ന്യൂദല്‍ഹി: കൂടുതല്‍ വിലക്കയറ്റത്തിനും പ്രതിസന്ധികള്‍ക്കും വഴിതുറന്നുകൊണ്ട് പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു. ഇന്ധന വിതരണക്കാരുടെ കമ്മീഷന് വര്‍ധിപ്പിക്കുന്നതിനുവേണ്ടിയാണ് ഇക്കുറി ഇന്ധന വില ഉയര്‍ത്തിയത്. പെട്രോളിന് ലിറ്ററിന് 30 പൈസയും ഡീസലിന് 18 പൈസയും ഉയര്‍ത്തിക്കൊണ്ടുള്ള വാര്‍ത്താക്കുറിപ്പ് പെട്രോളിയം മന്ത്രാലയം ഇന്നലെ പുറത്തിറക്കി.
പെട്രോള്‍ ലറ്ററിന് നിലവില്‍ ഉണ്ടായിരുന്ന കമ്മീന് തുകയായ 1.499 രൂപ 1.799 രൂപയായി ഉയര്‍ത്തി. ഡീസലിന്റെ കമ്മീഷന് തുക 91 പൈസയില്‍നിന്നും 1.09 രൂപയായും വര്‍ധിപ്പിച്ചിതായി മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. 2011 ജൂലൈ മാസത്തിനുശേഷം ഇതാദ്യമായാണ് വിതരണക്കാരുടെ കമ്മീഷന് തുകയില്‍ സര്‍ക്കാര്‍ വര്‍ധനവ് വരുത്തുന്നത്. ഇതുസംബന്ധിച്ച നിര്‍ദ്ദേശം എണ്ണക്കമ്പനികള്‍ക്ക് നല്‍കിക്കഴിഞ്ഞു. വര്‍ധനവിനെത്തുടര്‍ന്ന് ദല്‍ഹിയിലെ പെട്രോള്‍ വില ലിറ്ററിന് 67.90 രൂപയില്‍നിന്നും 68.2 രൂപയായി ഉയര്‍ന്നു. ഡീസലിന് 46.95 രൂപയില്‍നിന്നും 47.13 രൂപയായി വര്‍ധിച്ചു.
ഇന്ധന വിതരണക്കാരുടെ കമ്മീഷന് വര്‍ധിപ്പിച്ചു നല്‍കണമെന്ന് നേരത്തെതന്നെ അവര്‍ ആവശ്യപ്പെട്ടിരുന്നതാണ്. പെട്രോളിന് ലിറ്ററിന് 67 പൈസയും ഡീസലിന് 42 പൈസയും വര്‍ധിപ്പിക്കണമെന്നായിരുന്നു ആവശ്യം. പുതിയ വര്‍ധനവിനെ സ്വാഗതം ചെയ്യുന്നതായി അസോസിയേഷന് പറഞ്ഞു.
ഓട്ടോ, ടാക്സി നിരക്ക് വര്‍ദ്ധിപ്പിക്കും
തിരുവനന്തപുരം : സംസ്ഥാനത്ത് ഓട്ടോ – ടാക്സി നിരക്ക് വര്‍ദ്ധിക്കും. നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ തിരുവനന്തപുരത്ത് ഓട്ടോ ടാക്സി സംയുക്ത സമരസമിതിയുമായി ഗതാഗത മന്ത്രി ആര്യാടന്‍മുഹമ്മദ് നടത്തിയ ചര്‍ച്ചയിലാണ് നിരക്ക് കൂട്ടാന്‍ ധാരണയായത്.
നവംബര്‍ 10ന് നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ നിരക്ക് വര്‍ദ്ധന സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളുമെന്ന് മന്ത്രി ഉറപ്പ് നല്കി. നിരക്ക് വര്‍ദ്ധിപ്പിക്കാമെന്ന് ഉറപ്പ് നല്‍കിയതോടെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ 31 മുതല്‍ നടക്കാനിരിക്കുന്ന അനിശ്ചിതകാല പണിമുടക്ക് മാറ്റിവച്ചു.
ഓട്ടോയുടെ മിനിമം ചാര്‍ജ്ജ് 12 രൂപയില്‍നിന്ന് 15 രൂപയാക്കാനും ടാക്സി മിനിമം ചാര്‍ജ്ജ് 60 രൂപയില്‍ നിന്ന് 100 രൂപയാക്കാനുമാണ് ധാരണയായത്. എസി കാറിന് 10 ശതമാനം അധികം നിരക്ക് ഈടാക്കാന്‍ അനുവദിക്കണമെന്നും സംഘടനാ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യത്തില്‍ ഓട്ടോ ടാക്സി നിരക്ക് വര്‍ദ്ധന അനിവാര്യമാണെന്ന് ആര്യാടന് മുഹമ്മദ് വ്യക്തമാക്കി.
ജസ്റ്റിസ് രാമചന്ദ്രന് കമ്മീഷന് നല്കിയ റിപ്പോര്‍ട്ട് അപര്യാപ്തവും നിലവിലുള്ള സാഹചര്യവുമായി പൊരുത്തപ്പെടാത്തതുമാണെന്ന് യൂണിയന് നേതാക്കള്‍ പറഞ്ഞു. മിനിമം ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം മിനിമം ദൂരത്തിനും വര്‍ദ്ധനവ് വേണമെന്ന കമ്മീഷന് റിപ്പോര്‍ട്ട് ഫലത്തില്‍ വര്‍ദ്ധനവ് ഇല്ലാതാക്കുന്ന സ്ഥിതിയാണെന്നും ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങള്‍ മന്ത്രിസഭായോഗത്തില്‍ ചര്‍ച്ചചെയ്ത് നവംബര്‍ 10നകം ഉചിതമായ തീരുമാനം അറിയിക്കാമെന്ന മന്ത്രിയുടെ ഉറപ്പിനെത്തുടര്‍ന്നാണ് അനിശ്ചിതകാല പണിമുടക്ക് താല്‍ക്കാലികമായി മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്. ചര്‍ച്ചയില്‍ യൂണിയന് നേതാക്കളെ പ്രതിനിധീകരിച്ച് കെ. ഗംഗാധരന്, എ.സി. കൃഷ്ണന് (ബിഎംഎസ്), കെ.സി. രാമചന്ദ്രന്, അഷ്റഫ് ചേലാട് (ഐഎന്‍ടിയുസി), കെ.വി. ഹരിദാസ്, കടകംപള്ളി സുരേന്ദ്രന് (സിഐടിയു), ഉദയഭാനു, പട്ടം ശശിധരന് (എഐടിയുസി), മനയത്ത് ചന്ദ്രന് (എച്ച്എംഎസ്), മീനത്ത് മൊയ്തു (എസ്ടിയു) എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: