തിരുവനന്തപുരം: വിളപ്പില്‍ശാല മാലിന്യ സംസ്കരണകേന്ദ്രം പൂട്ടണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതയുടെ നേതൃത്വത്തില്‍ അഞ്ചുദിവസമായി നടന്നുവന്ന അനിശ്ചിതകാല നിരാഹാരസമരം അവസാനിപ്പിച്ചു. സമരസമിതിയോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിക്കുന്ന സത്യവാങ്മൂലത്തിന്റെ പകര്‍പ്പ് ഡെപ്യൂട്ടിസ്പീക്കര്‍ ശക്തന് സമരപ്പന്തലിലെത്തി സമരസമിതി കണ്‍വീനര്‍ സി.എസ്.അനിലിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് സമരസമിതി നേതാക്കള്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് നിരാഹാര സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. ഡെപ്യൂട്ടി സ്പീക്കര്‍ ശക്തനാണ് സമരസേനാനികള്‍ക്ക് നാരങ്ങാനീരു നല്‍കിയത്. അതേസയമം ഇന്നു മുതല്‍ റിലേ സത്യഗ്രഹം ആരംഭിക്കാനും തീരുമാനിച്ചു.
നിരാഹാരം അനുഷ്ഠിച്ചുവന്ന ജില്ലാപഞ്ചായത്ത് അംഗം എം.ആര്.ബൈജുവിന്റെയും പഞ്ചായത്ത് അംഗം ശോഭനകുമാരിയുടെയും നില അതീവഗുരുതരമാണെന്ന് മെഡിക്കല്‍ സംഘം അറിയിച്ചു. ബൈജുവിന്റെ ഭാരം ഏഴുകിലോ കുറയുകയും ശ്വാസതടസം അനുഭവപ്പെടുകയും ചെയ്തു. ശോഭനകുമാരിയുടെ രക്തസമ്മര്‍ദ്ദം താഴ്ന്നിട്ടുണ്ട്. അസീസ്, വള്ളിമംഗലം ചന്ദ്രന് എന്നിവരുടെ ആരോഗ്യനിലയും മോശമാണ്. നാലുപേരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
ഇന്നലെയും ജനപ്രതിനിധികളും വിവിധ സംഘടനാ നേതാക്കളും സമരപ്പന്തലില്‍ എത്തിയിരുന്നു. ലയോളകോളേജ് വിദ്യാര്‍ത്ഥികള്‍, വിവിധ പഞ്ചായത്ത് ഭാരവാഹികള്‍ തുടങ്ങിയവര്‍ സമരപ്പന്തലിലെത്തി അഭിവാദ്യമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: