കണ്ണൂര്‍: ടി.പി.ചന്ദ്രശേഖരന് വധക്കേസിലെ പ്രതികള്‍ പീഡിപ്പിച്ച യുവതി ആത്മഹത്യ ചെയ്ത സംഭവം പാര്‍ട്ടി ഗ്രാമത്തില്‍ പൊട്ടിത്തെറിക്ക് കാരണമായി. കേസിലെ മുഖ്യപ്രതി കൊടിസുനിയും സംഘവും ഒളിത്താവളത്തില്‍വെച്ച് യുവതിയെ പീഡിപ്പിച്ചുവെന്നും തുടര്‍ന്ന് ഗര്‍ഭിണിയായ യുവതി ആത്മഹത്യ ചെയ്ത സംഭവമാണ് വിവാദത്തിലെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
കൊടിസുനി, കിര്‍മാണി മനോജ്, ഷാഫി എന്നിവരാണ് ടി.പി വധക്കേസുമായി ബന്ധപ്പെട്ട് ഇരിട്ടി മുഴക്കുന്നിലെ പാര്‍ട്ടി ഗ്രാമമായ മുടക്കോഴി മലയില്‍ താത്കാലിക ഷെഡ്ഡില്‍ ആഴ്ചകളോളം ഒളിവില്‍ കഴിഞ്ഞിരുന്നത്. ഇവര്‍ക്ക് ഭക്ഷണമെത്തിക്കാന്‍ പാര്‍ട്ടി ചുമതലപ്പെടുത്തിയ യുവതി പീഡനത്തിനിരയായെന്നും ഗര്‍ഭിണിയായ ഇവര്‍ പിന്നീട് ജീവനൊടുക്കുകയായിരുന്നുവെന്നുമുള്ള ആരോപണം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇതേത്തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
എസ്പിയുടെ നേതൃത്വത്തില്‍ കൊടി സുനിയെ പിടികൂടാന്‍ നേതൃത്വം നല്കിയ പ്രത്യേക സ്ക്വാഡാണ് അന്വേഷണമാരംഭിച്ചത്. പ്രതികളെ പിടികൂടിയ ഒളിത്താവളത്തില്‍ നിന്ന് സ്ത്രീകളുടെ തലയില്‍ കെട്ടുന്ന സ്ലൈഡും മുടിയിഴകളും കണ്ടെത്തിയിരുന്നു. ആദ്യഘട്ടത്തില്‍ യുവാക്കളും പിന്നീട് ഈ യുവതിയും ഭക്ഷണവുമായി കൊടിസുനിയുടെ താവളത്തില്‍ എത്തിയിരുന്നതായാണ് പോലീസിന് ലഭിച്ച വിവരം. സ്ത്രീ ഭക്ഷണവുമായി പോയാല്‍ മറ്റാരും ശ്രദ്ധിക്കില്ല എന്നതിനാലാണത്രെ ഇവരെ ഇതിനായി നിയോഗിച്ചത്.
പീഡനത്തിനിരയായ നാല്‍പ്പത്തെട്ടുകാരി ഗര്‍ഭിണിയായതിനെ തുടര്‍ന്ന് സെപ്തംബര്‍ 24 ന് ജീവനൊടുക്കിയതായാണ് പറയപ്പെടുന്നത്. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്താതെ ബന്ധുക്കള്‍ ദഹിപ്പിക്കുകയായിരുന്നു. ഏതെങ്കിലും രീതിയില്‍ പോലീസ് അന്വേഷണം വരുമെന്നതിനാലാണ് ആസൂത്രിതമായി മൃതദേഹം ദഹിപ്പിച്ചതെന്നാണ് സൂചന.
അതേസമയം സ്ത്രീയുടെ മരണം സാധാരണമായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ബന്ധുക്കള്‍ ഇങ്ങനെ പറയാന്‍ കാരണം ഇവരുടെ മേല്‍ ചിലര്‍ സമ്മര്‍ദ്ദം ചെലുത്തിയതിനാലാണെന്നറിയുന്നു. സ്ത്രീയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അന്നേ സംസാരമുണ്ടായിരുന്നു. പെരിങ്ങാനം മലക്കു താഴെയുള്ള ഹോട്ടലില്‍ നിന്നായിരുന്നു ഒളിവില്‍ കഴിഞ്ഞ പ്രതികള്‍ക്ക് ആദ്യം ഭക്ഷണമെത്തിച്ചിരുന്നത്. ഇക്കാര്യം പോലീസ് തുടക്കത്തില്‍ മനസ്സിലാക്കിയിരുന്നു. ഇത് നിര്‍ത്തിയാണ് ഭക്ഷണവും മദ്യവും സ്ത്രീയുടെ വീട്ടില്‍ എത്തിച്ചു തുടങ്ങിയത്. ഇതിനിടയിലാണ് മദ്യലഹരിയിലായ സംഘം ഇവരെ പീഡിപ്പിച്ചത്.
കുടുംബശ്രീ യോഗങ്ങളില്‍ അടക്കം സ്ത്രീ സംഭവം സംബന്ധിച്ച് പരാതി നല്‍കിയിരുന്നുവെങ്കിലും സംഭവം പുറത്തറിയാതിരിക്കാന്‍ ചിലര്‍ ഇവരോട് നിര്‍ദ്ദേശിച്ചതായും വിവരമുണ്ട്. ഇതോടെ മാനസിക സമ്മര്‍ദ്ദത്തിലായ സ്ത്രീ ആത്മഹത്യ ചെയ്യുകയായിരുന്നുവത്രെ. പ്രതികള്‍ പിടിയിലായതോടെ പോലീസ് മുടക്കോഴിയിലെ ഒളിയിടത്തെക്കുറിച്ചുള്ള അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.
പാര്‍ട്ടി ഗ്രാമത്തിലെ പ്രവര്‍ത്തകര്‍ തന്നെയാണ് സംഭവം പുറംലോകത്തെ അറിയിച്ചത്. ഇത് നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. അണികള്‍ തന്നെ ഒറ്റുകൊടുത്തതാണ് നേരത്തെ പ്രതികള്‍ പിടിയിലാകാന്‍ കാരണമെന്നും ആരോപണമുണ്ടായിരുന്നു. അണികള്‍ക്കിടയിലുണ്ടായ ഈ പ്രശ്നം കെട്ടടങ്ങുന്നതിന് മുമ്പാണ് നേതൃത്വം കൊടും ക്രിമിനലുകള്‍ക്ക് ഭക്ഷണമെത്തിക്കാന്‍ യുവതിയെ ഏര്‍പ്പാടാക്കിയ കാര്യം പുറത്തായതും ഒടുവില്‍ പ്രതികള്‍ പീഡിപ്പിച്ച യുവതി ജീവനൊടുക്കിയതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: