കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജിനെ നിബന്ധനകളോടെ സര്‍ക്കാരിന് ഏറ്റെടുക്കാമെന്നു ഭരണ സമിതി ചെയര്മാന് എം.വി. ജയരാജന്. കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ മാതൃകയിലാകണം ഏറ്റെടുക്കേണ്ടത്. ഇങ്ങനെ വിട്ടു നല്കുന്നതില് എതിര്‍പ്പില്ലെന്നും ജയരാജന് പറഞ്ഞു.
കോഴിക്കോട് മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തപ്പോള്‍ ജീവനക്കാരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായി അംഗീകരിച്ചിരുന്നു. ഇതുപോലെ പരിയാരത്തെ ജീവനക്കാരെയും സ്ഥിരപ്പെടുത്തണം. ഗ്രാന്റ് അനുവദിക്കുകയും വേണം. എന്നാല്‍ മുന്‍പുണ്ടായിരുന്ന അഴിമതിക്കാരെ ഉള്‍പ്പെടുത്തിയാല്‍ അംഗീകരിക്കില്ലെന്നും ജയരാജന് വ്യക്തമാക്കി.
പരിയാരം മെഡിക്കല്‍ കോളേജ് ജനങ്ങളുടെ സ്ഥാപനമാണ്. ഇതു സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നു യുഡിഎഫ് നേതൃത്വം പറഞ്ഞതായി മാധ്യമങ്ങളിലൂടെ അറിയാന്‍ കഴിഞ്ഞു. പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനെയോ രോഗികള്‍ക്കു മെഡിക്കല്‍ കോളെജിലെ ആനുകൂല്യങ്ങള്‍ നല്‍കുകയോ ചെയ്യുന്നതിനെ എതിര്‍ക്കില്ല.
എന്നാല്‍ ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഏറ്റെടുത്തതിനെ യുഡിഎഫ് എതിര്‍ത്തിരുന്നു. ഏറ്റെടുക്കല്‍ റദ്ദാക്കുകയും എം.വി. രാഘവന്റെ നേതൃത്വത്തില്‍ പിന് സീറ്റ് ഡ്രൈവിങ് ഭരണം നടത്തുകയായിരുന്നു. അഴിമതി ഭരണമായിരുന്നു അതെന്ന് സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമ്മിഷന് കണ്ടെത്തി. പിന്നീടു സഹകാരികള്‍ ഭരണ സമിതിയെ വോട്ട് ചെയ്തു പുറത്താക്കി.
ഇപ്പോഴത്തെ ഭരണ സമിതിയെ പിരിച്ചു വിടാന്‍ കാരണമില്ലെന്നാണു കമ്മിഷന് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇപ്പോള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് അന്ന് എതിര്‍ത്തവര്‍ തന്നെ പ്രഖ്യാപിക്കുന്നതു കുറ്റബോധം കൊണ്ടാമെന്നും ജയരാജന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: