പത്തനംതിട്ട: വനമേഖലയിലെ നിയന്ത്രണങ്ങള്‍ ശബരിമല തീര്‍ത്ഥാടനത്തിന് തടസ്സമോ ഭക്തര്‍ക്ക് അസൗകര്യമോ ഉണ്ടാകുന്ന വിധമാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പമ്പയില്‍ ശബരിമല തീര്‍ത്ഥാടനത്തിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താനെത്തി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ടൈഗര്‍ റിസര്‍വ് വനങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ചില ആശങ്കകള്‍ പരന്ന സാഹചര്യത്തില്‍ ബന്ധപ്പെട്ട എല്ലാവരുമായും നിരന്തര ബന്ധം പുലര്‍ത്തിവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ വിഷയം സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വന്നിരുന്നു. ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സുപ്രീംകോടതിയുടെ അറിവോടെയാണ് ചെയ്തിട്ടുള്ളത്. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗമാണ് 13 ഹെക്ടറില്‍ കൂടതല്‍ സ്ഥലം ശബരിമലയില്‍ അധികമായി അനുവദിച്ചത്. അതും സുപ്രീം കോടതിയുടെ അനുമതിയോടെയാണ്. ശബരിമല മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കുന്നതും സുപ്രീംകോടതിയുടെ അനുമതിയോടെ തന്നെയാണ്.
നിയന്ത്രണങ്ങള്‍ ശബരിമലയുടെ വികസനത്തിനും ഭക്തജനങ്ങള്‍ക്കും തീര്‍ത്ഥാടനത്തിനും തടസ്സമൊന്നും വരില്ലെന്നാണ് പ്രതീക്ഷ. സുപ്രീംകോടതിയെ കൂടുതല്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ സീനിയര്‍ അഭിഭാഷകന് കെ.കെ.വേണുഗോപാലിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു.
ശബരിമലയില്‍ വരുമ്പോഴെല്ലാം തിരുപ്പതിയിലെ സംവിധാനങ്ങളാണ് എന്റെ മനസ്സില്‍ തെളിഞ്ഞുവരാറുള്ളത്. തിരുപ്പതി തിരുമലയിലെ ഏര്‍പ്പാടുകള്‍ നമ്മുടെ ശബരിമലയിലും കൊണ്ടുവന്നാലേ ഇവിടുത്തെ ഞെരുക്കങ്ങള്‍ മാറൂ. ക്യൂ കോംപ്ലക്സ് പോലുള്ള സൗകര്യങ്ങള്‍ ആ പാതയിലുള്ള കാല്‍വയ്പാണ്, അദ്ദേഹം പറഞ്ഞു.
തിരുപ്പതി മോഡല്‍ വികസനം ശബരിമലയിലും സാധ്യമാക്കാന്‍ എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനമുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: