തിരുവനന്തപുരം: സംസ്ഥാനത്തിന് 2007 ല്‍ ഒഡീഷയിലെ വൈതരണിയില്‍ അനുവദിച്ച കല്‍ക്കരി ബ്ലോക്കിന്റെ ലൈസന്‍സ് റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചു. ലൈസന്‍സ് റദ്ദാക്കുന്നതിന് പകരം കോള്‍ ഇന്ത്യയ്ക്ക് കൈമാറണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.
ബ്ലോക്കില്‍ പ്രവര്‍ത്തനങ്ങള്‍ നടത്താത്തതില്‍ കേന്ദ്ര മന്ത്രാലയം നേരത്തെ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ കത്ത്. 2007 ജൂലൈയിലാണ് 200 ദശലക്ഷം ടണ്‍ കല്‍ക്കരി ലഭിക്കുന്ന ബ്ലോക്ക് കേരളത്തിന് അനുവദിച്ചത്. ഇവിടെ നിന്നെത്തിക്കുന്ന കല്‍ക്കരി ഉപയോഗിച്ച് ചീമേനി താപവൈദ്യുത നിലയം പ്രവര്‍ത്തിപ്പിക്കാനായിരുന്നു കേരളത്തിന്റെ പദ്ധതി.
എന്നാല്‍ ഇത് വൈകിയതിനാല്‍ ഒഡീഷ സര്‍ക്കാരുമായി ചേര്‍ന്ന് വൈതരണിയില്‍ തന്നെ താപവൈദ്യുത നിലയം സ്ഥാപിക്കാനും സര്‍ക്കാര്‍ ആലോചിച്ചിരുന്നു. കെഎസ്ഇബി ചെയര്മാന് നേരിട്ട് ദല്‍ഹിയിലെത്തി അധികൃതരോട് ഇക്കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്.
ലൈസന്‍സ് റദ്ദാക്കിയാല്‍ ഈ ബ്ലോക്ക് പൊതുമേഖലാ സ്ഥാപനമായ കോള്‍ ഇന്ത്യയ്ക്ക് നല്‍കണമെന്നും അങ്ങനെയെങ്കില്‍ ഇവിടുത്തെ കല്‍ക്കരി കേരളത്തിന് തന്നെ ലഭിക്കുമെന്നും അദ്ദേഹം ബദല്‍ നിര്‍ദേശവും അവതരിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: