ഗാന്ധിനഗര്‍: ഗുജറാത്തുമായുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കാന്‍ തീരുമാനിച്ചതിന്റെ ഭാഗമായി ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ ജെയിംസ് ബെവന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തി. 2002ലെ ഗുജറാത്ത് കലാപത്തിനു ശേഷം കഴിഞ്ഞ പത്തുവര്‍ഷമായി തുടര്‍ന്നിരുന്ന എതിര്‍പ്പാണ് ഇതോടെ അവസാനിച്ചത്. ബ്രിട്ടന്റെ വിദേശകാര്യമന്ത്രി ഹ്യൂഗോ സ്വയര്‍ പത്തുദിവസം മുമ്പാണ് ഗുജറാത്തുമായി വീണ്ടും സഹകരിക്കാന്‍ ബ്രിട്ടന് ഒരുക്കമാണെന്നറിയിച്ചത്.
ഇന്നലെ മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ ഓഫീസിലെത്തിയ ബേവന് ഏതാണ്ട് ഒരു മണിക്കൂറിലധികം സമയം ചെലവഴിച്ചു. മോഡിയും ഇന്ത്യയിലെ ബ്രിട്ടന്റെ സ്ഥാനപതിയുമായുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. കലാപത്തില്‍ മോഡിക്കു പങ്കുണ്ടെന്ന ആരോപണങ്ങളെ തുടര്‍ന്ന് 2005നു ശേഷം അദ്ദേഹത്തിന് വിസ നിഷേധിച്ചിരുന്നു. ഗുജറാത്തിലെ മൂന്നു ബ്രിട്ടീഷ് വംശജരും ലഹളയില്‍ കൊല്ലപ്പെട്ടിരുന്നു. ബ്രിട്ടന് സന്ദര്‍ശിക്കാനും ഗുജറാത്തുമായുള്ള സാമ്പത്തിക-സാംസ്കാരിക ബന്ധങ്ങള്‍ മെച്ചപ്പെടുത്താനും ഉതകുന്ന ചര്‍ച്ചകള്‍ ഇരുവരും നടത്തിയെന്നാണ് വിശ്വസനീയ കേന്ദ്രങ്ങളുടെ വെളിപ്പെടുത്തല്‍.
അഹമ്മദാബാദിലെ വ്യാപാരപ്രമുഖരെയും അദ്ദേഹം കാണുമെന്ന് പ്രതീക്ഷിച്ചിരുന്നു. മോഡി പങ്കെടുത്തിരുന്ന സ്വാമി വിവേകാനന്ദ യുവ വികാസ് യാത്രയുടെ അവസാനദിനമായ ഇന്നലെ ഗുജറാത്തുമായി ബന്ധം നിലനിര്‍ത്താനും കൂടുതല്‍ ഇടപഴകാനുമുള്ള താത്പര്യം ബ്രിട്ടീഷ് സര്‍ക്കാര്‍ അറിയിച്ചു. വിദേശകാര്യമന്ത്രി സ്വയര്‍ ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണറോടും ഉന്നത ഉദ്യോഗസ്ഥരോടും ഗുജറാത്ത് സന്ദര്‍ശിച്ച് മുഖ്യമന്ത്രി മോഡിയുമായി ഇരുകൂട്ടര്‍ക്കും താത്പര്യമുള്ള അനവധി വിഷയങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യാനും കൂടുതല്‍ സഹകരിക്കാനും പ്രസ്താവിച്ചിരുന്നു. വികാസ് യാത്രയുടെ അവസാന ദിനമായ ഇന്നലെ മോഡിക്കൊപ്പമുണ്ടായിരുന്ന ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയും ബ്രിട്ടന്റെ നടപടി സ്വാഗതം ചെയ്തു. ഒരിക്കലും നടക്കാതെ പോകുന്നതിനെക്കാള്‍ നല്ലതാണ് അല്പം താമസിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഗുജറാത്തുമായുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത നരേന്ദ്രമോഡി ദൈവം വലിയവനാണെന്നും കൂട്ടിച്ചേര്‍ത്തു.
ഗുജറാത്ത് കലാപം നടന്ന് ഒരു വര്‍ഷത്തിനു ശേഷം 2003ല്‍ നരേന്ദ്രമോഡി ബ്രിട്ടന് സന്ദര്‍ശിച്ചു. എന്നാല്‍ നിരവധി പ്രാദേശിക മാധ്യമങ്ങളും മനുഷ്യാവകാശ സംഘടനകളും മോഡിയുടെ സന്ദര്‍ശനത്തെ കഠിനമായി എതിര്‍ത്തു. തുടര്‍ന്ന് 2005ല്‍ അമേരിക്ക വിസ നിഷേധിച്ചതിനു പുറകെ അദ്ദേഹത്തിന് ബ്രിട്ടനും വിസ നിഷേധിക്കുകയായിരുന്നു. സര്‍ക്കാര്‍ തീരുമാനം പുനപ്പരിശോധിക്കണമെന്ന് ബ്രിട്ടനിലും അമേരിക്കയിലുമുള്ള ഒരു സംഘം ഗുജറാത്തികള്‍ ബ്രിട്ടീഷ് സര്‍ക്കാരിനു മേല്‍ നിരന്തരസമ്മര്‍ദം നടത്തി. മോഡിയാകട്ടെ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ലോകമെങ്ങുമുള്ള ഗുജറാത്തികളുമായി ബന്ധപ്പെട്ട് അനുകൂല തീരുമാനം ഉണ്ടാക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: