മലപ്പുറം: സിപിഎം കേന്ദ്ര കമ്മറ്റി അംഗവും പ്രതിപക്ഷ നേതാവുമായ വി എസ് അച്യുതാനന്ദന്റെ തെറ്റ് ഏറ്റുപറച്ചിലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാധ്യമചര്ച്ചയാക്കേണ്ടതില്ലെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി. മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിയുടെ ആഭ്യന്തരകാര്യമാണിത്. ഇത് മാധ്യങ്ങളില്‍ ചര്‍ച്ചയാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒഞ്ചിയത്ത് നടന്നത് ദാരുണമായ കൊലപാതകമാണെന്ന് പുരോഗമന കലാസാഹിത്യസംഘം സംഘടിപ്പിച്ച സാംസ്കാരിക മുന്നേറ്റ സദസ്സ് ഉദ്ഘാടനം ചെയ്ത എം എ ബേബി അഭിപ്രായപ്പെട്ടു. എന്നാല്‍ അഴീക്കോടന്‍ രാഘവന്റേതുപോലുള്ള കൊലപാതകമാണോ ഇതെന്നും എം എ ബേബി ചോദിച്ചു. മാധ്യമങ്ങളും സമൂഹവും ചില കാര്യങ്ങള്‍ക്ക് ആവശ്യമുള്ളതിനേക്കാള്‍ പതിനായിരം മടങ്ങ് പ്രധാന്യം നല്‍കുകയാണ്. ഇത് സാമൂഹിക – സാംസ്കാരിക പ്രശ്നമാണ്. ടി പി ചന്ദ്രശേഖരന്റേത് അപലപിക്കേണ്ട കൊലപാതകമാണ്. കൊലക്ക് ഉത്തരവാദികള്‍ ആരായാലും രക്ഷപ്പെടരുത്. കൊലപാതകത്തിന്റെ ഉത്തരവാദിത്വം സിപിഎമ്മിനല്ല. പലരും കാളപെറ്റെന്ന് കേട്ട് കയറെടുക്കുകയാണ്. മാധ്യമദൃഷ്ടിയില്‍ കേരളത്തില്‍ നടന്ന ഒരേയൊരു കൊലപാതകമാണ് ടി പി ചന്ദ്രശേഖരന്റേത്. ടി പി വധത്തിനുപിന്നില്‍ സിപിഎമ്മുമായി ബന്ധപ്പെട്ടവരുണ്ടെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ നിലമ്പൂര്‍ ആയിഷ അധ്യക്ഷതവഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: