കൊച്ചി: മെട്രോമാന് ഇ. ശ്രീധരനെ സ്വാഗതംചെയ്തുകൊണ്ട് നടന് മോഹന്‍ലാലിന്റെ ബ്ലോഗ്. തന്റെ പ്രതിഭ ലോകം മുഴുവന്‍ അംഗീകരിക്കും വിധം സമര്‍ത്ഥിച്ച കര്‍മ്മയോഗിയായ ശ്രീധരന്റെ കഴിവുകളില്‍ അത്ഭുതം കൂറിയാണ് മെട്രോമാന്….സ്വാഗതം എന്ന തലവാചകത്തിന് താഴെ ശ്രീധരന് എന്ന പ്രതിഭയെയും വിവാദങ്ങളെയുംകുറിച്ചുമെല്ലാം മോഹന്‍ലാല്‍ കുറിക്കുന്നത്. അത് ഇങ്ങനെ തുടരുന്നു: “വര്‍ഷങ്ങള്‍ക്ക്മുമ്പ് ജി. അരവിന്ദന്റെ ‘വാസ്തുഹാര’ എന്ന സിനിമ ഷൂട്ട് ചെയ്യാന്‍ കൊല്‍ക്കത്തയില്‍ പോയപ്പോഴാണ് ഞാന്‍ ഇന്ത്യയില്‍ ആദ്യമായി മെട്രോ റെയിലും അതിലൂടെ പോകുന്ന ട്രെയിനും കാണുന്നത്. വിദേശരാജ്യങ്ങളില്‍ എത്രയോ തവണ കണ്ടിട്ടുണ്ട്. അന്ന് കൊല്‍ക്കത്തയില്‍വെച്ച് ഞാനതില്‍ കയറി യാത്രചെയ്തു. അത്ഭുതപ്പെട്ടു. പുരാതനവും പുതിയതുമായ ജീവിതവും കെട്ടിടങ്ങളും കൂടിക്കുഴഞ്ഞു കിടക്കുന്ന കൊല്‍ക്കത്ത പോലുള്ള നഗരത്തില്‍ ഒരു കാര്‍ ഒരു നിമിഷം മുന്നോട്ടുപോകാന്‍ വൈകിയാല്‍ സ്തംഭിക്കുന്ന നഗരത്തില്‍ ആഴങ്ങള്‍ കുഴിച്ചും ദൂരങ്ങള്‍ അളന്നും എങ്ങനെ ഇത് സാധിച്ചു എന്നാലോചിച്ചാണ് ഞാന്‍ അത്ഭുതപ്പെട്ടത്. അന്ന് ഞാന്‍ അന്വേഷിച്ചു, ആരാണിതിന്റെ ശില്പി. ആരോ പറഞ്ഞു, ഇ. ശ്രീധരന്, മലയാളിയാണ്.
പിന്നീടൊരിക്കല്‍ രാമേശ്വരത്ത് ഒരു പ്രാവശ്യം പോയി, എന്റെ ആത്മബന്ധുവിനോടൊപ്പം. രാവിലെ നടക്കാന്‍ പോകുമ്പോള്‍ അനന്തതയിലേക്ക് പാഞ്ഞുപോകുന്ന പാമ്പന്‍പാലം കണ്ടു. 1963 ലെ ചുഴലിക്കാറ്റില്‍ അത് ഒലിച്ചുപോയത്രേ. 6 മാസം കൊണ്ട് പുനര്‍നിര്‍മ്മിക്കാനായിരുന്നു പദ്ധതി. അതൊരാള് 46 ദിവസംകൊണ്ട് തീര്‍ത്തു! ആരാണത്? ഞാന്‍ അത്ഭുതത്തോടെ ചോദിച്ചു. ഇ. ശ്രീധരന്. വീണ്ടും ഞാന്‍ ആ പേര് കേട്ടു.
എനിക്ക് പത്മശ്രീ കിട്ടിയ വര്‍ഷം. രാത്രി ഒരു വിരുന്നുണ്ടായിരുന്നു. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കേ ഒരാള്‍ പിറകില്‍ തൊട്ടു. തിരിഞ്ഞുനോക്കിയപ്പോള്‍ അരച്ച ചന്ദനം പോലെ ശുദ്ധിയുള്ള ഒരു മനുഷ്യന്. മോഹന്‍ലാല്‍? അദ്ദേഹം ചോദിച്ചു. അതെ. ഞാന്‍ പറഞ്ഞു. കര്‍ണഭാരം സംസ്കൃതത്തില്‍ അഭിനയിക്കുന്നുണ്ട്. അല്ലേ?
ഉവ്വ്. പക്ഷെ എനിക്ക് സംസ്കൃതം ഒട്ടുമറിയില്ല. ഞാന്‍ തുറന്നുപറഞ്ഞു.
എനിക്ക് നന്നായിട്ട് അറിയാം. ഞാനുമുണ്ടാകും. നാടകം കാണാന്‍. അദ്ദേഹം പറഞ്ഞു.
അങ്ങ്? മടിച്ച് മടിച്ച് ഞാന്‍ ചോദിച്ചു. ഞാന്‍…ഇ. ശ്രീധരന്.
അത് കേട്ടതും എന്റെ മനസ്സില്‍, മനസ്സിന്റെയുള്ളില്‍ ഞെട്ടലിന്റെ തീവണ്ടികള്‍ പാഞ്ഞു. പാമ്പന്‍പാലവും കൊല്‍ക്കത്ത മെട്രോയും കണ്ട് വിസ്മയിച്ച അതേ പോലെതന്നെ ഞാന്‍ തേജസ്വിയും സാത്വികനുമായ ആ മനുഷ്യനെ നോക്കിനിന്നു. അദ്ദേഹത്തിനൊപ്പം ലഭിച്ചു എന്നതാണ് എന്റെ പത്മശ്രീക്ക് തിളക്കമേറ്റുന്നത്.
അദ്ദേഹം കര്‍ണ്ണഭാരം കണ്ടോ എന്നെനിക്കറിയില്ല. ഒരുപക്ഷെ സദസ്സില്‍ അദ്ദേഹം ഉണ്ടായിരുന്നിരിക്കാം. മനസുകൊണ്ട് അദ്ദേഹമെന്നെ അനുഗ്രഹിക്കുകയോ വിമര്‍ശിക്കുകയോ ചെയ്തിരിക്കാം.
അന്ന് മുതല്‍ ഞാന്‍ ഈ മനുഷ്യനെ മനസ്സുകൊണ്ട് പിന്തുടരുന്നു. കോംഗ്കണ്‍ റെയില്‍ എന്ന അത്ഭുതം സൃഷ്ടിച്ചതും അന്ന് രാത്രി എന്റെ ചുമലില്‍ മൃദുവായി തൊട്ട ആ മനുഷ്യനാണ്. 760 കിലോമീറ്റര്‍. 93 ടണലുകള്‍. 150 പാലങ്ങള്‍! ഇന്ത്യന്‍ റെയില്‍വേ സായിപ്പിന് മാത്രം നിര്‍മ്മിക്കാന്‍ സാധിക്കുന്ന ഒന്നല്ല എന്ന് അന്ന് തെളിഞ്ഞു.
ഏറ്റവുമൊടുവില്‍ 2007 ല്‍ സിഎന്എന്ഐബിഎന്നില് ‘ഇന്ത്യന്‍ ഓഫ് ദി ഇയര്‍’ തെരഞ്ഞെടുപ്പില്‍ ജഡ്ജിംഗ് പാനലില്‍ ഞാനുമുണ്ടായിരുന്നു. ഒപ്പം സോളി സൊറബ്ജി, കിരണ്‍ ബേദി, നന്ദന് നിലേഖനി തുടങ്ങിയ മഹാപ്രതിഭകള്‍. തെരഞ്ഞെടുക്കപ്പെടേണ്ടവരുടെ പട്ടികയില്‍ അതാ ഇ. ശ്രീധരന്. അദ്ദേഹത്തിനുവേണ്ടി ഞാന്‍ ശക്തിയുക്തം വാദിച്ചു. ഒടുവില്‍ ശ്രീധരനുതന്നെ അത് നല്കി.
ഇപ്പോള്‍ ശ്രീധരനെപ്പറ്റി ഓര്‍ക്കാന്‍ കാരണം കേരളത്തിലെ രണ്ട് വലിയ പ്രോജക്ടുകള്‍ അദ്ദേഹം ഏറ്റെടുത്ത് എന്നറിഞ്ഞപ്പോഴാണ്. കൊച്ചി മെട്രോയും കോഴിക്കോട് മോണോറെയിലും. അദ്ദേഹത്തിന്റെ ഈ വരവ് നാം ആഘോഷിക്കേണ്ടതാണ്. എന്നാല്‍ നിര്‍ഭാഗ്യകരം എന്ന് പറയട്ടെ വിവാദത്തില്‍ മുങ്ങി നിവരാനായിരുന്നു അതിന്റെ ഗതി. അദ്ദേഹം ഉണ്ടാകുമോ ഇല്ലയോ എന്നതിനെക്കുറിച്ച് നമുക്ക് തര്‍ക്കിക്കുകയും കലഹിക്കുകയും ചെയ്യേണ്ടിവന്നു. ആശങ്കയോടും നിറഞ്ഞ ദുഃഖത്തോടും കൂടിയാണ് ഞാന്‍ഈ വിവാദങ്ങളെ പിന്തുടര്ന്നത്. ഇത്രയും വലിയ, തന്റെ പ്രതിഭ ലോകം മുഴുവന്‍ അംഗീകരിക്കുംവിധം സമര്‍പ്പിച്ച, കര്‍മ്മയോഗി തന്നെയായ ഒരു മനുഷ്യനെ സ്വീകരിക്കാന്‍ നമുക്ക് തര്‍ക്കങ്ങളും കലഹങ്ങളും വേണ്ടിവന്നു. ലജ്ജാകരമായിപ്പോയി.
ഒടുവില്‍ കാര്‍മേഘങ്ങള്‍ നീങ്ങി. എല്ലാവരും അദ്ദേഹത്തിന് പച്ചക്കൊടി കാട്ടി….അദ്ദേഹം വരാമെന്ന് സമ്മതിക്കുകയും ചെയ്തു. ഇതിനുവേണ്ടി ഏകകണ്ഠമായി സംസാരിച്ച എല്ലാവര്ക്കും എന്റെ അഭിനന്ദനങ്ങള്‍. കാരണം ഞാനടക്കമുള്ള സാധാരണക്കാരുടെ പ്രാര്‍ത്ഥനയായിരുന്നു അത്. ഇന്ത്യക്ക് ഒരു മെട്രോമാന് മാത്രമേ ഉള്ളൂ. ഇ. ശ്രീധരന്. സര്….സ്വാഗതം.” മോഹന്‍ലാല്‍ എഴുതിനിര്ത്തി.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: