ന്യൂദല്‍ഹി: അഴിമതിക്കെതിരായ പോരാട്ടം പക്ഷപാതരഹിതമാവണമെന്ന് ആര്‍എസ്എസ് വ്യക്തമാക്കി. രാഷ്ട്രീയേതരമായി വേണം അഴിമതിക്കെതിരെ പോരാടാനെന്നും ഉദ്വേഗജനകമായും അശ്രദ്ധയോടെയും വാര്‍ത്തകള്‍ സൃഷ്ടിച്ച് ജനങ്ങളുടെ വിശ്വാസത്തെ പിടിച്ചുലക്കരുതെന്നും ആര്‍എസ്എസ് സര്‍കാര്യവാഹ് ഭയ്യാജി ജോഷി പ്രസ്താവനയില്‍ പറഞ്ഞു.
ജനങ്ങളുടെ വിശ്വാസമാര്‍ജിക്കുന്ന പ്രവൃത്തികളാണ് രാഷ്ട്രീയനേതാക്കളില്‍നിന്നും മാധ്യമങ്ങളില്‍നിന്നും പ്രതീക്ഷിക്കുന്നത്. മറിച്ചായാല്‍ അഴിമതിക്കെതിരായ പോരാട്ടം നിഷ്പ്രഭമാകും. ചില സ്വാര്‍ത്ഥമതികളുടെ ഉദ്ദേശ്യവും ഇതാവാം, സര്‍കാര്യവാഹ് അഭിപ്രായപ്പെട്ടു.
കഴിഞ്ഞ കുറെ ദിവസങ്ങളായി ചില രാഷ്ട്രീയനേതാക്കളുടെ കമ്പനി ഇടപാടുകളെക്കുറിച്ച് മാധ്യമങ്ങള്‍ ആരോപണമുന്നയിക്കുകയാണ്. ഈ ആരോപണങ്ങള്‍ ജനശ്രദ്ധയാകര്ഷിച്ചിട്ടുമുണ്ട്. ഈ ആരോപണങ്ങളിലേക്ക് ആര്‍എസ്എസിനെ വലിച്ചിഴക്കുന്നത് അതീവ ദുഃഖകരമാണ്.
ഈ ആരോപണങ്ങളുമായി ആര്‍എസ്എസിന് യാതൊരു ബന്ധവുമില്ലെന്ന് എല്ലാവര്‍ക്കുമറിയാം. ഏതെങ്കിലും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന വ്യക്തികളോ സംഘടനകളോ നിഷ്പക്ഷമായ അന്വേഷണത്തിന് വിധേയമായി തെറ്റുകാരെന്ന് കണ്ടെത്തിയാല്‍ ശിക്ഷിക്കപ്പെടണമെന്നാണ് ആര്‍എസ്എസിന്റെ വിശ്വാസപ്രമാണം. ഇപ്പോഴത്തെ ചില ആരോപണങ്ങള്‍ ഒരു വിഭാഗം മാധ്യമങ്ങളില്‍ മാത്രമാണ് വരുന്നത്. ആധികാരികമായ ഏജന്‍സികളൊന്നും ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയിട്ടില്ല. ഈ സാഹചര്യം മുതലെടുത്ത് ആരോപണങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കുകയാണ്, സര്‍കാര്യവാഹ് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: