പൊന്‍കുന്നം: കേരളത്തിലെ ന്യൂനപക്ഷ പ്രീണനം കാണുമ്പോള്‍ ഭൂരിപക്ഷം ഈ നാട്ടിലെ പ്രജകളാണോ എന്ന് സംശയിക്കണമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു. പൊന്‍കുന്നം എന്‍എസ്എസ് യൂണിയന്റെ പ്ലാറ്റിനം ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുമ്പ് എന്‍എസ്എസ്സും എസ്എന്‍ഡിപി യോഗവും യോജിക്കാന്‍ ശ്രമിച്ചപ്പോള്‍ അന്ന് അത് ആവേശം മാത്രമായിരുന്നു. എന്നാല്‍ ഇന്ന് ആവേശമല്ല ആവശ്യമാണെന്ന് കണ്ടതിനാലാണ് എന്‍എസ്എസ്സും എസ്എന്‍ഡിപിയോഗവും ഐക്യത്തിലായതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
ഈ ഐക്യത്തെ ഇനി ആര്‍ക്കും തകര്‍ക്കാനുമാവില്ല. സത്യപ്രതിജ്ഞചെയ്ത് അധികാരത്തിലേറിയ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് കേരളം ഭരിക്കുന്നത് മുസ്ലീംലീഗാണെന്ന് പറയുന്നത് സത്യപ്രതിജ്ഞാലംഘനമാണ്. ലീഗിന്റെ പാര്ട്ടിയോഗങ്ങളില് കേരളം ഭരിക്കുന്നത് ലീഗാണെന്ന് പറഞ്ഞോട്ടെ. ഇക്കാര്യങ്ങള്‍ പുറത്തുകൊണ്ടുവന്നത് എന്‍എസ്എസ് അല്ലെന്നും മാധ്യമങ്ങള്‍ ആണെന്നും എന്‍എസ്എസ് ഇക്കാര്യത്തില്‍ അഭിപ്രായം പറയുക മാത്രമാണ് ചെയ്തതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
എന്‍എസ്എസ് ലീഗിനും മുസ്ലീം സമുദായത്തിനും എതിരാണെന്ന ചില ലീഗ് നേതാക്കളുടെ വാദം അവരുടെ തെറ്റിദ്ധാരണയാണ്. ഇത് അവര്‍ തന്നെ തിരുത്തണം. എന്‍എസ്എസ് ഇതര മതങ്ങള്‍ക്കോ സമുദായങ്ങള്‍ക്കോ രാഷ്ട്രീയപാര്‍ട്ടികള്‍ക്കോ എതിരല്ല. സാമൂഹ്യ അനീതിക്കെതിരെ എന്‍എസ്എസ് ആരംഭകാലം മുതല്‍ പ്രതികരിച്ചിട്ടുണ്ട്. ഏതൊരു കാര്യത്തിലും വളരെ ആലോചിച്ചശേഷമേ നിലപാടുകള്‍ എടുത്തിട്ടുള്ളു. എടുത്തനിലപാടുകളിലെല്ലാം ഉറച്ചു നിന്നിട്ടുമുണ്ട്. എന്‍എസ്എസ് നിലപാടുകള്‍ക്കെതിരെ പ്രത്യാരോപണങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ആരോപണങ്ങളിലൊന്നിലും എന്‍എസ്എസ് പകച്ചു നിന്നിട്ടുമില്ല.
എന്‍എസ്എസ്സിന്റെ 98 വര്‍ഷത്തെ പ്രവര്‍ത്തനത്തിലൂടെ ഏതെങ്കിലും മതവിഭാഗത്തിനോ സമുദായത്തിനോ മുറിവേല്പിച്ചിട്ടില്ല. വാക്ക് കൊണ്ടോ നോട്ടം കൊണ്ടോ പോലും ആരെയും വേദനിപ്പിച്ചിട്ടുമില്ല. ഇത് സമുദായാചാര്യന്റെ ദര്‍ശനമായിരുന്നു. അത് ഇന്നും പാലിച്ചുപോരുന്നുവെന്നും ജി.സുകുമാരന്‍ നായര്‍ പറഞ്ഞു. കേരളത്തിലെ വലിയ കോര്‍പ്പറേറ്റ് മാനേജ്മെന്റ് എന്ന നിലയില്‍ വിദ്യാഭ്യാസ രംഗത്തെക്കുറിച്ച് അഭിപ്രായം പറയാന്‍ എന്‍എസ്എസ്സിന് അവകാശമുണ്ടെന്നും എന്‍എസ്എസ്സിന്റെ നിലപാടുകളെ ഹൈക്കോടതിപോലും അംഗീകരിച്ചിട്ടുണ്ടെന്നും ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.
ചടങ്ങില്‍ പൊന്‍കുന്നം യൂണിയന് പ്രസിഡന്റ് അഡ്വ. എം.എസ് മോഹന്‍ അധ്യക്ഷതവഹിച്ചു. നാസയിലേക്ക് ശാസ്ത്രജ്ഞനായി തെരഞ്ഞെടുത്ത പി.വി അരുണ്‍കുമാറിനെ ചടങ്ങില്‍ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: