കൊച്ചി: എയര്‍ ഇന്ത്യയുടെ അബുദാബി-കൊച്ചി വിമാനം തിരുവനന്തപുരത്ത് ഇറക്കിയതിനെത്തുടര്ന്നുണ്ടായ അനിഷ്ടസംഭവങ്ങളെക്കുറിച്ച് വ്യോമയാന സുരക്ഷാ വിഭാഗം തെളിവെടുപ്പ് നടത്തി. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ശരത് ശ്രീനിവാസന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.
വിമാനം തട്ടിയെടുക്കുവാനുള്ള ശ്രമം ആരോപിച്ച് ആറ് യാത്രക്കാര്‍ക്കെതിരെയാണ് പെയിലറ്റ് രൂപാലി പരാതി നല്‍കിയിരുന്നത്. ഇവരില്‍നിന്നും വിവരങ്ങള്‍ ചോദിച്ചറിയുന്നതിനാണ് വിളിച്ചുവരുത്തിയത്.
കുന്നംകുളം സ്വദേശി കെ. അബ്ദുള്‍ ഖാദര്‍, ആറ് മാസം പ്രായമായ കുട്ടിയുമായി വന്ന കൊടുങ്ങല്ലൂര്‍ സ്വദേശി മുഹമ്മദ് അഷറഫ്, ഒല്ലൂര്‍ സ്വദേശി കെ. തോംസണ്‍ ജോസ്, എടവനക്കാട് സ്വദേശി മനോജ് എന്നിവരാണ് മൊഴി നല്‍കിയത്. മറ്റ് രണ്ടുപേര്‍ക്ക് മൊഴി നല്കുവാന് എത്താനായില്ല.
രാവിലെ 10.30 ന് ആരംഭിച്ച തെളിവെടുപ്പ് ഉച്ചകഴിഞ്ഞ് 3.30 വരെ തുടര്‍ന്നു. ബിസിഎഎസ് ഉദ്യോഗസ്ഥന്റെ സമീപനം ഏറെ സഹകരണത്തോകുടിയുള്ളതായിരുന്നുവെന്ന് ഇവര്‍ വാര്‍ത്താലേഖകരോട് പറഞ്ഞു. എല്ലാവരേയും ഒരുമിച്ച് ഒരു അടച്ചിട്ട മുറിയിലിരുത്തിയാണ് തെളിവെടുപ്പ് നടത്തിയത്. ഡെപ്യൂട്ടി കമ്മീഷണറോടൊപ്പം മൊഴി രേഖപ്പെടുത്താനുള്ള ഉദ്യോഗസ്ഥന് മാത്രമാണ് അകത്തുണ്ടായിരുന്നത്. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ വിവാദ ഫ്ലൈറ്റ് അബുദാബിയില്‍നിന്നും പുറപ്പെട്ടതു മുതല്‍ കൊച്ചിയില്‍ എത്തിയതുവരെയുള്ള എല്ലാ സംഭവങ്ങളും തങ്ങള്‍ വിശദീകരിച്ചതായി അബ്ദുള്‍ ഖാദര്‍ വ്യക്തമാക്കി. രേഖപ്പെടുത്തിയ മൊഴി മൂന്ന് പേജുകളിലയായി ഡിടിപി ചെയ്ത് വായിച്ച് നാലുപേരെയും കേള്‍പ്പിച്ച് നാലുപേരെയുംകൊണ്ട് ഒപ്പിടീച്ചു. മറ്റ് രണ്ടുപേരെ ഇനി തെളിവെടുപ്പിന് വിളിക്കേണ്ടതില്ലെന്നും ഇവരോട് പറഞ്ഞതായി വ്യക്തമാക്കിയിട്ടുണ്ട്. തങ്ങള്‍ വിമാനത്തിന്റെ കോക്പിറ്റില്‍ കയറിയിട്ടില്ലെന്ന് നാലുപേരും മൊഴിയില്‍ വ്യക്തമാക്കി. ഭീഷണിപ്പെടുത്തിയിട്ടില്ല. ഒന്നും നശിപ്പിച്ചിട്ടുമില്ല. തങ്ങളുടെ കൈവശം ആയുധവും ഉണ്ടായിരുന്നില്ല. ഒരു തുള്ളി രക്തവും വീഴുകയുണ്ടായില്ല. വിമാനം റാഞ്ചാനുള്ള ശ്രമം നടത്തിയെന്നത് ഒരു കെട്ടുകഥ മാത്രമാണ്. തങ്ങളെ പെരുവഴിയില്‍ ഇറക്കിവിടാതിരിക്കാന്‍ പ്രതിഷേധിക്കുക മാത്രമാണുണ്ടായത്. യാത്രക്കാര്‍ ഒന്നടങ്കം തങ്ങളോടൊപ്പമായിരുന്നു എന്നാണ് മൊഴിയില്‍ പറഞ്ഞിട്ടുണ്ടെന്ന് ഇവര്‍ അറിയിച്ചു. ശക്തമായ നിലപാട് എടുത്തതുകൊണ്ട് മാത്രമാണ് തിരുവനന്തപുരത്ത് ഇറക്കി വിടാതെ തങ്ങളെ കൊച്ചിയിലേക്ക് കൊണ്ടുവരാന്‍ എയര്‍ ഇന്ത്യാ അധികൃതര്‍ നിര്‍ബന്ധിതരായതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
മാനുഷിക പരിഗണനയാണ് മറ്റൊരു പ്രധാന വിഷയമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ മുന്നില്‍ അവതരിപ്പിച്ചിട്ടുള്ളത്. കേവലം 6 മാസം മാത്രം പ്രായമുളള കുഞ്ഞിന് വേണ്ടി ദാഹജലത്തിന് കേണപ്പോള്‍ ഇതിന് നേതൃത്വം നല്കിയ അബ്ദുള്‍ ഖാദറിനെ പോലീസ് വയറ്റത്തടിച്ചാണ് പ്രതികരിച്ചത്. മൊഴിയില്‍ ഉന്നയിച്ചിട്ടുള്ള മറ്റൊരാവശ്യം യാത്രക്കാരെ പെരുവഴിയിലിറക്കി വിടുന്ന ഏക വിമാനക്കമ്പനി എയര്‍ ഇന്ത്യ മാത്രമാണെന്ന് 22 വര്‍ഷത്തെ തന്റെ അനുഭവം മുന്‍നിര്‍ത്തി അബ്ദുള്‍ ഖാദര്‍ അറിയിച്ചു. ഈ ദ്രോഹം അവസാനിപ്പിക്കാന്‍ അധികാരികളുടെ കണ്ണ് തുറക്കണം. സംസ്ഥാനസര്‍ക്കാരും കേന്ദ്ര പ്രവാസികാര്യ മന്ത്രാലയവും പ്രശ്നത്തില്‍ ശക്തമായി ഇടപെടണം. തങ്ങളുടെ പേരില്‍ തിരുവനന്തപുരം വലിയതുറ പോലീസ്സ്റ്റേഷനില്‍ കേസെടുത്തിട്ടുണ്ടെന്ന് പറയുന്നുണ്ട്. ഇതുസംബന്ധിച്ച് തങ്ങള്‍ക്ക് ഇതുവരെ യാതൊരുവിധ അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് നാലുപേരും വ്യക്തമാക്കി. വിവാദപട്ടികയില്പ്പെട്ട ആറ് പേരും അബുദാബിയില്‍നിന്നും 7 ദിവസത്തെ അവധിക്കാണ് നാട്ടില്‍ വന്നിട്ടുള്ളത്. മടക്കയാത്രയെ സംബന്ധിച്ച് തങ്ങള്‍ക്ക് വ്യാകുലതയില്ലെന്ന് ഇവര്‍ പറയുന്നു. സ്വന്തം നാട്ടില്‍ വന്നപ്പോള്‍ ഏതാനും ദിവസം ശാന്തമായി കുടുംബത്തോടൊപ്പം കഴിയാന്‍ വന്ന തങ്ങളെ തീവ്രവാദികളാക്കി ചിത്രീകരിക്കാന്‍ ശ്രമിച്ചതില്‍ വിഷമമുള്ളതായി ഇവര്‍ പറഞ്ഞു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: