തൃശൂര്‍: സംസ്ഥാനത്തെ സ്വകാര്യബസ്സുകള്‍ 29 അര്‍ദ്ധരാത്രിമുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്ന് ബസ്സുടമ സംഘടനകളുടെ കോഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. നിരക്കുവര്‍ദ്ധന സംബന്ധിച്ച് മന്ത്രിസഭ ഉപസമിതി നല്കിയ ഉറപ്പുകള്‍ പാലിക്കാതിരിക്കുകയും സ്വകാര്യ ബസ് വ്യവസായത്തെ സംരക്ഷിക്കാന്‍ യാതൊരു നടപടിയും സ്വീകരിക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഗത്യന്തരമില്ലാതെയാണ് പണിമുടക്കുന്നതെന്ന് ഇവര്‍ വ്യക്തമാക്കി. സ്വകാര്യബസ് വ്യവസായ മേഖലയിലെ പ്രശ്നങ്ങള്‍ ജസ്റ്റിസ് രാമചന്ദ്രന് കമ്മീഷനോട് വിശദമായി പറഞ്ഞിട്ടുമുണ്ട്.
റിപ്പോര്ട്ടിന്മേല് നടപടി ഇല്ലാതായപ്പോള്‍ ബസ്സുടമകള്‍ സര്‍ക്കാരിനെ പ്രതിഷേധമറിയിച്ചു. ബസ്സുടമകളേയും പൊതുജനങ്ങളേയും ഉള്‍പ്പെടുത്തി ചര്‍ച്ച നടത്തി അതിന്റെ അടിസ്ഥാനത്തില്‍ തീരുമാനത്തിന് 15 ദിവസം സാവകാശം ചോദിച്ചു. പ്രസ്തുത സമയപരിധി 24ന് കഴിഞ്ഞു. തുടര്‍ന്ന് യാതൊന്നും സംഭവിക്കാത്ത സാഹചര്യത്തിലാണ് സാമ്പത്തികതകര്ച്ചയിലായ ബസ്സുടമകള്‍ പണിമുടക്കിന് തുനിഞ്ഞതെന്ന് കോ-ഓര്‍ഡിനേഷന്‍ ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.
പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ജോസ് കുഴുപ്പില്‍, പ്രൈവറ്റ് ബസ് ഓണേഴ്സ് യൂത്ത് ഫെഡറേഷന് പ്രസിഡണ്ട് എം.കെ.ബാബുരാജ്, പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് വെല്‍ഫെയര്‍ ഓര്ഗനൈസേഷന് പ്രസിഡണ്ട് ടി.എ.ഹരിദാസ്, ഓള് കേരള ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് സെക്രട്ടറി എ.എ.ഷംസുദ്ദീന് എന്നിവരാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: