ന്യൂദല്‍ഹി: ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ബിജെപി ദേശീയ പ്രസിഡന്റ് നിതിന്‍ ഗഡ്കരിക്കെതിരായ ആരോപണങ്ങള്‍ പൊളിയുന്നു. തന്റെ ഭൂമി ഗഡ്കരി തട്ടിയെടുത്തതാണെന്ന ആരോപണം കാണാതായെന്ന് നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കര്ഷകന് ഇന്നലെ നിഷേധിച്ചു. ചിലര്‍ തന്റെ ഭൂമിയെ മറയാക്കി രാഷ്ട്രീയം കളിക്കുകയാണെന്ന് വിദര്‍ഭയിലെ കര്ഷകന് ഗജാനന്‍ ഗഡ്ജെയാണ് വെളിപ്പെടുത്തിയത്. ബിജെപി പ്രസിഡന്റ് ഇതുവരെ തന്റെ ഭൂമി കൈവശപ്പെടുത്തിയിട്ടില്ലെന്നും അത് തന്റെ കൈവശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആരാണ് ഇതില്‍ രാഷ്ട്രീയം കളിക്കുന്നതെന്ന് അറിയില്ലെന്നും താന്‍ ഫാക്ടറിയിലെ ഓഹരിയുടമയാണെന്നും ഗഡ്ജെ പറഞ്ഞു. ജലസേചന വകുപ്പ് ഭൂമി തനിക്ക് മടക്കി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഴിമതിവിരുദ്ധ ഇന്ത്യ സംഘാംഗം അഞ്ജലി ദമാനിയ തന്നെ സമീപിച്ചത് സഹായം നല്‍കാമെന്ന് ഉറപ്പുനല്കിയാണെന്നും അതിനാലാണ് താന്‍ സഹകരണം വാഗ്ദാനം ചെയ്തതെന്നും കര്ഷകന് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഗഡ്ജെയുടെ ഭാര്യ ദുര്‍ഗ തന്റെ ഭര്‍ത്താവിനെ കാണാനില്ലെന്നു പറഞ്ഞതോടെയാണ് വിവാദം ചൂടുപിടിച്ചത്. വിവരം പുറത്തറിയിക്കാന്‍ തനിക്ക് ഭയമുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു. ടിവി ചാനലില്‍ വാര്‍ത്ത വന്നതുമുതല്‍ ഭര്‍ത്താവിനെ കാണാതാവുകയായിരുന്നു. തനിക്ക് ഭയമുണ്ടെന്നും വിവാദഭൂമിയെക്കുറിച്ച് തനിക്കറിയില്ലെന്നും ഭര്‍ത്താവ് അതൊരിക്കലും തന്നോട് പറഞ്ഞിരുന്നില്ലെന്നും അവര്‍ പറഞ്ഞു.
അരവിന്ദ് കേജ്രിവാളിനെയോ അഞ്ജലി ദമാനിയെയോ തനിക്ക് അറിയില്ലെന്നും ടിവിയില്‍ കണ്ട പരിചയം മാത്രമേ ഉള്ളൂവെന്നും അവര്‍ വിശദീകരിച്ചിരുന്നു. ഗഡ്കരിയെ അറിയാമോ എന്ന ചോദ്യത്തിന് അറിയാമെന്നും അദ്ദേഹം വലിയ നേതാവാണെന്നും ഗഡ്കരിയുടെ ഗ്രാമം തന്റെ മാതൃഗ്രാമമാണെന്നും അവര്‍ മറുപടി നല്കി. ഗഡ്കരി തന്റെ ഭൂമി തട്ടിയെടുത്തതായി ഭര്‍ത്താവ് എപ്പോഴെങ്കിലും പറഞ്ഞിരുന്നോ എന്ന ചോദ്യത്തിന് അവിടെ ഒരു അണക്കെട്ടും പിന്നെ ഫാക്ടറി പോലെ എന്തോ ഒന്നും പണിയാന്‍ പോകുകയാണെന്ന് ഭര്‍ത്താവ് പറഞ്ഞിരുന്നതായി അവര്‍ വെളിപ്പെടുത്തി.
ഗജാനന്‍ ഗഡ്ജെയുടെ ഭൂമി ഗഡ്കരി തട്ടിയെടുത്തു എന്നായിരുന്നു ആരോപണം. ഗഡ്കരിയുടെ വ്യാപാരബന്ധങ്ങള്‍ കര്‍ഷകര്‍ക്ക് ഹാനികരമാണെന്നായിരുന്നു അരവിന്ദ് കേജ്രിവാള് പറഞ്ഞത്. കര്‍ഷകരില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ നിയമവിധേയമല്ലാതെ കൂടുതല്‍ ഭൂമി പിടിച്ചെടുത്തതായും അത് തിരികെ നല്‍കിയിട്ടില്ലെന്നും കേജ്രിവാള് ആരോപിച്ചിരുന്നു. ഗജാനന്‍ ഗഡ്ജെ തന്റെ ഭൂമി തിരികെ ലഭിക്കാന്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നത്രെ. സര്‍ക്കാര്‍ രണ്ടുവര്‍ഷം ആ ഫയലിനു മുകളില്‍ അടയിരിക്കുകയായിരുന്നു. എന്നാല്‍ ഭൂമി കൈമാറ്റം ചെയ്യണമെന്നാവശ്യപ്പെട്ട് ഗഡ്കരി കത്തു നല്കിയപ്പോള് അതിന് പവാര്‍ നാലുദിവസത്തിനകം ശുപാര്‍ശക്കത്ത് നല്‍കിയെന്നും കേജ്രിവാള് ചൂണ്ടിക്കാട്ടിയിരുന്നു. ഗഡ്കരിയുടെ കത്തിന്മേല് വളരെ വേഗം നടപടിയെടുത്തപ്പോള്‍ പാവപ്പെട്ട കര്‍ഷകന്റെ ആവശ്യത്തിന് രണ്ടുവര്‍ഷത്തോളമായി മറുപടി ലഭിച്ചിട്ടില്ലെന്നും ഭൂമി കര്ഷകന് മടക്കി നല്‍കിയില്ലെന്നുമായിരുന്നു കേജ്രിവാളിന്റെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: