തിരുവനന്തപുരം: കേന്ദ്ര കമ്മറ്റിയുടെ ശക്തമായ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് സിപിഎം സംസ്ഥാന സമിതിയില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് തെറ്റുകള്‍ ഏറ്റുപറഞ്ഞു. മുഖ്യമായും മൂന്ന് കാര്യങ്ങളിലാണ് വിഎസ് തെറ്റ് സമ്മതിച്ചത്. പാര്‍ട്ടി വിലക്ക് മറികടന്ന് കൂടംകുളത്തേക്കു പോയത് തെറ്റായിപ്പോയി എന്ന് വിഎസ് വിശദീകരിച്ചു. കൂടംകുളത്ത് പോകാന്‍ ഉദ്ദേശിച്ചതല്ല, പല കോണുകളില്‍നിന്നും സമ്മര്‍ദ്ദമുണ്ടായപ്പോള്‍ എടുത്ത തീരുമാനമാണത്. അതിനെ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും അച്യുതാനന്ദന് പറഞ്ഞു. നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പ് സമയത്ത് ടി.പി.ചന്ദ്രശേഖരന്റെ വീട്ടില്പോയതും പിണറായി വിജയനെ ഡാങ്കെയോട് ഉപമിച്ചതും തെറ്റാണെന്ന് വിഎസ് പറഞ്ഞു.
ടി.പി. ചന്ദ്രശേഖരന് വധത്തിന്റെ പേരില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ ശക്തമായ വിമര്‍ശനമായിരുന്നു വിഎസ് ഉയര്‍ത്തിയിരുന്നത്. തുടര്‍ന്ന് വിഎസിനെ കേന്ദ്രകമ്മറ്റി ജൂലൈയില്‍ പരസ്യമായി ശാസിച്ചിരുന്നു. സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ എസ്.എ. ഡാങ്കേയോട് ഉപമിച്ചതും തെരഞ്ഞെടുപ്പു ദിനം തന്നെ ഒഞ്ചിയത്തേക്കു വിഎസ് പോയതും കടുത്ത വീഴ്ചകളായി പാര്‍ട്ടി എടുത്തുപറഞ്ഞു. ഇതു രണ്ടും തന്റെ പിശകുകളായി ആ കേന്ദ്രകമ്മിറ്റി യോഗത്തില്‍ വിഎസ് സ്വയം സമ്മതിച്ചിരുന്നു. അത് പരസ്യമായി വിഎസ് തന്നെ പറയണമെന്ന നിലപാടാണ് സംസ്ഥാന കമ്മറ്റി സ്വീകരിച്ചത്. വിഎസ്സിനോടൊപ്പം നില്‍ക്കുന്നവര്‍തന്നെ കമ്മറ്റിയില്‍ നിശിതമായ വിമര്‍ശനം ഉയര്‍ത്തിയ സാഹചര്യത്തിലാണ് തെറ്റ് ഏറ്റുപറച്ചിലെന്ന് കരുതേണ്ടിയിരിക്കുന്നു. ചര്‍ച്ചയ്ക്കൊടുവില്‍ സംസാരിക്കവെയാണ് അച്യുതാനന്ദന് കേന്ദ്ര നിര്‍ദ്ദേശാനുസരണം വിശദീകരണം നടത്തിയത്.
മുന്‍മന്ത്രി എസ്.ശര്‍മ, കെ.ചന്ദ്രന്‍പിള്ള, മേഴ്സിക്കുട്ടിയമ്മ തുടങ്ങി അച്യുതാനന്ദനെ അനുകൂലിക്കുന്നവര്തന്നെ വിമര്‍ശനത്തിന് മുന്നിട്ടിറങ്ങിയത് മുന്‍ നിലപാടില്‍നിന്നും വിരുദ്ധമായി തെറ്റുപറ്റിയെന്ന് പറയാന്‍ വിഎസ്സിനെ പ്രേരിപ്പിക്കുകയായിരുന്നു. എന്നാല്‍ അച്യുതാനന്ദന്റേത് ഒരു അടവ്നയമാണെന്ന വ്യാഖ്യാനവുമുണ്ട്. സംഘടനയില്‍നിന്നും കൂടുതല്‍ അച്ചടക്കനടപടി ക്ഷണിച്ചുവരുത്തുന്നത് ഒഴിവാക്കാനാണ് ഇപ്പോള്‍ സ്വീകരിച്ച സമീപനം.
എന്നാല്‍ ഏറ്റുപറച്ചില്‍ പരസ്യമായിത്തന്നെ വിഎസ് നടത്തണമെന്ന നിലപാടാണ് ഔദ്യോഗിക വിഭാഗത്തിനുള്ളത്. ഇക്കാര്യം പിബിഅംഗം കോടിയേരി ബാലകൃഷ്ണന് ഒരു ചാനല്‍ അഭിമുഖത്തിനിടയിലും സെക്രട്ടറി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തിലും പ്രസ്താവിച്ചിട്ടുണ്ട്. വിഎസ്സിന്റെ ഇക്കാര്യത്തിലുള്ള പരസ്യപ്രസ്താവന ഉണ്ടാകുമോ എന്ന സംശയമാണ് പരക്കെ ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: