കോട്ടയം: നഗരത്തിലെ ഓട നിര്‍മ്മാണം ഗതാഗതത്തെ സാരമായി ബാധിക്കുന്നു. പുളിമൂട് കവലയില്‍ റോഡ് മുറിച്ച് ഓട നിര്‍മ്മിക്കുന്നതും ഗതാഗതത്തെ ബാധിക്കുന്നു. പുളിമൂട് കവലയില്‍ റോഡിലേക്ക് മലിനജലം ഒഴുകുന്നതിനെ തുടര്‍ന്നാണ് പുതുതായി ഓട നിര്‍മ്മിക്കുന്നത്. ഓട നിറഞ്ഞ് മലിനജലം റോഡിലേക്ക് ഒഴുകി യാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കും ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. കുറേ നാളുകളായി വ്യാപാരികള്‍ ഇതിനെതിരെ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി.
മലിനജലം ഒഴുകുന്ന ഓടയില്‍ കൂടിയാണ് കുടിവെള്ള പൈപ്പും സ്ഥാപിച്ചിരുന്നത്. ഓട താഴ്ത്തി റോഡിന് കുറുകേ പുതിയ പൈപ്പിടാന്‍ തീരുമാനിച്ചെങ്കിലും കുടിവെള്ള വിതരണ പൈപ്പും ഇതുവഴി കടന്നുപോകുന്നതിനാല്‍ ഈ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ഓട നിര്‍മ്മിച്ച് മുകളില്‍ സ്ലാബിടാനാണ് പുതിയ പദ്ധതി. ഈ പ്രവര്‍ത്തി ചെയ്യണമെങ്കില്‍ ബിഎസ്എന്‍എല്‍ ടെലിഫോണ്‍ കേബിള്‍ മാറ്റേണ്ടതുണ്ട്. എന്നാല്‍ ഇതുവരെയായും ഇതിനുള്ള യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് പറയപ്പെടുന്നത്. മലിനജലം കടന്നുപോകുന്ന ഓടയില്‍ കൂടി തന്നെ കുടിവെള്ള വിതരണ പൈപ്പ് ലൈന്‍ പോകുന്നതില്‍ ആശങ്കയുണ്ട്. പണി നീളുന്തോറും നഗരത്തിലെ ഗതാഗതക്കുരുക്കും രൂക്ഷമാവുകയാണ്. മാത്രമല്ല ഓടനിര്‍മ്മിക്കാന്‍ എടുത്ത കുഴിയില്‍ മഴവെള്ളവും മലിനജലവും നിറയുന്നതിലും യാത്രക്കാരും വ്യാപാരികളും ആശങ്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: