ന്യൂദല്‍ഹി: കടുവാസങ്കേതങ്ങളുടെ ഉള്‍ഭാഗങ്ങളിലെ വിനോദസഞ്ചാര വിലക്ക് സുപ്രീംകോടതി ഭാഗീകമായി നീക്കി. ദേശീയ കടുവാ സംരക്ഷണ അഥോറിറ്റി പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന നിബന്ധനയോടെയാണ് കോടതി വിലക്ക് നീക്കിയത്.
ഉള്‍പ്രദേശങ്ങള്‍ പൂര്‍ണമായി വിനോദസഞ്ചാരത്തിന് ഉപയോഗിക്കാന്‍ കോടതി അനുവദിച്ചിട്ടില്ല. 20 ശതമാനത്തോളം മാത്രമാണ് അനുവദിച്ചിട്ടുള്ളത്. നേരത്തെ കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച പശ്ചാത്തലത്തിലായിരുന്നു കോടതി കടുവാസങ്കേതങ്ങളിലെ വിനോദസഞ്ചാരം ഇടക്കാല ഉത്തരവിലൂടെ വിലക്കിയത്.
വിനോദസഞ്ചാരത്തിനായി എല്ലാ സംസ്ഥാനങ്ങളും പുതിയ മാര്‍ഗരേഖ ഉണ്ടാക്കണമെന്നും ഇതിന് ദേശീയ കടുവാ സംരക്ഷണ അഥോറിറ്റിയുടെ അംഗീകാരം വാങ്ങണമെന്നും കോടതി നിര്‍ദേശിച്ചു. സംസ്ഥാന സര്‍ക്കാരുകളുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് വിലക്ക് ഭാഗീകമായി നീക്കാന്‍ കേന്ദ്രം തന്നെ കോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു.
വിനോദസഞ്ചാരികളുടെ വരവ് കുറയാന്‍ നിയന്ത്രണം ഇടയാക്കുമെന്നും വരുമാനത്തെയും ഇത് ബാധിക്കുമെന്നും സംസ്ഥാനങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. നിലവിലെ കണക്കുകള്‍ പ്രകാരം 41 കടുവാസങ്കേതങ്ങളാണ് രാജ്യത്തുള്ളത്. സുപ്രീംകോടതി ഉത്തരവ് പ്രകാരം ശബരിമലയിലേക്ക് എത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണം നിയന്ത്രിക്കേണ്ടി വരും. ശബരിമല പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍ സ്ഥിതി ചെയ്യുന്നതിലാണിത്.
നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് വിശ്വാസത്തെ ഹനിക്കുന്നതാണെന്ന് കേരളത്തിന് വേണ്ടി ഹാജരായ അഭിഭാഷകന് കെ.കെ.വേണുഗോപാല്‍ ചൂണ്ടിക്കാട്ടിയെങ്കിലും പിന്നീട് പരിഗണിക്കാമെന്നാണ് കോടതി പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: