റബാത്ത്: മൊറോക്കോയില്‍ കുടിയേറ്റക്കാര്‍ സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി 14 പേര് മരിച്ചു. മൊറോക്കോയില്‍ നിന്ന് സ്പെയിനിലേക്ക് അനധികൃത ആഫ്രിക്കന്‍ കുടിയേറ്റക്കാരുമായി പോകുകയായിരുന്ന ബോട്ട് മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. 70 ഓളം പേര് ബോട്ടില്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. മൊറോക്കന്‍ തുറമുഖമായ അല്ഹുസിമാസിന്റെ തീരത്തുനിന്ന് 17 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ മൂന്ന് സ്ത്രീകളുണ്ട്. ഇവരില്‍ പലരും അവശനിലയിലായിരുന്നു. ഇവര്‍ക്ക് വേണ്ട വൈദ്യസഹായം നല്‍കിയതായി അധികൃതര്‍ അറിയിച്ചു. നിരവധി പേരെ കാണാതായിട്ടുണ്ട്. ഇവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. സ്പെയിനില്‍ നിന്നും മൊറോക്കോയില്‍ നിന്നുമുള്ള രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്.
അനധികൃത കുടിയേറ്റക്കാരുമായി നിയമം ലംഘിച്ച് മൊറോക്കോ തീരം വിട്ട ബോട്ടിന് വേണ്ടി ബുധനാഴ്ച അധികൃതര്‍ വ്യാപക തെരച്ചില്‍ നടത്തിയിരുന്നു. ബോട്ടില്‍ സഞ്ചരിച്ചിരുന്ന ഒരു കുടുംബമാണ് ബോട്ട് മറിഞ്ഞ കാര്യം അധികൃതര്‍ക്ക് വിവരം നല്‍കിയതെന്നാണ് സൂചന. മൊറോക്കൊ തീരത്തുനിന്ന് 18 മെയില്‍ അകലെവച്ച് സ്പാനിഷ് തീരദേശ സേനയാണ് വ്യാഴാഴ്ച വൈകിട്ട് ബോട്ട് കണ്ടെത്തിയത്. കൂടുതല്‍ മെച്ചപ്പെട്ട ജീവിത സാഹചര്യത്തിനായി ആഫ്രിക്കയില്‍നിന്ന് യൂറോപ്പിലേക്ക് പോകുന്നവരുടെ എണ്ണം വര്‍ധിച്ച് വരുകയാണ്. ഇവര്‍ സഞ്ചരിക്കുന്ന ബോട്ട് അപകടത്തില്‍പ്പെട്ട സംഭവങ്ങള്‍ ഇതിനുമുന്‍പും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സ്പെയിനിലെ കാനറി ദ്വീപുകളാണ് ഇവരുടെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: