ഞു. സര്‍ക്കാരിനെതിരായ കൂടുതല്‍ നീക്കങ്ങള്‍ പാര്‍ലമെന്റ് സമ്മേളനത്തിന് മുന്‍പ് മറ്റ് പാര്‍ട്ടികളുമായി കൂടിയാലോചിച്ച് തീരുമാനിക്കും. വദ്രയുടെയും ഡി.എല്‍.എഫിന്റെയും ഇടപാടുകള്‍ അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഹിമാചല്‍പ്രദേശ്, ഗുജറാത്ത് തെരഞ്ഞെടുപ്പുകളും ചര്‍ച്ച ചെയ്തതായി അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: