ബെയ്ജിംഗ്: പ്രധാനമന്ത്രി വെന്‍ ജിയാബോയുടെ കുടുംബക്കാരുടെ സ്വത്ത് വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നതിന് ന്യൂയോര്‍ക്ക് െടൈംസിന് ചൈനയില്‍ വിലക്ക്. ന്യൂയോര്‍ക്ക് ടൈംസിന്റെ ചൈനീസ, ഇംഗ്ലീഷ് ഭാഷകളിലുള്ള വെബ്സൈറ്റുകളും നിരോധിച്ചു. ചൈനയുടെ പേര് കളങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ടിന് പിന്നില്‍ ബാഹ്യപ്രേരണയാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹോങ്ങ്് ലീ പ്രതികരിച്ചു. നിയമാനുസൃതമാണ് സര്‍ക്കാര്‍ ഇന്റര്‍നെറ്റ് കൈകാര്യം ചെയ്യുന്നതെന്ന് വെബ്സൈറ്റ് നിരോധനത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ലീ മറുപടി നല്കി.
വെന്‍ ജിയാബോ അധികാരത്തിലെത്തിയതിന് ശേഷം അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കള്‍ ക്രമാതീതമായി സ്വത്ത് സമ്പാദിച്ചതിന്റെ വിശദവിവരങ്ങളാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. സുഹൃത്തുക്കളുടെയോ മറ്റ് ബിസിനസ് പങ്കാളികളുടെയോ പേരിലാണ് ഇവര്‍ വിവിധ മേഖലകളില്‍ നിക്ഷേപം നടത്തിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. വെന്നിന്റെ 90 വയസ്സുള്ള അമ്മയുടെ പേരില്‍ വരെ നിക്ഷേപം നടന്നിട്ടുണ്ടെന്നും അഞ്ച് വര്‍ഷം മുമ്പത്തെ കണക്ക് പ്രകാരം ഇവരുടെ പേരില്‍ 120 മില്യന്‍ ഡോളറുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍ ഇതേക്കുറിച്ച് അവര്‍ക്ക് ഗ്രാഹ്യമില്ലെന്നും ന്യായോര്‍ക്ക് ടൈംസ് പറയുന്നു. വെന്നിന്റെ ഭാര്യ 2.7 ബില്യന്‍ ഡോളറിന്റെ സ്വത്താണ് കൈകാര്യം ചെയ്യുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.
വെന്‍ പ്രധാനമന്ത്രിയായതിന് ശേഷം അടുത്ത ബന്ധുക്കളുടെ സ്വത്ത് വര്‍ദ്ധിച്ചതിനെക്കുറിച്ച് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇതേക്കുറിച്ചുള്ള വിശദവിവരങ്ങള്‍ ഇപ്പോഴാണ് പുറത്തുവന്നത്. ദശാബ്ദത്തിലൊരിക്കല്‍ നടക്കുന്ന നേതൃമാറ്റം അടുത്തിരിക്കെയാണ് പ്രധാനമന്ത്രി വെന്‍ ജിയാബോയ്ക്കെതിരെയുള്ള റിപ്പോര്‍ട്ട്. വെന്നിനെ മാത്രമല്ല അദ്ദേഹത്തിന്റെ പാര്‍ട്ടിയേയും റിപ്പോര്‍ട്ട് വിഷമത്തിലാക്കിയിരിക്കുകയാണ്.
മാവോയുടെ സാംസ്കാരിക വിപ്ലവകാലത്ത് പന്നികളെ പരിപാലിക്കുന്ന ജോലി ചെയ്തിരുന്ന പിതാവും, അദ്ധ്യാപികയായിരുന്ന മാതാവിന്റെയും ദരിദ്രകുടുംബമായിരുന്നു തന്റേതെന്ന് കഴിഞ്ഞ വര്‍ഷവും പൊതുവേദിയില്‍ വെന്‍ ജിയാബോ പ്രസംഗിച്ചിരുന്നു.
1998ല്‍ വെന്‍ ജിയോബോ ചൈനയുടെ ഉപ പ്രധാനമന്ത്രിയായി സ്ഥാനമേറ്റശേഷം അദ്ദേഹത്തിന്റെ കുടുംബത്തിനുണ്ടായ സാമ്പത്തികപുരോഗതി അമ്പരപ്പിക്കുന്നതാണ്. അഞ്ച് വര്‍ഷത്തിനുശേഷം പ്രധാനമന്ത്രിയായ വെന്നിന്റെ മകനും, മകളും, സഹോദരനും, ഭാര്യയുമടങ്ങുന്ന കുടുംബത്തിന്റെ ആസ്തി 2.7 ശതകോടി ഡോളറാണെന്ന് കണക്കാക്കുന്നു.
ഇതിനുപുറമേ സുഹൃത്തുക്കളുടെയും, പാര്‍ട്ടി നേതാക്കളുടേയും, സഹവ്യവസായികളുടേയും ബിനാമിപേരുകളില്‍ നിക്ഷേപമുണ്ടെന്നും കണക്കാക്കുന്നു.
ചൈനയിലെ പുതിയ വ്യവസായ സംരംഭങ്ങളില്‍ നിന്നും വ്യത്യസ്തമായി വെന്നിന്റെ ബന്ധുക്കളുടെ കമ്പനികള്‍ക്ക് സാമ്പത്തിക സഹായം ലഭിച്ചിരിക്കുന്നത് പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നാണ്. ബാങ്കിങ്, ടൂറിസ്റ്റ്, ജ്വല്ലറി, ടെലികോം, അടിസ്ഥാന സൗകര്യവികസനം എന്നിങ്ങനെ നിരവധി മേഖലകളിലാണ് പ്രധാനമന്ത്രിയുടെ ബന്ധുക്കളുടെ നിക്ഷേപം.
സര്‍ക്കാര്‍ നിയന്ത്രിത സാമ്പത്തിക സംവിധാനമുള്ള ചൈനയില്‍ പ്രധാനമന്ത്രിക്ക് വ്യവസായ മേഖലയില്‍ ഉയര്‍ന്ന അധികാരമാണുള്ളത്. കമ്പനികള്‍ക്ക് വെന്നിന്റെ നിയന്ത്രണത്തിലുള്ള സര്‍ക്കാര്‍ ഏജന്‍സികളുടെ അനുമതിയില്ലാതെ സ്റ്റോക്ക് എക്സ്ചേഞ്ച് നിരക്കുകള്‍ പ്രസിദ്ധീകരിക്കാനാവില്ല.
ചൈനീസ് പാര്‍ട്ടി നേതൃത്വത്തിലെ ഉന്നതര്‍ക്ക് പുറംരാജ്യങ്ങളില്‍ കനത്ത നിക്ഷേപമുള്ളതായി നിരവധി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഏകപാര്‍ട്ടി വ്യവസ്ഥയുള്ള ചൈനയില്‍ രാഷ്ട്രീയ നേതൃത്വത്തിനെതിരെ അഴിമതി ആരോപണം ശക്തമാണ്. പ്രത്യേക സാമ്പത്തിക മേഖല അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കള്ളക്കളികള്ക്കൊടുവില് ബ്രിട്ടീഷ് വ്യവസായി കൊല്ലപ്പെട്ടതില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് ബോക്സിലായിയുടെ ഭാര്യ ജയിലിലായത് അടുത്ത കാലത്താണ്. പാര്‍ട്ടിയുടെ ഉന്നത സ്ഥാനത്തേക്ക് വരുമായിരുന്ന ബോക്സിലായിയുടെ രാഷ്ട്രീയ പതനവുമായിരുന്നു അത്.
അടുത്തമാസം 18ന് ചേരുന്ന ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസ് പുതിയ നേതൃനിരയെ തെരഞ്ഞെടുക്കും. വിരമിക്കല്‍ പ്രായമാകുന്ന വെന്‍ ജിയാബോ പ്രധാനമന്ത്രിസ്ഥാനം ഒഴിയുമെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: