ഡമാസ്കസ്: ആഭ്യന്തരയുദ്ധം രൂക്ഷമായ സിറിയയിലേയ്ക്കുള്ള അന്താരാഷ്ട്ര സമാധാന ദൂതനായി യുഎന്‍- അറബ് ലീഗ് നിയമിച്ച നയതന്ത്രജ്ഞന് ലഖ്ദാര്‍ ബ്രാഹിമി സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസാദുമായി കൂടിക്കാഴ്ച നടത്തി. ഇസ്ലാം മതവിശ്വാസികളുടെ ബക്രീദ് പെരുന്നാളിനോടനുബന്ധിച്ച് വിമതരും സര്‍ക്കാരും സമാധാന ഉടമ്പടിയ്ക്കു തയാറാവണമെന്ന് ബ്രാഹിമി ആഹ്വാനം ചെയ്തു. വെള്ളിയാഴ്ച പ്രതിപക്ഷ നേതാക്കളുമായും വിദേശകാര്യമന്ത്രി വാലിദ് മൗലെമുമായും ബ്രാഹിമി ചര്‍ച്ച നടത്തിയിരുന്നു.
സിറിയയില്‍ രാഷ്ട്രീയ പരിഹാരം കാണാനുള്ള എല്ലാ വിധ ശ്രമങ്ങള്‍ക്കും ഭരണകൂടം ആത്മാര്‍ഥമായ പിന്തുണ നല്‍കുമെന്നും എന്നാല്‍ വിദേശത്തുനിന്നുള്ള യാതൊരു ഇടപെടലുകളും അനുവദിക്കില്ലെന്നും അസാദ് പറഞ്ഞതായി ബ്രാഹിമി വെളിപ്പെടുത്തി. വിദേശ ഇടപെടല്‍ സിറിയയുടെ പരാമാധികാരത്തിനു മേലുള്ള കടന്നുകയറ്റമായിരിക്കുമെ ന്ന് അസാദ് പറഞ്ഞു. ബക്രീദ് പെരുന്നാളിനോടനുബന്ധിച്ച് മൂന്നു ദിവസത്തെ വെടിനിര്‍ത്തലിനു സര്‍ക്കാരും വിമതരും തയാറാവണമെന്ന് ബ്രാഹിമി ആവശ്യപ്പെട്ടു. വെള്ളിയാഴ്ച വെടിനിര്‍ത്തല്‍ ആരംഭിക്കണമെന്നാണ് ബ്രാഹിമി ആഹ്വാനം ചെയ്തിരിക്കുന്നത്.
ഇതിനിടെ ഞായറാഴ്ച ഡമാസ്കസിലെ ക്രൈസ്തവ മേഖലയില്‍ നടന്ന സ്ഫോടനത്തില്‍ നിരവധി പേര് കൊല്ലപ്പെട്ടു. ഇവിടെ സുരക്ഷാ സേനയെ ലക്ഷ്യമിട്ടാണ് കാര്‍ ബോംബ് സ്ഫോടനം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: