പത്തനംതിട്ട : ശബരിമല പൂങ്കാവനത്തില്പ്പെട്ട നിലയ്ക്കല്‍ അട്ടത്തോട് കോളനിയില്‍ വീണ്ടും വ്യാപകമായ മതപരിവര്‍ത്തന ശ്രമം. ഹിന്ദു വീടുകളില്‍ നിന്നും അയ്യപ്പന്റെ ചിത്രങ്ങള്‍ മാറ്റിയും മതനിന്ദ നിറച്ച ലഘു ലേഖകള്‍ വിതരണം ചെയ്തും പെന്തക്കോസ്തു സംഘടനകളുടെ പ്രവര്‍ത്തനം കോളനിയില്‍ സംഘര്‍ഷത്തിനിടയാക്കി. കോളനിയില്‍ മൈക്കുകെട്ടി മതവിദ്വേഷം പ്രചരിപ്പിക്കാന്‍ ശ്രമിച്ച പെന്തക്കോസ്തു വിഭാഗത്തിനെതിരെ പ്രദേശവാസികള്‍ ഒറ്റക്കെട്ടായി രംഗത്തെത്തി. വിവരമറിഞ്ഞ് പത്തനംതിട്ട എസ്.പിയുടെ നിര്‍ദ്ദേശപ്രകാരം പോലീസ് സ്ഥലത്ത് എത്തിയെങ്കിലും പെന്തക്കോസ്ത് വിഭാഗക്കാര്‍ സ്ഥലത്തുനിന്നും രക്ഷപ്പെടുകയായിരുന്നു.
ഇരുനൂറിലധികം മലയരയ, സാംബവ സമുദായ കുടുംബങ്ങള്‍ താമസിക്കുന്ന അട്ടത്തോട് കോളനിയില്‍ മുമ്പും മതപരിവര്‍ത്തന ലക്ഷ്യവുമായി പെന്തക്കോസ്തുകാര്‍ എത്തിയിരുന്നു. എന്നാല്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെയാണ് ഇവര്‍ മതപരിവര്‍ത്തനശ്രമങ്ങളുടെ ആക്കം കുറച്ചത്. എങ്കിലും കഴിഞ്ഞ രണ്ടുമാസമായി കോളനികളിലെ വീടുകളില്‍ മതപരിവര്‍ത്തന ദൗത്യവുമായി പെന്തക്കോസ്തുകാര്‍ വന്നിരുന്നു. വീടുകളില്‍ നിന്നും അയ്യപ്പന്റെ ചിത്രങ്ങള്‍ മാറ്റിയും യേശുവിന്റെ ചിത്രങ്ങള്‍ സ്ഥാപിച്ചും സാമ്പത്തിക വാഗ്ദാനങ്ങള്‍ നല്‍കിയും പ്രലോഭനത്തിന്റെ വിവിധ മാര്‍ഗ്ഗങ്ങളാണ് കോളനിയില്‍ നടത്തിയത്. ഇതിനിടെയാണ് പരസ്യമായി മൈക്ക് ഉപയോഗിച്ച് ഇവിടെ സുവിശേഷ പ്രസംഗം നടത്താന്‍ ഇന്നലെ ശ്രമമുണ്ടായത്. രാവിലെ 11 മണിയോടെയാണ് സംഭവം. ഉടന്‍തന്നെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത് എത്തി. വിവരമറിഞ്ഞ് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുമായി ബന്ധപ്പെടുകയും ഇതിന്റെ അടിസ്ഥാനത്തില്‍ എസ്പിയുടെ നിര്‍ദ്ദേശപ്രകാരം പമ്പയില്‍ നിന്നും സി.ഐയും സംഘവും കോളനിയില്‍ എത്തിയപ്പോഴേക്കും പെന്തക്കോസ്തുകാര്‍ കടന്നുകളഞ്ഞിരുന്നു. രാജ്യത്തെവിടേയും മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന് പറഞ്ഞുകൊണ്ടായിരുന്നു സുവിശേഷ പ്രവര്‍ത്തകരുടെ വെല്ലുവിളിയെന്ന് കോളനിവാസികള്‍ പോലീസിനോട് പറഞ്ഞു. സംഭവത്തില്‍ വിവിധ ഹിന്ദു സംഘടനകള്‍ ശക്തമായി പ്രതിഷേധിച്ചിട്ടുണ്ട്.
ശബരിമല പൂങ്കാവനത്തില്പ്പെട്ട നിലയ്ക്കല്‍, അട്ടത്തോട് കോളനിയിലെ മത പരിവര്‍ത്തന ശ്രമങ്ങള്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് അമ്പോറ്റി കോഴഞ്ചേരി പ്രതികരിച്ചു. കുറ്റക്കാര്‍ക്കെതിരേ ശക്തമായ നിയമനടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: