ന്യൂദല്‍ഹി: 1962ലെ ഇന്ത്യാ-ചൈന യുദ്ധത്തിന്റെ അമ്പതാം വാര്‍ഷികത്തോട് അനുബന്ധിച്ച് ദല്‍ഹിയില്‍ പ്രത്യേക ചടങ്ങ് നടന്നു. യുദ്ധത്തില്‍ മരിച്ച സൈനികര്‍ക്ക് പ്രതിരോധ മന്ത്രി എ.കെ ആന്റണിയും സേനാ മേധാവികളും സ്മരണാഞ്ജലികള്‍ അര്‍പ്പിച്ചു. രാജ്യത്തിനു നേര്‍ക്കുള്ള ഏത് ആക്രമണവും നേരിടാന്‍ സൈന്യം സുസജ്ജമെന്നു എ.കെ. ആന്റണി പറഞ്ഞു.
ഇന്ത്യാ-ചൈന തര്‍ക്കം ചര്‍ച്ചകളിലൂടെ പരിഹരികുമെന്നും പ്രതിരോധമന്ത്രി വ്യക്തമാക്കി. രാജ്യത്തിന്റെ അതിര്‍ത്തികള്‍ പരിപാലിക്കുന്നതില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തും. വടക്ക്-കിഴക്കന്‍ മേഖലകളില്‍ സൈനിക സാന്നിധ്യം വര്‍ധിച്ചിട്ടുണ്ട്. സേനയിലെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം വളരെ വേഗത്തില്‍ പുരോഗമിക്കുന്നതായും ആന്റണി പറഞ്ഞു.
നൂതന ആയുധങ്ങള്‍ സൈനികര്‍ക്കു ലഭ്യമാക്കും. അതിര്‍ത്തികളില്‍ ഏതു സമയത്തും ജാഗ്രത വേണമെന്ന പാഠമാണ് 1962ലെ യുദ്ധത്തില്‍ നിന്നു ലഭിക്കുന്നത്. ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് ആന്റണി വ്യക്തമാക്കി.
രാവിലെ ഇന്ത്യാ ഗേറ്റിലെ അമര്‍ജവാന്‍ ജ്യോതിയില്‍ കര, നാവിക, വ്യോമ സേനകളുടെ മേധാവികളും പ്രതിരോധ സഹമന്ത്രി പള്ളം രാജവും പുഷ്പചക്രം അര്‍പ്പിച്ചു. ആദ്യമായാണ് 1962ലെ യുദ്ധത്തില്‍ പങ്കെടുത്ത സൈനികരെ ആദരിക്കാന്‍ രാജ്യം പ്രത്യേക ചടങ്ങു സംഘടിപ്പിക്കുന്നത്. യുദ്ധത്തില്‍ 3,000 സൈനികര്‍ ജീവന് ബലിയര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: