ന്യൂദല്‍ഹി: യാത്രാസമയം കുറയ്ക്കുന്നതിനായി ഇന്ത്യന്‍ റെയില്‍വേ വേഗത കൂടിയ ട്രെയിനുകള്‍ ഉടന്‍ ട്രാക്കിലിറക്കും. മണിക്കൂറില്‍ 53മെയില്‍ എന്ന സാധാരണ വേഗതയില്‍ നിന്ന് മണിക്കൂറില്‍ 93 മെയില്‍ വേഗതയിലോടുന്ന ട്രെയിനുകള്‍ ഇറക്കാനാണ് റെയില്‍വേയുടെ പദ്ധതി. രണ്ട് വര്‍ഷത്തിനകം പദ്ധതി യാഥാര്‍ത്ഥ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് റെയില്‍വേ മന്ത്രാലയവൃത്തങ്ങള്‍ സൂചന നല്കി. ഇതിന് പിന്നാലെ ബുള്ളറ്റ് ട്രെയിനുകള്‍ ഓടിക്കാനായി ഏഴ് റെയില്‍ ഇടനാഴികളും അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്.
7000 പാസഞ്ചര്‍ ട്രെയിനുകളാണ് രാജ്യത്തുള്ളത്. ദിവസവും ഒന്നരക്കോടിയോളം ജനങ്ങളാണ് ഈ പാസഞ്ചറുകളില്‍ യാത്ര ചെയ്യുന്നത്. ദല്‍ഹിയില്‍ നിന്ന് ഭോപ്പാല്വരെയോടുന്ന ഭോപ്പാല്‍ ശതാബ്ദിയാണ് നിലവിലെ ഏറ്റവും വേഗതയുള്ള ട്രെയിന്‍. മണിക്കൂറില്‍ 86 മുതല്‍ 93 മെയില്‍ വരെ വേഗതയാണ് ഇതിനുള്ളത്. വേഗതയേറിയ രാജധാനി ട്രെയിനും മണിക്കൂറില്‍ 53 മെയില്‍ വേഗത മാത്രമാണുള്ളത്. ഈ സാഹചര്യത്തില്‍ മണിക്കൂറില്‍ 186 മെയില്‍ വേഗത്തിലോടുന്ന ബുള്ളറ്റ് ട്രെയിനുകളുടെ സാധ്യതാ പഠനത്തിനായി ഏഴ് റെയില്‍വേ ഇടനാഴികള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് റെയില്‍വേ വക്താവ് അനില്‍ സക്സേന ഒരു വിദേശ മാധ്യമത്തോട് പറഞ്ഞു. 80 മുതല്‍ 99 മെയില്‍ വരെ വേഗതയിലോടുന്ന സബ് അര്‍ബന്‍ ട്രെയിനുകളും ഉടന്‍ ഓടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതൊരു പെയിലറ്റ് പദ്ധതിയാണെന്നും വിജയിച്ചാല്‍ ഇത്തരത്തിലുള്ള കൂടുതല്‍ ട്രെയിനുകള്‍ ട്രാക്കിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ട്രെയിനുകള്‍ വാങ്ങുന്നതിനും അനുയോജ്യമായ ട്രാക്കുകള്‍ നിര്‍മ്മിക്കുന്നതിനുമുള്ള പണച്ചെലവാണ് ഇന്ത്യയില്‍ ഹായ് സ്പീഡ് ട്രെയിനുകള്‍ വൈകിക്കുന്നതിന് കാരണമെന്ന് റെയില്‍വേ രംഗത്തെ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പദ്ധതി ചെലവിനൊപ്പം സുരക്ഷ പോലുള്ള കാര്യങ്ങള്‍ക്കും കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതുണ്ടെന്ന് മുതിര്‍ന്ന റെയില്‍വേ ബോര്‍ഡ് ഉദ്യോഗസ്ഥന് പറഞ്ഞു. 108700 കിലോമീറ്റര്‍ വരുന്ന റെയില്‍വേ ട്രാക്കിന് ഹായ് സ്പീഡ് ട്രെയിനുകള്‍ക്ക് ഓടാനാകുംവിധം ഉറപ്പുണ്ടോ എന്നത് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: