കൊച്ചി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്എംടി വൈവിധ്യവല്‍ക്കരണത്തിന് ഒരുങ്ങുന്നു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 1000 കോടി രൂപയുടെ വിറ്റുവരവ് ലക്ഷ്യമിടുന്ന എച്ച്എംടി പ്രതിരോധ, വ്യോമ, റെയില്‍ വകുപ്പുകളുമായി സഹകരിച്ചുള്ള സംയുക്ത പദ്ധതികള്‍ക്ക് നടപടി ആരംഭിച്ചു.
കേരളത്തില്‍ കൊച്ചി മെട്രോ ലിമിറ്റഡ്, നേവല്‍ ഫിസിക്കല്‍ ആന്റ് ഓഷ്യാനോഗ്രാഫിക് ലാബ് (എന്‍പിഒഎല്‍), വിക്രം സാരാഭായ് ബഹിരാകാശകേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങളുമായി ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞതായി എച്ച്എംടി മെഷീന് ടൂള്‍സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ എം.ഡി. ശ്രീകുമാര്‍ അറിയിച്ചു. വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി സഹകരിക്കാനും എച്ച്എംടി ഒരുക്കമാണ്. ഹൈദരാബാദില്‍ എച്ച്എംടി കാമ്പസില്‍ മെട്രോ റെയില്‍ ഉല്പാദനകേന്ദ്രം തുടങ്ങാനുള്ള ചര്‍ച്ചകളും നടന്നുവരുന്നു. സ്ഥാപനത്തിന്റെ പക്കല്‍ ഉപയോഗിക്കാതെ കിടക്കുന്ന അടിസ്ഥാന സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി വരുമാനം കണ്ടെത്താനാണ് ശ്രമം. ഇതിനായി എച്ച്എംടിയുടെ പക്കലുള്ള ഭൂമിയില്‍ സംയുക്ത സംരംഭങ്ങള്‍ ആരംഭിക്കും. ഭൂമി വെറുതെയിടില്ലെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രതിരോധ ആവശ്യങ്ങള്‍ക്കായുള്ള ആയുധങ്ങളും മിസെയിലുകളും മറ്റും നിര്‍മ്മിക്കുന്നതിനെക്കുറിച്ച് പദ്ധതികള്‍ വിഭാവനം ചെയ്യുന്നുണ്ട്. എച്ച്എംടിയുടെ മറ്റ് യൂണിറ്റുകളും സമാനരീതിയില്‍ വൈവിധ്യവല്‍ക്കരണത്തിന്റെ പാതയിലാണ്. ഇതിന് പുറമെ വിദേശരാജ്യങ്ങളുമായി സാങ്കേതിക സഹകരണത്തിനും ശ്രമം തുടങ്ങിക്കഴിഞ്ഞതായി ശ്രീകുമാര്‍ പറഞ്ഞു.
ജീവനക്കാരുടെ ശമ്പളപ്രശ്നവും റിട്ടയര്‍മെന്റ് പ്രായം ഉയര്‍ത്തുന്ന കാര്യവും കേന്ദ്രത്തിന്റെ സജീവ പരിഗണനയിലാണ്. ഡിസംബറില്‍ തന്നെ ഇതിന് പരിഹാരം കാണുമെന്നും അടുത്ത മാസത്തോടെ സ്ഥാപനം ലാഭത്തിലാകുമെന്നും അദ്ദേഹം വ്യക്തമാക്കി. 260 കോടി രൂപയുടെ ഓര്‍ഡറുകളാണ് ഇപ്പോള്‍ എച്ച്എംടിയുടെ കൈവശമുള്ളത്. അടുത്ത മാര്‍ച്ച് 31 ന്മുമ്പ് 200 കോടിയുടെ കരാര്‍ കൂടി കിട്ടിയേക്കും. ഇതിനൊന്നും മുന്‍കൂര്‍ പണം കിട്ടാത്തതിനാല്‍ പ്രവര്‍ത്തനമൂലധനം സമാഹരിക്കുകയാണ് എച്ച്എംടി നേരിടുന്ന വെല്ലുവിളിയെന്നും ശ്രീകുമാര്‍ പറഞ്ഞു.
നേരത്തെ, എച്ച്എംടി നിര്‍മ്മിച്ച പ്രഥമ ഹെവി ഡ്യൂട്ടി ലാര്‍ജ് സ്വിമ്പ് സ്ലാന്റ് ബെഡ് സിഎന്‍സി ടേണിംഗ് സെന്റര്‍ എംഡി ശ്രീകുമാര്‍ തിരുവനന്തപുരം വിക്രംസാരാഭായ് ബഹിരാകാശ കേന്ദ്രം ഡയറക്ടര്‍ പി.എസ്. വീരരാഘവന് കൈമാറി. ഈ യന്ത്രസംവിധാനത്തിനായി ബിഎച്ച്ഇഎല്‍, ബിഇഎംഎല്‍ എന്നീ പൊതുമേഖലാ സ്ഥാപനങ്ങളില്‍നിന്നായി 3.2 കോടി രൂപയുടെ ഓര്‍ഡറുകള്‍ കിട്ടിയിട്ടുണ്ടെന്ന് ശ്രീകുമാര്‍ പറഞ്ഞു. അടുത്ത രണ്ട് മാസത്തിനുള്ളില്‍ ഉപകരണങ്ങള്‍ കൈമാറും. കെ.കെ. ബാലചന്ദ്രന്, പി.എസ്. വീരരാഘവന്, മുത്തുസ്വാമി, അനന്തനാരായണന്‍, എസ്. രാകേഷ്, സി.എം. ബിദാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: