ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ചില്ലറ വ്യാപാര രംഗത്ത് വിദേശനിക്ഷേപം അനുവദിച്ചതില്‍ നിയമപരമായ അപാകതകള്‍ ഉണ്ടെന്ന് സുപ്രീംകോടതി. നവംബര്‍ അഞ്ചിനകം വിദേശനിക്ഷേം അനുവദിക്കുന്നതിലെ അപാകതകള്‍ പരിഹരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കേന്ദ്ര നയത്തിന് നിയമപരമായ അനുമതിയുടെ കുറവുണ്ടെന്നും കോടതി വ്യക്തമാക്കി. വിദേശനിക്ഷേപം അനുവദിക്കുന്നതിനായി ഫെമ ചട്ടങ്ങളില്‍ മാറ്റം വരുത്താന്‍ റിസര്‍വ് ബാങ്കിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. രണ്ടാഴ്ചക്കകം മാറ്റങ്ങള്‍ നടപ്പില്‍ വരുത്താനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അതേസമയം എഫ്.ഡി.ഐ അനുവദിച്ചത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി കോടതി തള്ളുകയും ചെയ്തു.
എഫ്.ഡി.ഐ അനുവദിക്കുന്നതിന് പ്രത്യേകം ഉത്തരവ് കൊണ്ടുവരികയാണ് സര്‍ക്കാര്‍ ചെയ്തത്. പാര്‍ലമെന്റില്‍ ഇത് ചര്‍ച്ച ചെയ്ത് വോട്ടിനിട്ട് പാസാക്കിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ചില്ലറ വില്പന മേഖലയിലെ വിദേശ നിക്ഷേപത്തിനെതിരെ അഡ്വ. മനോഹര്‍ ലാല്‍ ശര്‍മ്മയാണ് ഹര്‍ജി നല്‍കിയത്.
ചില്ലറ വ്യാപാര മേഖലയില്‍ 51 ശതമാനം വിദേശ നിക്ഷേപം അനുവദിക്കാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ മാസമാണ് തീരുമാനിച്ചത്. എന്നാല്‍ ഇത് നിയമനടപടികള്‍ പൂര്ത്തിയാകാതെയാണെന്ന് ചൂണ്ടിക്കാട്ടി പൊതുതാത്പര്യ ഹര്‍ജി നല്‍കുകയായിരുന്നു.
വിദേശനാണ്യവിനിമയവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കാനാണ് ഫെമ ചട്ടങ്ങള്‍ നിലവില്‍ വന്നത്. 1999 ല്‍ നിലവിലുണ്ടായിരുന്ന ഫോറിന് എക്സ്ചേഞ്ച് റഗുലേഷന് ആക്ടിനുപകരമാണ് ഫെമ കൊണ്ടുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: