ന്യൂദല്‍ഹി: പാര്‍ട്ടി അധ്യക്ഷനായ നിതിന്‍ ഗഡ്കരിക്കെതിരെ വിവരാവകാശ പ്രവര്ത്തകന് അരവിന്ദ് കേജ്രിവാള് ഉന്നയിച്ച ആരോപണങ്ങള്‍ ബിജെപി നേതൃത്വം തള്ളി. കേജ്രിവാളിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ലോക്സഭാപ്രതിപക്ഷ നേതാവ് സുഷമാ സ്വരാജും രാജ്യസഭാ പ്രതിപക്ഷനേതാവ് അരുണ്‍ ജയ്റ്റ്ലിയും സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മറ്റ് പാര്‍ട്ടികളെ അപകീര്‍ത്തിപ്പെടുത്തി സ്വയം ശ്രദ്ധ നേടാനുള്ള ശ്രമമാണ് കേജ്രിവാളിന്റെതെന്ന് ഇരുനേതാക്കളും കുറ്റപ്പെടുത്തി. പാര്‍ട്ടി അധ്യക്ഷന്‍ ഒരു അഴിമതിയുമായും ബന്ധമില്ലെന്നും പാര്‍ട്ടി ഒറ്റക്കെട്ടായി അദ്ദേഹത്തിനൊപ്പമാണെന്നും സുഷമ സ്വരാജ് വ്യക്തമാക്കി. കേജ്രിവാളിനെ നിയമപരമായല്ല രാഷ്ട്രീയമായാണ് നേരിടുന്നതെന്നും അവര്‍ പറഞ്ഞു.
ഇതിനിടെ, തനിക്കെതിരെയുള്ള കേജ്രിവാളിന്റെ ആരോപണങ്ങള്‍ തെറ്റാണെന്ന് നിതിന്‍ ഗഡ്കരിയും വ്യക്തമാക്കി. കേജ്രിവാളും കോണ്‍ഗ്രസും തമ്മിലുള്ള ഗൂഢാലോചനയാണ് തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് പിന്നിലെന്നും ഏത് വിധത്തിലുള്ള അന്വേഷണം നേരിടാനും താന്‍ തയ്യാറാണെന്നും ഗഡ്കരി പറഞ്ഞു. കേജ്രിവാള് ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ബിജെപി അധ്യക്ഷന്‍. പുതിയതായി രൂപീകരിക്കാന്‍ പോകുന്ന തന്റെ പാര്‍ട്ടിയ്ക്ക് പിന്തുണ കിട്ടാനായാണ് കേജ്രിവാള് ഇത്തരത്തിലുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ഗഡ്കരി ചൂണ്ടിക്കാട്ടി.
മഹാരാഷ്ട്രയിലെ ജലസേചനകുംഭകോണം ഉയര്‍ത്തിക്കൊണ്ടു വന്നത് ബിജെപിയാണ്. തനിക്ക് ഭൂമി ലഭിച്ചതില്‍ അനധികൃതമായല്ലെന്നും 15 വര്‍ഷത്തെ ലീസ് വ്യവസ്ഥയിലാണ് സര്‍ക്കാര്‍ ഭൂമി നല്‍കിയതെന്നും ഗഡ്കരി വ്യക്തമാക്കി. രജിസ്റ്റര്‍ ചെയ്ത ചാരിറ്റബിള്‍ സൊസൈറ്റിയുടെ പേരിലാണ് ഭൂമി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വ്യക്തിപരമായ ആവശ്യങ്ങള്‍ക്കല്ല ഈ ഭൂമി ഉപയോഗിക്കുന്നത്. കര്‍ഷകര്‍ക്ക് പ്രയോജനപ്പെടാനായി ഇവിടെ കരിമ്പ് ഫാക്ടറി നടത്തുന്നുണ്ട്. 15000 ത്തോളം കരിമ്പ് കര്‍ഷകരെ ഉള്‍പ്പെടുത്തി സഹകരണസംഘവും രൂപീകരിച്ചിട്ടുണ്ട്. പത്ത് കോടി രൂപയാണ് ഇതിന്റെ ആസ്തി. ഇതില്‍ ഒരുലക്ഷം രൂപ മാത്രമാണ് തന്റെ ഓഹരി. കരിമ്പ് കര്‍ഷകര്‍ക്ക് വേണ്ടിയാണ് ഫാക്ടറി പ്രവര്‍ത്തിക്കുന്നതെന്നും ബിജെപി അധ്യക്ഷന്‍ പറഞ്ഞു.
രാജ്യവ്യാപകമായി വളരുന്ന കോണ്‍ഗ്രസ് വിരുദ്ധ വികാരം പ്രതിപക്ഷമായ ബിജെപിക്ക് അനുകൂലമാകുന്നത് തടയാന്‍ കോണ്‍ഗ്രസ് കേജ്രിവാളിനെ ഏര്‍പ്പാടാക്കിയതാണ്. സാമൂഹികവും സാമ്പത്തികവുമായ പരിഷ്ക്കാരങ്ങള്‍ നടത്താനുള്ള ഉപാധിയാണ് രാഷ്ട്രീയം. പാവപ്പെട്ട ജനങ്ങള്‍ക്കുവേണ്ടിയാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ക്കായി ചെയ്യാന്‍ കഴിയുന്നതെല്ലാം താന്‍ ചെയ്യും, ഗഡ്കരി വ്യക്തമാക്കി.
നാഗ്പൂരില്‍ ജലസേനപദ്ധതിക്കായി സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയുടെ ഒരു വീതം സര്‍ക്കാര്‍ ഗഡ്കരിക്ക് നല്‍കിയെന്നും കൃഷിക്കാര്‍ക്ക് ജലം നല്‍കാതെ അണക്കെട്ടിലെ ജലം ഗഡ്കരി സ്വന്തം ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയാണെന്നുമായിരുന്നു അരവിന്ദ് കേജ്രിവാള് ഉന്നയിച്ച ആരോപണം. ജലസേചന കുംഭകോണത്തിന്റെ പേരില്‍ രാജി വച്ച മഹാരാഷ്ട്ര മുഖ്യമന്ത്രി അജിത് പവാറുമായി ഗഡ്കരിക്ക് ബന്ധമുണ്ടെന്നും കേജ്രിവാളും സംഘവും ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: