ഇസ്ലാമാബാദ്: മനുഷ്യാവകാശ പ്രവര്‍ത്തക മലാല യൂസഫായിയെ ആക്രമിച്ചവരെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പത്ത് ലക്ഷം ഇനാം പ്രഖ്യാപിച്ചു. പാക് ആഭ്യന്തര മന്ത്രി റഹ്മാന്മാലികാണ് ഇനാം പ്രഖ്യാപിച്ചത്. അഫ്ഗാന് അതിര്‍ത്തിയില്‍ ഇത് സംബന്ധിച്ച് ഗൂഢാലോചന നടന്നിട്ടുണ്ടെന്നും എന്നാല്‍ ആക്രമണത്തിന് പിന്നിലുള്ള കാരണവും ഭീകരരുടെ ലക്ഷ്യവും അറിയില്ലെന്ന് മാലിക് അറിയിച്ചു.
താലിബാന് ഭീകരന് മുല്ല ഫുദ്രുള്ളയാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്ന് അറിയാം. ആക്രമണത്തിന് ശേഷം ഇയാള്‍ അഫ്ഗാനില്‍ നിന്ന് മറ്റെവിടേക്കോ പോയെന്നാണ് അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞതെന്നും റഹ്മാന് മാലിക് പറഞ്ഞു. ആക്രമണത്തില്‍ പങ്കെടുത്ത ചിലരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് സാമ്പത്തിക സഹായം നല്കിയ ചിലരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച യഥാര്‍ത്ഥ കുറ്റവാളികളെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആക്രമണത്തില്‍ പങ്കെടുത്തവരെ കണ്ടെത്തുന്നതിന് ഇന്റലിജന്റ്സ് ഏജന്‍സി അന്വേഷണം നടത്തുന്നുണ്ടെന്നും പാക് ആഭ്യന്തര മന്ത്രി കൂട്ടിച്ചേര്‍ത്തു. ഭീകരവാദത്തോട് പാക്കിസ്ഥാന് പോരാടിക്കൊണ്ടിരിക്കുകയാണ്. ഈ യുദ്ധം എല്ലാവരും പാക്കിസ്ഥാന്റെ മേല്‍ അടിച്ചേല്‍പ്പിച്ചിരിക്കുകയാണെന്നും മാലിക് പറഞ്ഞു. ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തില്‍ 40000 പേരെ തങ്ങള്‍ക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. 16,000 സൈനികരുടെ ജീവനും ഇക്കാലയളവില്‍ നഷ്ടപ്പെട്ടിട്ടുണ്ട്.
ഭീകരവാദത്തെ പാക്കിസ്ഥാനിലെ ജനങ്ങള്‍ പിന്തുണക്കുന്നില്ല. താലിബാന് പ്രവര്‍ത്തകരെ ഇവര്‍ പിന്തുണക്കുന്നില്ല. നിരപരാധികളായ എത്രയോ പേര് ഒരുദിവസം ഇവിടെ കൊല്ലപ്പെടുന്നു. ഇതിനൊക്കെ ഉത്തരവാദികളായവരെ കണ്ടുപിടിക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണെന്ന് എല്ലാവര്ക്കും അറിയാം. ഭീകരവാദത്തെ ഉന്മൂലനം ചെയ്യാന്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പാക് സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഭീകരവാദത്ത അമര്‍ച്ച ചെയ്യേണ്ടത് പാക്കിസ്ഥാന്റെ ചുമതലയാണ്. പാക്കിസ്ഥാനിലെ മാത്രമല്ല ലോകത്താകമാനവും വ്യാപിച്ച് കിടക്കുന്ന ഭീകരവാദത്തെ ഉന്മൂലനം ചെയ്യേണ്ടത് പാക് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും മാലിക് വ്യക്തമാക്കി. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് മലാലയെ താലിബാന് ഭീകരര്‍ ആക്രമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: