കൊച്ചി: മന്ത്രി അനൂപ് ജേക്കബ് നേരിട്ട് കൈക്കൂലി വാങ്ങുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ തന്റെ കൈവശമുണ്ടെന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട കേരള കോണ്‍ഗ്രസ് ജേക്കബ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി ടി എബ്രഹാം ആരോപിച്ചു. ഈ തെളിവുകള്‍ വൈകാതെ കോടതിയില്‍ സമര്‍പ്പിക്കും. സത്യപ്രതിജ്ഞാ ലംഘനം നടത്തിയതിന് ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബിനെതിരെ വിജിലന്‍സ് കേസ് നല്‍കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയെ ഹൈജാക്ക് ചെയ്ത് അനൂപിനൊപ്പം അഴിമതിക്ക് കൂട്ടു നിന്ന ജോണി നെല്ലൂരിന് എതിരെയും വിജിലന്‍സ് കേസ് നല്‍കും.
രജിസ്ട്രേഷന് വകുപ്പില്‍ 60 സബ് രജിസ്ട്രാര്‍മാരുടെ സ്ഥലംമാറ്റം പണം വാങ്ങിയാണ് അനൂപ് ജേക്കബും പാര്‍ട്ടി ചെയര്മാന് ജോണി നെല്ലൂരും ചേര്‍ന്ന് നടത്തിയത്. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി മോഹനന്‍പിള്ള തന്റെ മൂന്ന് സ്വന്തക്കാര്‍ക്ക് സ്ഥലംമാറ്റം ലഭിക്കാത്തതിന് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായി ബഹളമുണ്ടാക്കിയപ്പോഴാണ് ഇക്കാര്യം പുറം ലോകമറിഞ്ഞത്. അനൂപ് ജേക്കബിനെതിരെ കൂടുതല്‍ തെളിവുകള്‍ വരും ദിവസങ്ങളില്‍ മാധ്യമങ്ങള്‍ക്ക് കൈമാറുമെന്നും പി ടി എബ്രഹാം പറഞ്ഞു.
മന്ത്രിയുടെ വസതിയില്‍ കൈക്കൂലി വാങ്ങുന്നതിന് നാലു കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മന്ത്രി, മന്ത്രിയുടെ ഭാര്യ, അമ്മ, ഭാര്യാപിതാവ് എന്നിങ്ങനെ കൗണ്ടര്‍ തുറന്ന് വാശിക്ക് പണം വാങ്ങുകയാണ്. സത്യപ്രതിജ്ഞയുടെ തലേ ദിവസം 68 രജിസ്ട്രാര്‍മാരെ സ്ഥലംമാറ്റി നിയമിച്ചിരുന്നു. ഇതിന് അഞ്ചു ലക്ഷം രൂപ വീതമാണ് ഓരോരുത്തരില്‍നിന്ന് വാങ്ങിയത്.
കോട്ടയത്ത് ജില്ലാ സപ്ലൈ ഓഫീസറായി ഒരു സ്ത്രീയെ നിയമിക്കാന്‍ അഞ്ചുലക്ഷം കൈക്കൂലി വാങ്ങി. പിന്നീട് മറ്റൊരാളെ കാശ് വാങ്ങി നിയമിച്ചപ്പോള്‍ ഇവരെ മാറ്റി. ഇവര്‍ ഇതിനെ ചൊല്ലി ബഹളമുണ്ടാക്കിയപ്പോള്‍ ഇവരെ 10 ലക്ഷം രൂപ വാങ്ങി മലപ്പുറം ജില്ലാ സപ്ലൈ ഓഫീസറായി നിയമിച്ചു. പിന്നീട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇടപെട്ട് ഈ നിയമനം തടയുകയായിരുന്നു.
കൈക്കൂലി വാങ്ങിയതിന് വിജിലന്‍സ് പിടിയിലായ തൃക്കാക്കര രജിസ്ട്രാറായിരുന്ന ശ്രീകലയെ ടി എം ജേക്കബിന്റെ കാലത്ത് സസ്പെന്‍ഡ് ചെയ്തിരുന്നു. ഇവരില്‍ നിന്ന് 17 ലക്ഷം രൂപ വാങ്ങി പ്രത്യേക ഉത്തരവിലൂടെ എറണാകുളം ജില്ലയില്‍ തന്നെ അനൂപ് ജേക്കബ് നിയമനം നല്‍കിയെന്നും പി ടി എബ്രഹാം പറയുന്നു.
കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് കാക്കനാട് ഗസ്തൗസില്‍ വിളിച്ച് മന്ത്രി അനൂപ് ജേക്കബ് തന്നെ ഭീഷണിപ്പെടുത്തി. തന്റെ ജീവന് സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. പാര്‍ട്ടി അച്ചടക്കത്തെ ഭയന്നാണ് താന്‍ ഇക്കാര്യങ്ങള്‍ ഇതു വരെ പുറത്തു പറയാതിരുന്നത്.
താന്‍ ജേക്കബിന്റെ പേരില്‍ കള്‍ച്ചറല്‍ ഫോറം ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ ഇതു വരെ ആരും അതിനു വിശദീകരണം ചോദിച്ചിട്ടില്ലെന്നും എബ്രഹാം പറഞ്ഞു. തന്റെ കൂടെയുള്ള പതിനായിരക്കണക്കിന് പാര്‍ട്ടിപ്രവര്‍ത്തകരെ അണിനിരത്തി കണ്വന്ഷന് സംഘടിപ്പിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: