ഹവാന: ക്യൂബന്‍ സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനും വിപ്ളവകാലത്ത് ഫിഡല്‍ കാസ്ട്രോയ്ക്കൊപ്പം നിന്ന വിമത നേതാവ് എലോയ് ഗുട്ടിറെസ് മെനോയോ (77) നിര്യാതനായി. ഹൃദയാഘതത്തെ തുടര്‍ന്ന് ഹവാനയില്‍ വച്ചായിരുന്ന അന്ത്യം. മരണസമയത്ത് ഭാര്യ ഒപ്പമുണ്ടായിരുന്നു. സംസ്കാരം ഹവാനയില്‍ തന്നെ നടക്കും.
ആറ് ജയിലുകളിലായി 22 വര്‍ഷം തടവ് ശിക്ഷ അനുഭവിച്ചിട്ടുണ്ട്. അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് 1986ല്‍ ഭരണകൂടം അദ്ദേഹത്തെ മോചിപ്പിച്ചു. ഹവാനയിലെ ഒരു ദ്വീപിലാണ് മെനോയോ താമസിച്ചിരുന്നത്. ക്യബയില്‍ പുതിയൊരു വിപ്ലവം നടക്കണമെന്ന അഭിപ്രായക്കാരനായിരുന്നു മെനോയോ. സര്‍ക്കാരിനെ വിമര്‍ശിക്കുന്ന നൂറുകണക്കിന് വിമതര്‍ ജയിലില്‍ കിടക്കുകയാണെന്നും ഇത് ജനാധിപത്യമല്ലെന്നും അദ്ദേഹം കുറച്ചുനാള്‍ മുമ്പ് വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റ് പ്രസിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
ഒരു രാഷ്ട്രീയ പാര്‍ട്ടി മാത്രം ഭരിക്കുന്ന ഒരു രാജ്യത്ത് ജനാധിപത്യം വരുക വിഷമമാണെന്ന വാദമാണ് അദ്ദേഹം ഉയര്‍ത്തിയിരുന്നത്. ഫിഡല്‍ കാസ്ട്രോയ്ക്ക് ശേഷം റൗള്‍ കാസ്ട്രോ പ്രസിഡന്റ് സ്ഥാനമേറ്റെടുത്തെങ്കിലും നിരാശ തന്നെയാണ് ഫലമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: