തിരുവനന്തപുരം: വിളപ്പില്‍ ശാലയിലെ മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലെ കേസ് തുടരാന്‍ തിരുവനന്തപുരം നഗരസഭ തീരുമാനിച്ചു. ഇതു സംബന്ധിച്ച പ്രമേയം നഗരസഭ ഏകകണ്ഠമായി പാസാക്കി. വിളപ്പില്‍ശാല പ്രശ്നത്തില്‍ സര്‍വകക്ഷിയോഗ തീരുമാനത്തിനെതിരെയാണ് നഗരസഭയുടെ നടപടി.
പകരം സംവിധാനം ആകുന്നതുവരെ വിളപ്പില്‍ശാലയിലെ പ്ലാന്റ് തുറക്കണമെന്നും നഗരസഭ ആവശ്യപ്പെട്ടു. വിളപ്പില്‍ശാല ഫാക്ടറി അടച്ചുപൂട്ടിയാല്‍ മാലിന്യം സംസ്കരിക്കാന്‍ ബദല്‍ മാര്‍ഗമില്ലാതെ വരും. അതിനാല്‍ മാലിന്യ സംസ്കരണത്തിന് മറ്റൊരു വഴി കണ്ടെത്തുന്നത് വരെ പ്ലാന്റ് തുറന്ന് പ്രവര്‍ത്തിപ്പിച്ചേ മതിയാകൂവെന്നും നഗരസഭ പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
അതേസമയം പ്ലാന്റ് തുറക്കാന്‍ അനുവദിക്കില്ലെന്ന് വിളപ്പില്‍ പഞ്ചായത്ത് പ്രസിഡന്റ് ശോഭനകുമാരി പറഞ്ഞു. ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പ്ലാന്റ് അടച്ചുപൂട്ടാമെന്ന് സമര്‍ക്കാര്‍ക്ക് സര്‍ക്കാര്‍ രേഖാമൂലം ഉറപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു.
നഗരസഭയുടെ പുതിയ നിലപാട് വിളപ്പില്‍ശാല മാലിന്യപ്രശ്നം വീണ്ടും സങ്കീര്ണമാകുമെന്ന സൂചനകളാണ് നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: