കൊച്ചി: സംസ്ഥാനത്തെ നാല് കോര്‍പ്പറേഷനുകളിലും വിവിധ നഗരസഭകളിലും ചട്ടവിരുദ്ധമായ കെട്ടിനിര്‍മാണം വര്‍ധിക്കുന്നതായി വിജിലന്‍സ് റിപ്പോര്‍ട്ട്. ടൗണ്‍ പ്ലാനിംഗ് വിജിലന്‍സ് വിഭാഗം നടത്തിയ പരിശോധനകള്‍ക്ക് ശേഷം തയ്യാറാക്കി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. വിജിലന്‍സ് വിഭാഗത്തിലെ സീനിയര്‍ ടൗണ്പ്ലാനര്മാരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് നാല് കോര്‍പ്പറേഷനുകളിലും ആറ് മുനിസിപ്പാലിറ്റികളിലും പരിശോധന നടത്തിയത്.
കെട്ടിടനിര്‍മ്മാണ ചട്ടത്തിലെ നിബന്ധനകള്‍ പാലിക്കാതെയാണ് ഹോട്ടലുകളും വാണിജ്യാവശ്യത്തിനുള്ളതും ഉള്‍പ്പെടെ നിരവധി ബഹുനില കെട്ടിടങ്ങള്‍ പണിതുയര്‍ത്തിയിരിക്കുന്നതെന്ന് വിജിലന്‍സ് സംഘത്തിന്റെ പരിശോധനയില്‍ വ്യക്തമായതായി തദ്ദേശസ്വയംഭരണവകുപ്പിന് ആഗസ്റ്റ് മാസം നല്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. റോഡുകളുടെ വികസനത്തിനും മറ്റും അനധികൃത കെട്ടിടങ്ങള്‍ തടസമാകുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍വന്നിരുന്നു.
ഇതേത്തുടര്‍ന്നാണ് വിജിലന്‍സ് പരിശോധനക്ക് നിര്‍ദ്ദേശം ഉണ്ടായത്. കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായ കൊച്ചിയില്‍ ആകെ പരിശോധിച്ച 40 കെട്ടിടനിര്‍മ്മാണ പെര്‍മിറ്റുമായി ബന്ധപ്പെട്ട ഫയലുകളില്‍ 37 എണ്ണത്തിലും ക്രമക്കേടുള്ളതായാണ് കണ്ടെത്തല്‍. എസ്. അജയകുമാര്‍, സീനിയര്‍ ടൗണ്‍പ്ലാനര്‍ (വിജിലന്‍സ്), ജിജി ജോര്‍ജ് (ടൗണ്‍പ്ലാനര്‍, കൊല്ലം), ഡെപ്യൂട്ടി ടൗണ്പ്ലാനര്മാരായ കെ.ആര്. രാജീവ്, കെ.എം. സിന്ധു, ജിമ്മിച്ചന്‍ മാത്യു എന്നിവരടങ്ങുന്ന സംഘമാണ് കൊച്ചിയില്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
മുമ്പ് പഞ്ചായത്തായിരുന്ന മരട് മുനിസിപ്പാലിറ്റിയായി മാറിയപ്പോള്‍ ഇവിടെ കെട്ടിടനിര്‍മ്മാണങ്ങളില്‍ വ്യാപക ക്രമക്കേടു നടന്നതായി വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശിക്കുന്നു. ചട്ടം ലംഘിച്ച് നിര്‍മ്മാണത്തിനുള്ള പെര്‍മിറ്റ് നല്കല്, റോഡ് വികസനം തടസപ്പെടുത്തിയുള്ള കെട്ടിടനിര്‍മ്മാണം, പ്ലാനില്‍ വ്യത്യാസം വരുത്തല്‍, നഗരവികസന പദ്ധതികള്‍ക്ക് തടസമാകും വിധത്തിലുള്ള കെട്ടിടനിര്‍മ്മാണങ്ങള്‍ എന്നിവ ഉള്‍പ്പെടെ എട്ട് തരത്തിലുള്ള ചട്ടലംഘനങ്ങളാണ് മരടിലും കണ്ടെത്തിയിരിക്കുന്നത്. ആകെ പതിനൊന്ന് കെട്ടിടങ്ങളുമായി ബന്ധപ്പെട്ട് പവിശോധന നടത്തിയതില്‍ ഇവയെല്ലാം നിയമം ലംഘിച്ചാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കുകയും പെര്‍മിറ്റ് സമ്പാദിക്കുകയും ചെയ്തിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. നഗരസഭാ കാര്യാലയത്തിന് തൊട്ടടുത്തുതന്നെ പണിതുയര്‍ത്തിയിരിക്കുന്ന ഹോട്ടല്‍ പ്രഥമദൃഷ്ടിയില്‍തന്നെ ചട്ടലംഘനമാണെന്ന് വിജിലന്‍സ് സംഘം കണ്ടെത്തിയെങ്കിലും പെര്‍മിറ്റ് ഫയല്‍ നഗരസഭാ ഓഫീസില്‍ ലഭ്യമല്ലായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശിച്ചിരിക്കുന്നു.
ഇടപ്പള്ളി-അരൂര്‍ ബൈപ്പാസിന്റേത് ഉള്‍പ്പെടെയുള്ള പ്രധാന റോഡുകളുടെ ഭാവി വികസനംപോലുംതടസപ്പെടുത്തിയാണ് നിരവധി ബഹുനിലകെട്ടിടങ്ങള് മരടില്‍ പണിതുയര്‍ത്തിയതെന്ന് വിജിലന്‍സ് ചൂണ്ടിക്കാട്ടുന്നു. നഗരവികസനത്തിന് തടസമാകുന്ന വിധം നിര്‍മ്മിച്ചിരിക്കുന്ന ഇവയില്‍ പലതും ഭാഗികമായോ പൂര്‍ണമായോ പൊളിച്ചുനീക്കപ്പെടേണ്ടതാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫാണ് മരട് മുനിസിപ്പാലിറ്റി ഭരിക്കുന്നത്. ക്രമക്കേടുകളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും വിജിലന്‍സ് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നുണ്ട്.
കളമശ്ശേരി മുനിസിപ്പാലിറ്റിയില്‍ ഏഴ് അനധികൃത കെട്ടിടനിര്മ്മാണങ്ങളാണ് വിജിലന്‍സ് പരിശോധിച്ചത്. കൊച്ചിക്ക് പുറമെ കോഴിക്കോട്, തിരുവനന്തപുരം, കൊല്ലം കോര്‍പ്പറേഷനുകളിലും തൃക്കാക്കര, പാലക്കാട്, പെരിന്തല്‍മണ്ണ, കണ്ണൂര്‍ മുനിസിപ്പാലിറ്റികളിലുമായി ആകെ 250 ല്‍പരം കെട്ടിടങ്ങളാണ് പരിശോധനക്ക് വിധേയമാക്കിയത്. ഇതില്‍ 75 ശതമാനത്തോളം നിര്‍മ്മാണങ്ങള്‍ ചട്ടവിരുദ്ധമാണെന്നാണ് കണ്ടെത്തല്‍.
അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരുടെ ശുപാര്‍ശയും അനധികൃത നിര്മ്മാണത്തിനുണ്ടെന്നാണ് സൂചന. കേരള മുനിസിപ്പല്‍ കെട്ടിടനിര്‍മ്മാണച്ചട്ടം (കെഎംബിആര്‍) വ്യാപകമായാണ് ലംഘിക്കപ്പെട്ടിരിക്കുന്നത്. നിയമം ലംഘിച്ച് പെര്‍മിറ്റ് നല്കല്, നിര്‍മ്മാണം പൂര്‍ത്തീകരിക്കും മുമ്പ് ഒക്യൂപെന്‍സി സര്‍ട്ടിഫിക്കറ്റ് നല്കല് ഉള്‍പ്പെടെ ഗുരുതരമായ ക്രമക്കേടുകളും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് വിജിലന്‍സ് വ്യക്തമാക്കുന്നു.
എം.കെ. സുരേഷ്കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: