ന്യൂദല്‍ഹി: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് നിര്ണായകശക്തിയാകാന് സാധിക്കില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് തുറന്നുസമ്മതിക്കുന്നു. ‘തെഹല്‍ക്ക’ മാസികക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് 2014 തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ബദല്‍ശക്തിയായി ഉയരാനാവില്ലെന്ന് കാരാട്ട് വ്യക്തമാക്കിയത്. യുപിഎക്കും ബിജെപിക്കും എതിരായി രാജ്യത്ത് ബദലാകാനാവില്ല. 1990 നുശേഷം നടന്ന പൊതുതെരഞ്ഞെടുപ്പുകളില്‍ നിരവധി സഖ്യങ്ങളും മറ്റും രൂപപ്പെട്ടിരുന്നു. വ്യക്തമായ സ്വാധീനം ഇടതുപക്ഷത്തിന് ഉണ്ടായ സര്‍ക്കാരുകളും കേന്ദ്രത്തിലുണ്ടായിട്ടുണ്ട്.
ബിജെപിക്കും യുപിഎക്കും ബദലായ ഒരു സഖ്യം രൂപവല്‍ക്കരിക്കുക ഇന്നത്തെ സാഹചര്യത്തില്‍ നടപ്പാകില്ല. യാഥാര്‍ത്ഥ്യബോധത്തോടെ ചിന്തിച്ചാല്‍ ഈ നീക്കത്തിലൂടെ നിര്‍ണായക ശക്തിയാകാന്‍ ഇടതുപക്ഷത്തിന് കഴിയില്ല എന്ന് കാണാന്‍ കഴിയുമെന്ന് കാരാട്ട് പറഞ്ഞു. എന്നാല്‍ ബദല്‍ സംവിധാനം സാധ്യമാകുമോ എന്ന കാര്യം പരിശോധിക്കുന്നുണ്ട്. ബംഗാളിലും കേരളത്തിലും തെരഞ്ഞെടുപ്പുകളില്‍ തിരിച്ചടി ഉണ്ടായെങ്കിലും ഈ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയുടെ അടിത്തറ ഭദ്രമാണെന്നും അദ്ദേഹം പറഞ്ഞു.
വി.എസ്. അച്യുതാനന്ദനുശേഷവും കേരളത്തിലെ സിപിഎമ്മില്‍ ജനകീയ നേതാക്കള്‍ ഉണ്ടാകുമെന്ന് കാരാട്ട് പറഞ്ഞു. കേരളത്തില്‍ വിഭാഗീയത ശക്തമാണല്ലോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു കാരാട്ട്. കേരളത്തില്‍ വിഭാഗീയത ഇല്ലാതാക്കാന്‍ ഒരളവുവരെ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: