ന്യൂദല്‍ഹി: വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണ കേന്ദ്രമന്ത്രിസഭയില്‍നിന്ന് രാജിവെച്ചു. നാളെ നടക്കുമെന്ന് കരുതപ്പെടുന്ന മന്ത്രിസഭാ പുനഃസംഘടനക്ക് മുന്നോടിയായാണ് കൃഷ്ണയുടെ രാജി എന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. പ്രധാനമന്ത്രി മന്മോഹന്സിംഗിന് എസ്.എം.കൃഷ്ണ വകുപ്പ് കൈകാര്യം ചെയ്യുന്ന രീതിയില്‍ താല്പര്യമില്ലെന്ന വാര്‍ത്തയും ഇതിനകം പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതിനായാണ് കൃഷ്ണയുടെ രാജിയെന്നും പറയപ്പെടുന്നു. മുമ്പ് കര്‍ണാടക മുഖ്യമന്ത്രിയായിരുന്ന കൃഷ്ണക്ക് കോണ്‍ഗ്രസിനെ വിജയത്തിലെത്തിക്കുന്നതിന് അനായാസംകഴിയുമെന്നും കേന്ദ്രനേതൃത്വം വിലയിരുത്തുന്നു. ഇന്നലെ ഉച്ചക്കുശേഷമാണ് കൃഷ്ണ തന്റെ രാജിക്കത്ത് പ്രധാനമന്ത്രിക്ക് കൈമാറിയത്. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് കൃഷ്ണയുടെ രാജി സ്വീകരിച്ചു.
നാളെ നടക്കുമെന്ന് കരുതപ്പെടുന്ന മന്ത്രിസഭാ പുനഃസംഘടനയില്‍ പുതിയ മുഖങ്ങള്‍ സ്ഥാനംപിടിക്കുമെന്ന് കരുതപ്പെടുന്നു. രാഹുല്‍ഗാന്ധി അടക്കമുള്ളവരുടെ പേരുകളാണ് പുനഃസംഘടനയില്‍ പരിഗണിക്കപ്പെടുന്നത്. എന്നാല്‍ രാഹുല്‍ഗാന്ധി മന്ത്രിസ്ഥാനം ഏറ്റെടുക്കുന്നതില്‍ താല്പര്യം പ്രകടിപ്പിച്ചിട്ടില്ല. രാഹുലിനൊപ്പം യുവനേതാക്കളെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ നീക്കമുണ്ട്. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് രാഹുല്‍ഗാന്ധി മന്ത്രിയാകണമെന്ന പക്ഷക്കാരനാണ്. എന്നാല്‍ വിവാദം ഒഴിവാക്കാന്‍ രാഹുലിനെ ഉള്‍പ്പെടുത്തരുതെന്ന് അഭിപ്രായമുള്ളവരും ഉണ്ട്. പുനഃസംഘടനയില്‍ എസ്.എം. കൃഷ്ണയെ ഒഴിവാക്കുമെന്ന് ഏറെക്കുറെ ഉറപ്പായ സാഹചര്യത്തിലാണ് അദ്ദേഹം രാജി സമര്‍പ്പിച്ചിരിക്കുന്നത്. എസ്.എം. കൃഷ്ണക്ക് പകരമായി വിദേശകാര്യവകുപ്പില്‍ പരിഗണിക്കുന്ന പേരുകളില്‍ ഏറ്റവും മുന്നിലുള്ളത് വ്യവസായമന്ത്രി ആനന്ദ് ശര്‍മ്മയുടേതാണ്. സിനിമാനടനും രാഷ്ട്രീയക്കാരനുമായ ചിരഞ്ജീവിയുടെ പേരും പുനഃസംഘടനയില്‍ പറഞ്ഞുകേള്‍ക്കുന്നുണ്ട്. ആന്ധ്രാപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ പിന്തുണച്ചതിനുള്ള സമ്മാനമായി കേന്ദ്രമന്ത്രിപദം ചിരഞ്ജീവിക്ക് ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ആന്ധ്രാ നിയമസഭയില്‍ ചിരഞ്ജീവിയുടെ പാര്‍ട്ടിക്ക് 18 എംഎല്‍എമാരാണുള്ളത്.
കേന്ദ്രമന്ത്രിസഭയിലെ യുവാക്കളായ സച്ചിന് പെയിലറ്റ്, ജ്യോതിരാദിത്യസിന്ധ്യ തുടങ്ങിയവര്‍ക്ക് സ്വതന്ത്ര ചുമതലകള്‍ നല്‍കാനും നീക്കമുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രിമാര്‍ മന്ത്രിസഭ വിട്ടതിനെത്തുടര്‍ന്നാണ് പുനഃസംഘടന വേണ്ടിവന്നത്. 2 ജി അഴിമതിയെത്തുടര്‍ന്ന് മുമ്പ് എ. രാജയും ദയാനിധിമാരനും നേരത്തെ മന്ത്രിസഭ വിട്ടിരുന്നു.
കേന്ദ്രസഹമന്ത്രി നാരായണസ്വാമി കഴിഞ്ഞ ദിവസം കരുണാനിധിയെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു. പുനഃസംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചര്‍ച്ച ചെയ്തതെന്ന് സൂചനയുണ്ട്. പുതുമുഖങ്ങളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായി മാനിക്ക ടാഗോര്‍, മീനാക്ഷി നടരാജന് എന്നിവരുടെ പേരുകളും ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. പ്രതിരോധം, ധനകാര്യം, ആഭ്യന്തരം എന്നീ വകുപ്പുകള്‍ക്ക് മാത്രം അഴിച്ചുപണി ഉണ്ടാവില്ലെന്നാണ് സൂചന. പശ്ചിമബംഗാളില്‍നിന്നും ദീപാ ദാസ് മുന്‍ഷി, ആദിര്‍ ചൗധരി എന്നിവരും മന്ത്രിസഭയിലെത്തുമെന്നാണ് കരുതപ്പെടുന്നത്. വിലാസ്റാവു ദേശ്മുഖിന്റെ മരണവും കേന്ദ്രമന്ത്രിസഭയില്‍ ഒഴിവ് സൃഷ്ടിച്ചിരുന്നു. കേരളത്തില്‍നിന്ന് മുന്‍മന്ത്രി ശശി തരൂര്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവരുടെ പേരുകളും മന്ത്രിസ്ഥാനത്തേക്ക് പറഞ്ഞുകേള്‍ക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: