വടകര: ആര്.എം.പി. നേതാവ് ടി.പി.ചന്ദ്രശേഖരന് വധക്കേസ്സിലെ നിര്‍ണ്ണായക ദൃക്സാക്ഷി വള്ളിക്കാട് ‘പ്രസിനിവാസി’ല്‍ വരക്കന്റ വിട രാമചന്ദ്രന് (46) അന്തരിച്ചു. അര്‍ബുദ ബാധയെത്തുടര്‍ന്ന് കഴിഞ്ഞ ഒന്നരമാസക്കാലമായി ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ 8.15 ഓടെ വള്ളിക്കാട്ടിലെ വസതിയിലായിരുന്നു അന്ത്യം. ചന്ദ്രശേഖരന് വധക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന് സഹായകമായ നിര്‍ണ്ണായകവിവരങ്ങള്‍ നല്കിയ മുഖ്യസാക്ഷിയായിരുന്നു രാമചന്ദ്രന്.
അന്വേഷണോദ്യോഗസ്ഥന്മാര്‍ക്കു മുമ്പില്‍ ഇയാള്‍ നല്കിയ സുപ്രധാന മൊഴിയാണ് കൊലയാളികളെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങള്‍ ശേഖരിക്കാന്‍ സഹായകമായത്. കൊലയാളികള്‍ സഞ്ചരിക്കാനുപയോഗിച്ച വാഹനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറം ലോകമറിഞ്ഞതും ഇയാള്‍ മുഖേനയായിരുന്നു. മെയ് 4 ന് ചന്ദ്രശേഖരന് വധിക്കപ്പെട്ട രാത്രിയില്‍ വള്ളിക്കാട് ബ്രദേഴ്സ് ക്ലബിന്റെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ടൗണില്‍ തോരണങ്ങള്‍ തൂക്കുന്നതിനിടയിലാണ് കൊലപാതക ദൃശ്യം രാമചന്ദ്രന് കാണാനിടയായത്.
അക്രമികള്‍ ചന്ദ്രശേഖരന്റെ മോട്ടോര്‍ ബൈക്ക് ഇടിച്ചു വീഴ്ത്തുന്നത് കണ്ട് വാഹനാപകടമാണെന്ന് കരുതി ഓടിയെത്തിയ രാമചന്ദ്രനെ അക്രമിസംഘം ബോംബെറിഞ്ഞ് ഓടിക്കുകയായിരുന്നു. കൊലപ്പുള്ളികള്‍ പിടിയിലായപ്പോള്‍ കോഴിക്കോട് ജില്ലാ ജയിലില്‍ നടന്ന തിരിച്ചറിയല്‍ പരേഡില്‍ പ്രതികളെ തിരിച്ചറിഞ്ഞത് രാമചന്ദ്രനായിരുന്നു. ഭാര്യ: പ്രസീന. മക്കള്‍: അശ്വതി. അശ്വിന് (ഇരുവരും വിദ്യാര്‍ത്ഥികള്‍) അമ്മ: പരേതയായ നാരായണി. അച്ഛന്:പരേതനായ കുഞ്ഞികൃഷ്ണന്, സഹോദരങ്ങള്‍: കുഞ്ഞികൃഷ്ണന്, ലീല, ശാന്ത, ശ്രീമതി, സജിത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: