കൊച്ചി: അറിവിന്റെ ഹരിശ്രീ കുറിക്കാന്‍ സരസ്വതീ ക്ഷേത്രങ്ങളില്‍ കുരുന്നുകളുടെ വന്‍തിരക്ക്. പ്രമുഖ സരസ്വതീക്ഷേത്രങ്ങളായ പറവൂര്‍ ദക്ഷിണമൂകാംബിക, ചോറ്റാനിക്കര ഭഗവതിക്ഷേത്രം, ആവണംകോട് സരസ്വതീക്ഷേത്രം എന്നിവിടങ്ങളിലും മറ്റ് ദേവീക്ഷേത്രങ്ങളിലുമെല്ലാം നൂറുകണക്കിന് കുരുന്നുകള്‍ വിദ്യയുടെ ഹരിശ്രീ കുറിച്ചു. പൂജയെടുപ്പിനും വിദ്യാരംഭത്തിനും ആയിരക്കണക്കിന് ഭക്തജനങ്ങള്‍ സാക്ഷ്യംവഹിച്ചു.
തിരുവനന്തപുരത്ത് വൈലോപ്പള്ളി സംസ്കൃതി ഭവനില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആസ്ഥാനമായ സംസ്കൃതി ഭവനില്‍ പി. പരമേശ്വരനും തിരൂര്‍ തുഞ്ചന്‍പറമ്പില്‍ എം.ടി. വാസുദേവന്‍ നായരും കുരുന്നുകളുടെ നാവില്‍ ഹരിശ്രീകുറിക്കുന്നതിന് നേതൃത്വം നല്കി.
വിജയദശമി നാളില്‍ വാഗ്ദേവതയുടെ തിരുസന്നിധിയില്‍ നിന്ന് ഹരിശ്രീ കുറിക്കാന്‍ പുലര്‍ച്ചെ മുതല്‍ പറവൂര്‍ ദക്ഷിണ മൂകാംബികയിലേക്ക് വന്‍ ഭക്തജനപ്രവാഹമായിരുന്നു. നൂറുകണക്കിന് കുരുന്നുകളെ ആചാര്യന്മാര് എഴുത്തിനിരുത്തി. ക്ഷേത്രത്തില്‍നിന്ന് മേല്‍ശാന്തി പൂജിച്ച് നല്കിയ അരിയില്‍ കുരുന്നുകള്‍ ഹരിശ്രീ എഴുതി. വിദ്യാരംഭത്തോടനുബന്ധിച്ച് പ്രത്യേക സരസ്വതീപൂജകളും ക്ഷേത്രങ്ങളില്‍ നടത്തി.
ചോറ്റാനിക്കര ദേവീക്ഷേത്രത്തില്‍ രാവിലെ നടന്ന പന്തീരടിപൂജക്ക് ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ സുബ്രഹ്മണ്യന് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ 17 തന്ത്രിമാര്‍ സഹകാര്‍മ്മികരായി പങ്കെടുത്തു. മേല്‍ശാന്തി ടി.പി. ദാമോദരന്‍ നമ്പൂതിരി നവരാത്രി മണ്ഡപത്തില്‍ സരസ്വതീപൂജ നടത്തി. വിദ്യാരംഭത്തിന് നേതൃത്വം നല്കി. ക്ഷേത്രത്തിന്റെ കിഴക്കേ നടപ്പുരയില്‍ 11 വൈദികബ്രാഹ്മണരാണ് കുരുന്നുകളെ എഴുത്തിനിരുത്തി നാവില്‍ ഹരിശ്രീ കുറിച്ചത്്. ഓട്ടുരുളികളിലും തളികകളിലും ഉണക്കലരിയില് പിഞ്ചുവിരലുകള്‍ അക്ഷരപ്പൂക്കള്‍ വിടര്‍ത്തി.
ചോറ്റാനിക്കര ക്ഷേത്രത്തില്‍ 2000 കുരുന്നുകളെയാണ് എഴുത്തിനിരുത്തിയത്. കുരുന്നുകള്‍ക്ക് കൊച്ചി ദേവസ്വം ഉപദേശകസമിതിയുടെ നേതൃത്വത്തില്‍ സാരസ്വതാരിഷ്ടം, പഞ്ചാമൃതം, സ്ലേറ്റ്, പെന്‍സില്‍, പഴം, ബിസ്കറ്റ് എന്നിവയും നല്കി.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: